'ജനാധിപത്യത്തിന്റെ ഈ ഉത്സവത്തില്‍ പങ്കാളികളാകൂ', ബീഹാറിലെ വോട്ടർമാരോട് പ്രധാനമന്ത്രി
ദില്ലി: ഇന്ന് വോട്ടവകാശം വിനിയോഗിക്കുന്ന ബീഹാര്‍ ജനതയോട് ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ് ബീഹാറിലെ വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി രംഗത്ത് എത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ട്വീറ്റ് ഇങ്ങനെ: ''ഇന്ന് ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുളള ആദ്യഘട്ട വോട്ടെടുപ്പാണ്. ജനാധിപത്യത്തിന്റെ ഈ ഉത്സവത്തില്‍ പങ്കാളികളാകാന്‍ എല്ലാ വോട്ടര്‍മാരോടും താന്‍ ആഹ്വാനം ചെയ്യുന്നു. കൊവിഡുമായി ബന്ധപ്പെട്ട മുന്‍കരുതലുകളെടുക്കണം. രണ്ടടി അകലം പാലിക്കണം. മാസ്ക് ധരിക്കണം. ഓര്‍ക്കുക, ആദ്യം വോട്ട്, പിന്നെ വിശ്രമം''.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും ബീഹാറിലെ വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്. ജനാധിപത്യത്തില്‍ നിങ്ങളുടെ വലിയ ശക്തി എന്നത് നിങ്ങളുടെ അഭിപ്രായമാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് ജനാധിപത്യത്തിന്റെ ഈ മഹാപര്‍വ്വത്തില്‍ പങ്കാളികളാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നാണ് ജെപി നദ്ദ ട്വീറ്റ് ചെയ്തിരിക്കുന്നത്.
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ: ഇത്തവണ നീതിക്കും തൊഴിലിനും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി. നിങ്ങളുടെ വോട്ടുകള്‍ മഹാഗഡ്ബന്ധന് വേണ്ടി. ബീഹാര്‍ ആദ്യഘട്ട തിരഞ്ഞെടുപ്പിന് എല്ലാവര്ക്കും ആശംസകള്‍. ഇന്ന് ബീഹാര്‍ മാറും എന്ന ഹാഷ് ടാഗും രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് ഒപ്പമുണ്ട്.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ജനാധിപത്യത്തില്‍ വോട്ട് ചെയ്യല്‍ അവകാശം മാത്രമല്ല, ഉത്തരവാദിത്തം കൂടിയാണെന്ന് നിതീഷ് കുമാര്‍ ട്വീറ്റ് ചെയ്തു. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ഇന്ന് 71 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. നിങ്ങള്‍ ഈ പ്രദേശത്ത് ഉള്‍പ്പെടുന്ന വോട്ടര്‍ ആണെങ്കില്‍ ദയവ് ചെയ്ത് വോട്ടവകാശം വിനിയോഗിക്കൂ. നിങ്ങളുടെ ഒരു വോട്ടിന് ബീഹാറിന്റെ വികസനത്തെ മുന്നോട്ട് നയിക്കാനും ബീഹാറിനെ ഒരു വികസിത സംസ്ഥാനമാക്കാനും സഹായിക്കും എന്നാണ് ട്വീറ്റ്.
Recommended Video