മുസ്ലീം പള്ളികൾക്ക് നേരെ പടക്കമെറിഞ്ഞും പള്ളികളിൽ കാവിക്കൊടി നാട്ടിയും ബജ്റങ് ശക്തി റാലി!
കിഴക്കൻ ദില്ലിയിലെയും ഷാദ്രയിലെയും നാല് മുസ്ലീം പള്ളികൾക്ക് നേരെയായിരുന്നു ആക്രമണം.
ദില്ലി: മുസ്ലീം പള്ളികൾക്ക് നേരെ പടക്കമെറിഞ്ഞും പള്ളികൾക്ക് മുന്നിൽ കാവിക്കൊടി നാട്ടിയും ഹിന്ദുത്വ സംഘടനയുടെ റാലി. അഖണ്ഡ ഭാരത് മോർച്ചയുടെ നേതൃത്വത്തിൽ ഹുനുമാൻ ജയന്തിയോട് അനുബന്ധിച്ച് നടത്തിയ ബജറങ് ശക്തി ബൈക്ക് റാലിയിലാണ് മുസ്ലീം പള്ളികൾക്ക് നേരെ വ്യാപക ആക്രമണമുണ്ടായത്.
കിഴക്കൻ ദില്ലിയിലെയും ഷാദ്രയിലെയും നാല് മുസ്ലീം പള്ളികൾക്ക് നേരെയായിരുന്നു ആക്രമണം. ഏപ്രിൽ ഒന്നിന് നടന്ന ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിയുന്നത്. ബൈക്ക് റാലിയിൽ പങ്കെടുത്ത പ്രവർത്തകർ വാളോങ്ങിയും അക്രോശിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
ദില്ലിയിൽ...
അഖണ്ഡ ഭാരത് മോർച്ചയുടെ നേതൃത്വത്തിൽ ഏപ്രിൽ ഒന്നിന് നടത്തിയ ബജ്റങ് ശക്തി ബൈക്ക് റാലിയിലാണ് കിഴക്കൻ ദില്ലിയിലെ മുസ്ലീം പള്ളികൾക്ക് നേരെ വ്യാപക ആക്രമണമുണ്ടായത്. നൂറുകണക്കിന് യുവാക്കൾ അണിനിരന്ന ബൈക്ക് റാലി ദില്ലിയിലെ മുസ്ലീം പള്ളികൾക്ക് മുന്നിൽ എത്തിയപ്പോഴാണ് അക്രമാസക്തമായത്. ഓരോ മുസ്ലീം പള്ളികളുടെ മുന്നിലും പതിനഞ്ച് മിനിറ്റോളം തമ്പടിച്ചായിരുന്നു ഭാരത് മോർച്ച പ്രവർത്തകരുടെ അഴിഞ്ഞാട്ടം. ബൈക്കിലെത്തിയ ഭാരത് മോർച്ച പ്രവർത്തകർ മുസ്ലീം പള്ളികൾക്ക് നേരെ പടക്കമെറിഞ്ഞു. തുടർന്ന് പള്ളികളുടെ പ്രധാന കവാടത്തിന് മുന്നിൽ കാവിക്കൊടി നാട്ടി. ഇതിനുപിന്നാലെ പള്ളികൾക്ക് നേരെ കാവി കളർപൊടികളും എറിഞ്ഞു. വർഗീയ മുദ്രാവാക്യങ്ങൾ വിളിച്ചെത്തിയ പ്രവർത്തകരാണ് പള്ളികൾക്ക് നേരെ അക്രമം അഴിച്ചുവിട്ടത്.
വർഗീയ മുദ്രാവാക്യങ്ങൾ...
ബൈക്ക് റാലിയിൽ പങ്കെടുത്ത അഖണ്ഡ ഭാരത് മോർച്ച പ്രവർത്തകരുടെ കൈയിൽ വാളുകളുമുണ്ടായിരുന്നു. വാളുകളേന്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഇവർ പള്ളികൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. ഏപ്രിൽ ഒന്നിന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പള്ളികൾക്ക് നേരെ നടന്ന ആക്രമണത്തെക്കുറിച്ച് പുറംലോകമറിയുന്നത്. സംഭവത്തിൽ മാൻഡവാലിയിലെ പള്ളി ഇമാം പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. പോലീസ് അകമ്പടിയോടെ സംഘടിപ്പിച്ച ബൈക്ക് റാലിക്കിടെയാണ് പള്ളികൾക്ക് നേരെ ആക്രമണമുണ്ടായതെന്നും ശ്രദ്ധേയമാണ്. പ്രാർത്ഥനാ സമയത്ത് പള്ളികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ വിവിധ പള്ളി ഇമാമുമാർ പോലീസിൽ പരാതി നൽകിയിരുന്നു. ബൈക്കിലെത്തിയവർ വർഗീയ ചുവയുള്ള മുദ്രാവാക്യങ്ങൾ വിളിച്ച് പള്ളിയുടെ ഗേറ്റിന് മുന്നിലേക്ക് പടക്കമെറിഞ്ഞെന്നാണ് ഫസ്ലെ ഇലാഹി മസ്ജിദിലെ ഇമാം നൽകിയ പരാതിയിൽ പറയുന്നത്.
