ബീഹാർ തിരഞ്ഞെടുപ്പിൽ കശ്മീർ വിഷയമാക്കി യോഗി ആദിത്യനാഥ്, കശ്മീരിൽ ആർക്കും ഭൂമി വാങ്ങാനുളള ലൈസൻസ്
പാറ്റ്‌ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അയോധ്യയിലെ രാമക്ഷേത്രത്തിനൊപ്പം ആര്‍ട്ടിക്കിള്‍ 370ഉം കശ്മീരും വിഷയമാക്കി ബിജെപിയുടെ താരപ്രചാരകരില്‍ ഒരാളായ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോടെ ജമ്മു കശ്മീരില്‍ മറ്റ് സംസ്ഥാനങ്ങളിലെ ആളുകള്‍ക്കും ഭൂമി സ്വന്തമാക്കാനുളള ലൈസന്‍സ് ലഭിച്ചിരിക്കുകയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
ബീഹാറിലെ ജമൂയി, തരാരി, പലിഗഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ പ്രസംഗിക്കവേയാണ് യോഗി ആദിത്യനാഥ് കശ്മീര്‍ വിഷയം ഉന്നയിച്ചത്. നേരത്തെ ബീഹാറിലെ ഈ പ്രദേശത്തുളള ഒരാള്‍ക്ക് കശ്മീരില്‍ സ്ഥലം വാങ്ങുന്നത് ആലോചിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. കോണ്‍ഗ്രസ് അത്തരമൊരു സംവിധാനം ആയിരുന്നു ഉണ്ടാക്കി വെച്ചിരുന്നത്. എന്നാല്‍ നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് അതെല്ലാം തിരുത്തിക്കുറിച്ചിരിക്കുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ജമ്മു കശ്മീരില്‍ എവിടെയും ആളുകള്‍ക്ക് ഭൂമി വാങ്ങാനും സ്വന്തമാക്കാനുളള അവസരം കൈവന്നിരിക്കുകയാണ് എന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ത്യയുടെ മിന്നലാക്രമണങ്ങളില്‍ ഭയന്ന് പോയ പാക്‌സ്താന് ഇനിയൊരിക്കലും തീവ്രവാദത്തെ സ്‌പോണ്‍സര്‍ ചെയ്യാനുളള ധൈര്യമുണ്ടാകില്ലെന്നും യോഗി ആദിത്യനാഥ് പരിഹസിച്ചു.
Recommended Video
കശ്മീരില്‍ പോകാന്‍ ആഗ്രഹിക്കുന്ന ഇവിടുത്തെ ജനങ്ങള്‍ക്ക് സമാധാനം ഉറപ്പ് നല്‍കുന്നുവെന്നും അവര്‍ക്ക് നേരെ ദുഷ്ടവിചാരത്തോടെ നോക്കുന്ന കണ്ണുകള്‍ തുളച്ച് ബുള്ളറ്റുകള്‍ കടന്ന് പോകും എന്നും യോഗി ആദിത്യനാഥ് പറഞ്ഞു. വലിയ കയ്യടികളോടെയാണ് യോഗി ആദിത്യനാഥിന്റെ വാക്കുകള്‍ സ്വീകരിക്കപ്പെട്ടത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസിയേയും യോഗി ആദിത്യനാഥ് കടന്നാക്രമിച്ചു.