'ഒവൈസി സാഹബ് വോട്ട് തീനി, സൂക്ഷിക്കണം', മതേതര പാർട്ടികൾക്ക് മുന്നറിയിപ്പ് നൽകി കോൺഗ്രസ്
പാറ്റ്‌ന: ബിജെപിയെ തോല്‍പ്പിക്കാന്‍ ഒരുമിച്ച മഹാസഖ്യത്തിന്റെ വിജയപ്രതീക്ഷകളുടെ കടയ്ക്കല്‍ കത്തി വെച്ചിരിക്കുകയാണ് അസദ്ദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎം. മഹാസഖ്യത്തിന് വിജയസാധ്യത ഉളള സീറ്റുകളില്‍ വോട്ട് ഭിന്നിപ്പിച്ച് ബിജെപിക്ക് സഹായം ചെയ്യുകയാണ് ഒവൈസിയുടെ സാന്നിധ്യം കൊണ്ട് ബീഹാറില്‍ സംഭവിച്ചിരിക്കുന്നത്.
ഇതോടെ അസദുദ്ദീന്‍ ഒവൈസിക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. അസദുദ്ദീന്‍ ഒവൈസി വോട്ട് തീനിയാണെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി തുറന്നടിച്ചു. രാജ്യത്തെ മതനിരപേക്ഷ കക്ഷികള്‍ ഒവൈസിയെ സൂക്ഷിക്കണം എന്നും കോണ്‍ഗ്രസ് നേതാവ് മുന്നറിയിപ്പ് നല്‍കി.
ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഒവൈസി സാഹിബിനെ ഉപയോഗിച്ച് കൊണ്ടുളള ബിജെപിയുടെ തന്ത്രം ഒരു പരിധി വരെ വിജയിച്ചിരിക്കുകയാണെന്ന് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. എല്ലാ മതനിരപേക്ഷ കക്ഷികളും വോട്ട് ഭിന്നിപ്പിക്കുന്ന ഒവൈസി സാഹിബിനെ കരുതിയിരിക്കണം എന്നും ചൗധരി പറഞ്ഞു. ബിജെപിയുടെ സഖ്യകക്ഷിയെ പോലെയാണ് ഒവൈസിയുടെ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്.
ബീഹാറില്‍ മഹാസഖ്യം വിജയം ഉറപ്പിച്ചതായിരുന്നു. എന്നാല്‍ ചില ചെറുപാര്‍ട്ടികള്‍ ആണ് വിജയത്തിന് തടസ്സമായത്. ബിജെപി മഹാസഖ്യത്തിന് എതിരെ ഒവൈസിയെ ഉപയോഗിക്കുകയാണ് എന്നും അധിര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു. മാത്രമല്ല നിതീഷ് കുമാറിന്റെ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബിജെപി ചിരാഗ് പാസ്വാന്റെ പാര്‍ട്ടിയായ എല്‍ജെപിയെ ഉപയോഗിച്ചുവെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
Recommended Video
സീമാഞ്ചല്‍ മേഖലയില്‍ 5 സീറ്റുകളിലാണ് ഒവൈസിയുടെ പാര്‍ട്ടി വിജയിച്ചിരിക്കുന്നത്. ബീഹാറില്‍ ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യം വന്നാല്‍ ഒവൈസിയുടെ 5 സീറ്റുകള്‍ നിര്‍ണായകമാവും. ആര്‍ക്ക് പിന്തുണ കൊടുക്കണം എന്നത് സംബന്ധിച്ച് അന്തിമ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം മാത്രമേ തീരുമാനിക്കുകയുളളൂ എന്ന് ഒവൈസി വ്യക്തമാക്കി.