ബിഹാറിൽ എൻഡിഎയ്ക്ക് 'പണികൊടുക്കാൻ' ആർജെഡി: 17 ജെഡിയു എംഎൽഎമാർ തങ്ങൾക്കൊപ്പമെന്ന് ആർജെഡി, താഴെയിറക്കുമെന്ന്!!
പട്ന: ബിഹാറിൽ ജെഡിയുവിന് വെല്ലുവിളിയുയർത്തി പുതിയ അവകാശവാദവുമായി പ്രതിപക്ഷ കക്ഷിയായ രാഷ്ട്രീയ ജനതാദൾ രംഗത്ത്. ബിഹാറിലെ എൻഡിഎ സർക്കാർ ഏത് നിമിഷവും അട്ടിമറിക്കപ്പെടുമെന്നാണ് പാർട്ടി അവകാശപ്പെടുന്നത്. ഇതോടെ ബിഹാറിൽ ഒരിടവേളയ്ക്ക് ശേഷം രാഷ്ട്രീയ ചർച്ചകൾ ഊർജ്ജിതമായിക്കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് രാഷ്ട്രീയ അട്ടിമറി നടന്നേക്കുമോ എന്ന തരത്തിലുള്ള ചർച്ചകളും ഊർജ്ജിതമായിട്ടുണ്ട്.
വീണ്ടും കുടിയൊഴിപ്പിക്കല്‍ ക്രൂരത; അമ്മയെയും മൂന്ന് പെണ്‍മക്കളെയും ഇറക്കിവിട്ടു, വീട് തകര്‍ത്തു
17 പേർ കൂറുമാറ്റത്തിന്?
ബിഹാറിലെ 17 ജെഡിയു എംഎൽഎമാർ തങ്ങൾക്കൊപ്പമുണ്ടെന്ന ആർജെഡിയുടെ അവകാശവാദങ്ങൾ തള്ളിക്കൊണ്ട് ജെഡിയു അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ രംഗത്തെത്തിയിട്ടുണ്ട്. ആർജെഡി ജെഡിയുവിനെക്കുറിച്ച് ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നിതീഷ് കുമാർ പറഞ്ഞു.
വീഡിയോ പുറത്ത്
ബിഹാറിലെ 17 ജെഡിയു എംഎൽഎമാർ തങ്ങൾക്കൊപ്പമുണ്ടെന്ന് ആർജെഡി നേതാവ് ശ്യാം രാജകാണ് പ്രഖ്യാപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് വീഡിയോയും ഇദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. ഇവർ രാഷ്ട്രീയ ജനതാദളുമായി ബന്ധം പുലർത്തി വരികയാണെന്നും അക്ഷരമായ ഇവർ പാർട്ടിയിൽ ചേരാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അട്ടിമറി സാധ്യത
ബിഹാർ നിയമസഭയെ അട്ടിമറിയ്ക്കാൻ ഏത് സമയത്തും തങ്ങൾക്ക് കഴിയുമെന്നും കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള പ്രശ്നങ്ങൾ ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ നിതീഷ് കുമാർ മന്ത്രി സഭയിലെ അംഗമായിരുന്ന ശ്യാം രാജക് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനോടടുപ്പിച്ചാണ് ജെഡിയുവുമായുള്ള ബന്ധമുപേക്ഷിച്ച് ആർജെഡിയിൽ ചേരുന്നത്.
കാത്തിരിപ്പ്
നിയമപ്രകാരം പ്രശ്നങ്ങൾ ഇല്ലാതിരിക്കണം എന്നുണ്ടെങ്കിൽ 25 മുതൽ 26 എംഎൽഎമാരാണ് തങ്ങൾക്കൊപ്പം ഉണ്ടായിരിക്കേണ്ടത്. അതുകൊണ്ടാണ് തങ്ങൾ കാത്തിരിക്കുന്നതെന്നും ആർജെഡി നേതാവ് ശ്യാം പറഞ്ഞു. അതേ സമയം തന്നെ തങ്ങളുടെ സോഷ്യലിസ്റ്റ് പ്രത്യയ ശാസ്ത്രത്തിൽ വിശ്വസിക്കുന്നവരെ പാർട്ടിയിൽ ചേർക്കാൻ ആഗ്രഹിക്കുന്നുള്ളുവെന്നും അദ്ദേഹം പറയുന്നു. ഒരു പാർട്ടിയിലെ മൂന്നിൽ രണ്ട് ഭാഗം ആളുകൾ മറ്റൊരു പാർട്ടിയിൽ എത്തുന്നതോടെ മാത്രമാണ് കൂറുമാറ്റ നിയമപ്രകാരം ഇത്തരം നീക്കങ്ങൾ അംഗീകരിക്കുന്നത്. അല്ലാതെയാണ് സംഭവിക്കുന്നതെങ്കിൽ കർണ്ണാടകയിൽ സംഭവിച്ചതിന് സമാനമായി എംഎൽഎമാരെ അയോഗ്യരാക്കുകയും വീണ്ടും തിരഞ്ഞെടുപ്പ് നടത്തുകയുമാണ് വേണ്ടത്.
ജെഡിയുവിന് കുരുക്ക്
അരുണാചൽ പ്രദേശിൽ ബിജെപിയും ജെഡിയുവും തമ്മിലുള്ള തർക്കം രൂക്ഷമാകുമ്പോഴാണ് ശ്യാം രാജകിന്റെ പ്രസ്താവനയും പുറത്തുവരുന്നത്. ബിഹാറിൽ ജെഡിയുവും ബിജെപിയും ചേർന്ന് എൻഡിഎ സഖ്യമാണ് അധികാരത്തിലിരിക്കുന്നതെങ്കിലും അരുണാചലിൽ സ്ഥിതി വ്യത്യസ്ഥമാണ് സംസ്ഥാനത്ത് പ്രതിപക്ഷത്താണ് ജെഡിയുവുള്ളത്. ഇതിനിടെയാണ് ജെഡിയുവിനെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകൊണ്ട് ശ്യാം രാജകിന്റെ പ്രസ്താവനയും പുറത്തുവരുന്നത്.
എൻഡിഎ അധികാരത്തിൽ
നവംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് 243 അംഗ നിയമസഭയിൽ 125 സീറ്റുകളുമായി എൻഡിഎ അധികാരത്തിലെത്തുന്നത്. മഹാസഖ്യത്തിന് 110 സീറ്റുകളും ലഭിച്ചിരുന്നു. എന്നാൽ 75 അംഗങ്ങളുള്ള ആർജെഡിയാണ് സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷി. ഇപ്പോഴത്തെ സാഹചര്യത്തിൽ ജെഡിയു എംഎൽഎമാർ കൂട്ടത്തോടെ കൂറുമാറിയാൽ ആർജെഡിക്ക് അധികാരം പിടിക്കാൻ ഏറെ ഗുണകരമായിത്തീരും.