മദ്യക്കുപ്പികള്‍ ഇനി കുപ്പിവളകൾ, പുത്തൻ പദ്ധതിയുമായി ബിഹാർ സർക്കാർ
പാറ്റ്‌ന: മദ്യക്കുപ്പികള്‍ കുപ്പിവളകളാക്കി മാറ്റാനൊരുങ്ങി ബിഹാര്‍. ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ മദ്യനിരോധന നിയമം നടപ്പിലാക്കിയതിന് ശേഷം പിടിച്ചെടുത്ത മദ്യക്കുപ്പികള്‍ ഉപയോഗിച്ച് ഗ്ലാസ് വളകള്‍ ഉണ്ടാക്കി വില്‍ക്കാനാണ് തീരുമാനം. ജീവിക എന്നറിയപ്പെടുന്ന ഗ്രാമീണ ഉപജീവന പ്രോത്സാഹന പരിപാടിയിലൂടെ പിടിച്ചെടുത്ത മദ്യക്കുപ്പികളിൽ നിന്ന് ഗ്ലാസ് വളകൾ നിർമ്മിക്കുന്നതിനുള്ള ഫാക്ടറികൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു.
'റെയ്ഡുകളിൽ പിടിച്ചെടുത്ത അനധികൃത മദ്യക്കുപ്പികൾ മുമ്പ് ചതച്ച് മാലിന്യമായി കണക്കാക്കിയിരുന്നു, എന്നാൽ ഇപ്പോൾ ഞങ്ങൾ ഈ കുപ്പികൾ ഗ്ലാസ് വളകൾ നിർമ്മിക്കുന്നതിൽ പരിശീലനം നേടിയ ജീവിക പ്രവർത്തകർക്ക് നൽകും. സംസ്ഥാന എക്സൈസ് ആൻഡ് പ്രൊഹിബിഷൻ ഡിപ്പാർട്ട്മെന്റ് പട്നയിൽ ഒരു ഗ്ലാസ് നിർമ്മാണ ഫാക്ടറി സ്ഥാപിക്കുന്നതിനും 'ജീവിക' സ്ത്രീകളെ വള നിർമ്മാണത്തിൽ പരിശീലനത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് അയക്കുന്നതിനും ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്' ബീഹാർ എക്‌സൈസ് കമ്മീഷണർ ബി. കാർത്തികേ ധൻജി പറഞ്ഞു.

റെയ്ഡിനിടെ പിടിച്ചെടുത്ത മദ്യക്കുപ്പികള്‍ നേരത്തെ ചതച്ച് കളയുകയാണ് ചെയ്തിരുന്നത്.ഇത് പിന്നീട് മാലിന്യമായി മാറാന്‍ തുടങ്ങിയതോടെയാണ് ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌കരിക്കാന്‍ തീരുമാനമായത്.അതേസമയം പുതിയ പദ്ധതി സ്ത്രീ വോട്ടർമാരെ ആകർഷിക്കാനുള്ളതാണെന്നാണ് പരക്കെയുള്ള വിലയിരുത്തൽ.മദ്യം നിരോധിച്ചുകൊണ്ടുള്ള സംഭത്തിനെതിരെ ഒരു വിഭാഗം ആക്ഷേപവും ഉയർത്തുന്നുണ്ട്. 2016ലെ മദ്യനിരോധനം ടൂറിസം ഉൾപ്പടെയുള്ളവയെ ബാധിച്ചുവെന്നാണ് വ്യവസായികളുടെ വിലയിരുത്തൽ ആ സാഹചര്യത്തിൽ പുതിയ തീരുമാനം എങ്ങനെ ലാഭകരമാകുമെന്നും വ്യവസായികൾ ചോദിക്കുന്നു.
'കേള്‍ക്കുമ്പോള്‍ നൂതന പദ്ധതിയെന്ന് തോന്നും പക്ഷെ, കാണാതെ പോകുന്ന പല ഘടകങ്ങളുണ്ട്. ഫൈസാബാദ്, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ വലിയ ഗ്ലാസ് വള ഫാക്ടറികളുണ്ട്. വളകളിലെ 75 ശതമാനവും ഗ്ലാസ് ആണ്. പക്ഷെ, സോഡ, ചുണ്ണാമ്പുകല്ല് പോലുള്ള മറ്റ് അസംസ്‌കൃത വസ്തുക്കള്‍ കൂടി വേണം. ഫാക്ടറികള്‍ക്ക് സര്‍ക്കാര്‍ ഇതൊക്കെ നല്‍കുമോ,?' ബിഹാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സത്യജിത് സിങ് ചോദിക്കുന്നു.
അധികാരമേറ്റ് ആറ് മാസത്തിന് ശേഷം 2016 ഏപ്രില്‍ അഞ്ചിനാണ് നിതീഷ് കുമാര്‍ ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ചത്. അനധികൃത മദ്യ നിർമ്മാതാക്കളെയും വ്യാപാരികളെയും കണ്ടെത്താൻ പോലീസും എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരും ഡ്രോണുകൾ, എഎൽടിഎഫ് ഹെലികോപ്റ്ററുകൾ എന്നിവ ഉപയോഗിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റില്‍ മാത്രം 3.7 ലക്ഷം ലിറ്റര്‍ മദ്യമാണ് ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് നിന്ന് പിടികൂടിയത്. ഓഗസ്റ്റ് മാസത്തിൽ ഒരു ലക്ഷത്തോളം റെയ്ഡുകൾ നടത്തിയെന്നാണ് എക്‌സൈസ് വകുപ്പ് പുറത്ത് വിട്ട കണക്കുകളിൽ വ്യക്തനമാക്കുന്നത്.
പ്രതിരോധ ശേഷി വർധിപ്പിക്കണോ? എന്നാൽ ഈ ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് കഴിച്ചോളു...












Click it and Unblock the Notifications