'ജിന്നയുടെ അനുയായി', ബീഹാറിലെ കോൺഗ്രസ് സ്ഥാനാർത്ഥി മസ്കൂര്‍ അഹമ്മദ് ഹുസൈനെതിരെ ബിജെപി
ദില്ലി: ബീഹാര്‍ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെ കോണ്‍ഗ്രസിന്റെ ജലേ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ മസ്കൂര്‍ അഹമ്മദ് ഹുസൈനെതിരെ ബിജെപി രംഗത്ത്. മസ്കൂര്‍ അഹമ്മദ് ഹുസൈന് ജിന്ന അനുകൂലിയാണ് എന്നാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ച് വിടാനുളള ബിജെപിയുടെ അജണ്ടയുടെ ഭാഗമായാണ് വിവാദം എന്നാണ് ഇതേക്കുറിച്ച് കോണ്‍ഗ്രസിന്റെ പ്രതികരണം.
മമ്മൂട്ടിയേയും മോഹൻലാലിനേയും ട്രോളി ഹരീഷ് പേരടി, 'മഹാനടന്മാരാകാനുളള അടിസ്ഥാന യോഗ്യത മഹാ മൗനം'
മസ്കൂര്‍ അഹമ്മദ് ഹുസൈന് ഒരിക്കലും ജിന്നയുടെ ആശയങ്ങളോട് യോജിപ്പുളള വ്യക്തി അല്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വ്യക്തമാക്കി. ബിജെപി നേതാക്കള്‍ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി വെറുപ്പിന്റെ ഫാക്ടറിയില്‍ നിര്‍മ്മിച്ചെടുത്ത നുണകള്‍ കൊണ്ട് വിവാദം സൃഷ്ടിക്കുകയാണ് എന്നും സുര്‍ജേവാല ആരോപിച്ചു.
Recommended Video
കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാഗഡ്ബന്ധന് മുന്നണിയുടെ പ്രചാരണ പത്രിക പുറത്തിറക്കുന്ന പരിപാടിയില്‍ ആണ് മസ്കൂര്‍ അഹമ്മദ് ഹുസൈനെതിരായുളള ആരോപണങ്ങള്‍ക്ക് സുര്‍ജേവാല മറുപടി നല്‍കിയത്. അലിഗഡ് മുസ്ലീം സര്വ്വകലാശാലയിലുളള ജിന്നയുടെ ചിത്രം നീക്കണം എന്നാവശ്യപ്പെട്ട് മസ്കൂര്‍ അഹമ്മദ് ഹുസൈന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം അതിനെക്കുറിച്ച് പ്രതികരിച്ചില്ലെന്നും സുര്‍ജേവാല വെളിപ്പെടുത്തി.
ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗും അടക്കമുളള നേതാക്കളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മസ്കൂര്‍ അഹമ്മദ് ഹുസൈനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ജിന്നയുടെ ആശയങ്ങള്‍ പിന്തുടരുന്നവരാണോ കോണ്‍ഗ്രസും മഹാഗഡ്ബന്ധനുമെന്ന് ഗിരിരാജ് സിംഗ് ചോദിച്ചു. ഷര്‍ജീല്‍ ഇമാം ആയിരിക്കുമോ കോണ്‍ഗ്രസിന്റെ താരപ്രചാരകന് എന്നും കേന്ദ്ര മന്ത്രി പരിഹസിച്ചു. അലിഗര്‍ മുസ്ലീം സര്‍വ്വകലാശാലയുടെ മുന്‍ വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡണ്ട് കൂടിയാണ് ജലേയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഡോ. മസ്കൂര്‍ അഹമ്മദ് ഹുസൈന്.