പതിനഞ്ച് മിനിറ്റോളം...
ഓരോ മുസ്ലീം പള്ളികൾക്ക് മുന്നിലും റാലി പതിനഞ്ച് മിനിറ്റോളം തമ്പടിച്ചിരുന്നതായാണ് ദൃക്സാക്ഷികൾ പറഞ്ഞത്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച ബൈക്ക് റാലി ആദ്യം പഴയ മദനി മസ്ജിദിന് മുന്നിലാണ് നിർത്തിയത്. വാളുകളേന്തി ഭീഷണി മുഴക്കിയ ഭാരത് മോർച്ച പ്രവർത്തകർ പള്ളിക്ക് മുന്നിൽ നിന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചു. ഈ സമയത്തെല്ലാം പോലീസ് നോക്കിനിൽക്കുകയായിരുന്നു. പിന്നീട് മുഹമ്മദാലി മസ്ജിദിന് മുന്നിലെത്തിയ സംഘം പള്ളിക്ക് നേരെ കാവി കളർ പൊടി എറിയുകയും പള്ളി ഗേറ്റിന് മുന്നിൽ കാവിക്കൊടി നാട്ടുകയും ചെയ്തു. ബഹളവും അക്രോശവും കേട്ടെത്തിയവർ വിവാഹ ഘോഷയാത്രയാണെന്നാണ് ആദ്യം വിചാരിച്ചിരുന്നത്. എന്നാൽ വാളുകളേന്തിയുള്ള മുദ്രാവാക്യം വിളി കണ്ടതോടെ വിശ്വാസികൾ തിരികെ പള്ളിയിലേക്ക് പോയി.
അന്വേഷണം...
ബൈക്ക് റാലിയുടെ വീഡിയോ ദൃശ്യങ്ങൾ അഖണ്ഡ ഭാരത് മോർച്ച പ്രവർത്തകർ തന്നെയാണ് ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടിരുന്നത്. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം ഈ വീഡിയോ ദൃശ്യങ്ങൾ വൈറലായി മാറി. അതിനിടെ ആനന്ദ് വിഹാർ കൗൺസിലറും ബിജെപി നേതാവുമായ ഗുഞ്ജൻ ഗുപ്തയാണ് റാലി ഉദ്ഘാടനം ചെയ്തതെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. എന്നാൽ മധു വിഹാറിൽ വച്ച് താൻ റാലി ഫ്ലാഗ് ഓഫ് ചെയ്തെന്ന് സമ്മതിച്ച ഗുഞ്ജൻ ഗുപ്ത പിന്നീടുണ്ടായ സംഭവവികാസങ്ങളിൽ തനിക്ക് ഉത്തരവാദിത്വത്തമില്ലെന്നും പറഞ്ഞു. റാലിയിൽ തെറ്റായ രീതിയിൽ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് കരുതുന്നതെന്നും താൻ റാലിയിൽ പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വിവിധ ഇമാമുമാർ നൽകിയ പരാതിയിൽ ഗുഞ്ജൻ ഗുപ്തയുടെയും, ബിജെപി നേതാവായ ശശി ചന്ദനയുടെയും പേരുകളുണ്ടെന്നാണ് റിപ്പോർട്ട്.
ബീഹാറില്‍ കലാപം പടര്‍ത്തിയത് ബിജെപിയും ബജ്‌റംഗ്ദളും!! പുറത്ത് നിന്നെത്തിയവര്‍ പ്രശ്‌നങ്ങളുണ്ടാക്കി!!
റഷീദിനും കുടുംബത്തിനും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി! കബറടക്കത്തിന് പിന്നാലെ ഫായിസിന്റെ മരണവാർത്തയും