മൂന്ന് കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിക്കെതിരെ ഗൂഢാലോചന നടത്തി! പാർട്ടിക്കുളളിൽ ഗുരുതര ആരോപണം!
ദില്ലി: രാഹുല്‍ ഗാന്ധി നാട് നീളെ പ്രചാരണം നടത്തിയിട്ടും കോണ്‍ഗ്രസ് ഇത്ര ദയനീയമായി തോറ്റതിന്റെ കാരണങ്ങള്‍ അന്വേഷിക്കുകയാണ് പാര്‍ട്ടി. രാഹുല്‍ ഗാന്ധിയുടെ രാജി ഭീഷണിയുടെ സമ്മര്‍ദ്ദവും ഒരു വശത്തുണ്ട്. അതിനിടെ കോണ്‍ഗ്രസിന്റെ വന്‍ തോല്‍വിക്ക് കാരണം പാര്‍ട്ടിക്കുളളിലെ തന്നെ ഗൂഢാലോചനയാണ് എന്ന് ആരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിഹാര്‍ പിസിസി അധ്യക്ഷനായ ശ്യാം സുന്ദര്‍ സിംഗ് ധീരജ്.
കോണ്‍ഗ്രസിനകത്തെ നാല് നേതാക്കളും സഖ്യകക്ഷികളുമാണ് കോണ്‍ഗ്രസിന്റെ തോല്‍വിക്ക് പിന്നില്‍ എന്നാണ് ധീരജിന്റെ ആരോപണം. ഇക്കുറി പാര്‍ട്ടി ടിക്കറ്റുകള്‍ പണം വാങ്ങി വില്‍ക്കുകയായിരുന്നുവെന്നും ധീരജ് ആരോപിച്ചു.
ഏറ്റവും കൂടുതല്‍ പണം നല്‍കിയവര്‍ക്ക് പാര്‍ട്ടി ടിക്കറ്റ് എന്നതായിരുന്നു പാര്‍ട്ടിയിലെ അവസ്ഥ. രാഹുല്‍ ഗാന്ധിയ്ക്ക് മുന്നിലോ മറ്റ് നേതാക്കളിലേക്കോ ആളുകളെ എത്തിക്കാതിരിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിച്ചു. പാര്‍ട്ടി ഹൈക്കമാന്‍ഡിനെ എന്നും ഇരുട്ടില്‍ നിര്‍ത്തുകയായിരുന്നുവെന്നും ധീരജ് ആരോപിച്ചു. നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ പ്രചാരണം നടത്താന്‍ കോണ്‍ഗ്രസിനൊപ്പം കൂടിയ സഖ്യകക്ഷികളെല്ലാം കോണ്‍ഗ്രസിന് എതിരെ പ്രവര്‍ത്തിച്ചു.
ഇപ്പോള്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജി വെക്കരുത് എന്ന് ആവശ്യപ്പെടുന്ന സഖ്യകക്ഷി നേതാക്കള്‍ അടക്കം ആ ഗൂഢാലോചനയില്‍ പങ്കാളികള്‍ ആയിരുന്നുവെന്നും ധീരജ് ആരോപണം ഉന്നയിച്ചു. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ ഉന്നമിട്ടായിരുന്നു ധീരജിന്റെ ഈ പരാമര്‍ശം. രാഹുല്‍ ഗാന്ധിക്ക് വേണ്ടി അല്ലായിരുന്നുവെങ്കില്‍ പ്രതിപക്ഷം ഒന്നാകെ തുടച്ച് നീക്കപ്പെട്ടേനെ എന്നും ധീരജ് പറഞ്ഞു. പരാജയത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാവ് ഇത്തരത്തില്‍ പറയുന്നത് എന്നാണ് ഇതേക്കുറിച്ച് ആര്‍ജെഡിയുടെ പ്രതികരണം.