ബിഹാര്‍ സ്റ്റൈല്‍; ഇംഗ്ലീഷ് ബിരുദം പാസായ വിദ്യാര്‍ഥിക്ക് സൈക്കോളജി സര്‍ട്ടിഫിക്കറ്റ്
പറ്റ്‌ന: ബിഹാറില്‍ ബിഎ പാര്‍ട്ട് 1 പരീക്ഷ എഴുതിയ മുഹമ്മദ് തബ്രേസ് വിജയിച്ചതായി കൈയില്‍ കിട്ടിയ മാര്‍ക്ക് ഷീറ്റ് വ്യക്തമാക്കുന്നു. എന്നാല്‍ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാണ് മുഹമ്മദ്. കാരണം ബിഹാറിലെ വെസ്റ്റ് ചമ്പാരണ്‍ ജില്ലയിലുള്ള രാം ലഖന്‍ സിംഗ് യാദവ് കോളേജില്‍ നിന്നും ഇംഗ്ലീഷ് ഓണേഴ്‌സിന് പരീക്ഷയെഴുതിയ മുഹമ്മദ് തബ്രേസിന് ലഭിച്ചത് സൈക്കോളജി ബിരുദമാണ്.
ഭീം റാവു അംബേദ്കര്‍ ബിഹാര്‍ യൂണിവേഴ്‌സിറ്റി പരീക്ഷയെഴുതിയ പല വിദ്യാര്‍ത്ഥികളുടെയും അവസ്ഥ ഇത്തരത്തിലാണ്. ഇംഗ്ലീഷ് ഓണേഴ്‌സിലാണ് താന്‍ പരീക്ഷ എഴുതിയതെന്ന് മുഹമ്മദ് തബ്രേസ് പറയുന്നു. ജിയോഗ്രഫിയും, ഹിസ്റ്ററിയും അനുബന്ധ വിഷയങ്ങളായിരുന്നു. എന്നാല്‍ സൈക്കോൡപരീക്ഷ വിജയിച്ചെന്നാണ് പരീക്ഷാഫലം പറയുന്നത്. പരീക്ഷയില്‍ പാസായതിന് പുറമെ സൈക്കോളജി പ്രാക്ടിക്കല്‍ പരീക്ഷയില്‍ മാര്‍ക്കും നല്‍കി ദയ പ്രകടിപ്പിച്ച് കളഞ്ഞു ഈ യൂണിവേഴ്‌സിറ്റി.
മാര്‍ക്ക് ഷീറ്റിലെ പിശക് ചൂണ്ടിക്കാണിച്ച് കോളേജ് അധികാരികളെ സമീപിച്ചപ്പോള്‍ യൂണിവേഴ്‌സിറ്റിയെ സമീപിക്കാനായിരുന്നു നിര്‍ദ്ദേശം. തന്റെ ഗ്രാമത്തില്‍ നിന്നും 128 കിലോമീറ്റര്‍ അകലെയുള്ള യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് ചെന്നപ്പോള്‍ തങ്ങളുടെ ഭാഗത്തല്ല തെറ്റെന്ന നിലപാടാണ് ജീവനക്കാര്‍ പ്രകടിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥി പറയുന്നു. പരീക്ഷാഫോം തെറ്റിപ്പോയത് കൊണ്ടാണെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ അവകാശപ്പെടുന്നു. മുഹമ്മദ് തബ്രേസിനെ പോലുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ ബിആര്‍എബിയുവിന്റെ തെറ്റുകളുടെ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുന്നു.
ബിഹാറിലെ പരീക്ഷാ രീതികള്‍ ഇതിന് മുന്‍പും വിവാദത്തില്‍ അകപ്പെട്ടിട്ടുണ്ട്. 12-ാം ക്ലാസ് പരീക്ഷയില്‍ റാങ്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാനപരമായ കാര്യങ്ങള്‍ പോലും അറിയില്ലെന്ന് കണ്ടെത്തിയതോടെയാണ് വ്യാപകമായ പരീക്ഷാ റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.
മോദിയോ രാഹുൽ ഗാന്ധിയോ.. കോൺഗ്രസോ ബിജെപിയോ.. ആര് ചിരിക്കും ഗുജറാത്തിൽ.. ഇന്നറിയാം ഫലം!!