ബിഹാറിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ഏഴ് മരണം; വളന്റിയര്‍മാര്‍ ലാത്തിവീശിയെന്ന് ഭക്തര്‍
പാട്‌ന: ബീഹാറിലെ ജഹാനാബാദ് ജില്ലയിലെ ബാബ സിദ്ധനാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് തീര്‍ത്ഥാടകര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളും രണ്ട് പേര്‍ പുരുഷന്മാരുമാണ്. പരിക്കേറ്റവരെ മഖ്ദുംപൂരിലെയും ജഹാനാബാദിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ജഹനാബാദ് ജില്ലാ മജിസ്ട്രേറ്റ് അലങ്കൃത പാണ്ഡെ പറഞ്ഞു.
ജില്ലാ മജിസ്ട്രേറ്റും പൊലീസ് സൂപ്രണ്ടും സംഭവസ്ഥലം സന്ദര്‍ശിച്ചു. 'ഡിഎമ്മും എസ്പിയും സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഞങ്ങള്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ കാണും. മരിച്ചവരെ തിരിച്ചറിയേണ്ടതുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയക്കും,' ജെഹാനാബാദ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദിവാകര്‍ കുമാര്‍ വിശ്വകര്‍മ എഎന്‍ഐയോട് പറഞ്ഞു.

എല്ലാ വര്‍ഷവും ശ്രാവണ മാസത്തില്‍ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിനായി ഭക്തര്‍ ക്ഷേത്രത്തില്‍ ഒത്തുകൂടിയിരുന്നു. എന്നാല്‍ ക്രമീകരണങ്ങളുടെ അഭാവമാണ് അപകടത്തിന് കാരണമെന്ന് സംഭവത്തിനിരയായവരുടെ ബന്ധുക്കള്‍ ആരോപിച്ചു. തിരക്ക് നിയന്ത്രിക്കാന്‍ നിയോഗിച്ച ചില എന്‍സിസി (നാഷണല്‍ കേഡറ്റ് കോര്‍പ്സ്) വോളന്റിയര്‍മാര്‍ ഭക്തര്‍ക്ക് നേരെ ലാത്തി വീശിയെന്നും ഇത് തിക്കിലും തിരക്കിലും കലാശിച്ചു എന്നുമാണ് തീര്‍ത്ഥാടകരില്‍ ഒരാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
പൂക്കച്ചവടക്കാരനുമായി വാക്കേറ്റമുണ്ടായതിനെ തുടര്‍ന്നാണ് വളണ്ടിയര്‍മാര്‍ ലാത്തിച്ചാര്‍ജ് നടത്തിയതെന്ന് ക്ഷേത്രത്തിലുണ്ടായിരുന്ന മറ്റൊരു ഭക്തന്‍ പറഞ്ഞു. പൊലീസിന്റെ അനാസ്ഥ മൂലമാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍, തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരു അനാസ്ഥയും ഉണ്ടായിട്ടില്ലെന്നാണ് ക്ഷേത്രം അധികൃതര്‍ പറയുന്നത്.
ദുഃഖകരമായ സംഭവം എന്നാണ് അപകടത്തെ ജഹാനാബാദിലെ സബ് ഡിവിഷണല്‍ ഓഫീസര്‍ വികാസ് കുമാര്‍ വിശേഷിപ്പിച്ചത്. എല്ലാ ക്രമീകരണങ്ങളും കര്‍ശനമായിരുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ എന്‍സിസി വളന്റിയര്‍മാര്‍ ലാത്തി ഉപയോഗിച്ചുവെന്നത് അദ്ദേഹം നിഷേധിച്ചു. 'അങ്ങനെയൊന്നും സംഭവിച്ചില്ല. ഇതൊരു ദൗര്‍ഭാഗ്യകരമായ സംഭവമായിരുന്നു.
ഫോഴ്സ് (എന്‍സിസി), സിവില്‍ ഡെപ്യൂട്ടേഷനുകള്‍, മെഡിക്കല്‍ ടീമുകള്‍ എന്നിവയുള്‍പ്പെടെ മതിയായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിശദാംശങ്ങള്‍ ഞങ്ങള്‍ അറിയിക്കും,' അദ്ദേഹം പറഞ്ഞു. അതേസമയം മരണസംഖ്യ വര്‍ധിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. നേരത്തെ ജൂലൈ രണ്ടിന് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ തിക്കിലും തിരക്കിലും പെട്ട് 120 പേര്‍ മരിച്ചിരുന്നു. ബാബ നാരായണ്‍ ഹരിയുടെ നേതൃത്വത്തിലുള്ള മതസഭയില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.












Click it and Unblock the Notifications