പ്രിയങ്കയുടെ ആയിരം ബസ്സുകളിൽ ഓട്ടോയും ബൈക്കും ട്രാക്ടറും! കോൺഗ്രസിനെ തിരിച്ചടിച്ച് ബിജെപി!
ലഖ്നൗ: ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നവുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഏറ്റുമുട്ടുകയാണ്. അതിഥി തൊഴിലാളികളെ എത്തിക്കാന്‍ ആയിരം ബസ്സുകള്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതിന് യോഗി അനുമതി നല്‍കാത്തതായിരുന്നു വിവാദങ്ങളുടെ തുടക്കം.
മണിക്കൂറുകള്‍ക്ക് ശേഷം കോണ്‍ഗ്രസിന്റെ ബസ്സുകള്‍ക്ക് യോഗി അനുമതി നല്‍കിയിരിക്കുകയാണ്. എന്നാല്‍ പ്രിയങ്കയുടെ ആയിരം ബസ്സുകളില്‍ ചിലത് ബൈക്കും ട്രാക്ടറും മറ്റുമാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്. സാംപിത് പാത്ര അടക്കമുളളവര്‍ ഇതോടെ പ്രിയങ്കയെ പരിഹസിച്ച് രംഗത്ത് വന്നിട്ടുണ്ട്.
ബസ്സിനെ ചൊല്ലി ഏറ്റുമുട്ടൽ
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് നിരവധി കുടിയേറ്റ തൊഴിലാളികളാണ് ഉത്തര്‍ പ്രദേശിലേക്ക് കാല്‍നടയായി സഞ്ചരിക്കുന്നത്. ഇവരെ നാട്ടില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ് ആയിരം ബസ്സുകള്‍ ഒരുക്കാമെന്നും അതിന്റെ മുഴുവന്‍ ചിലവും വഹിക്കാം എന്നുമാണ് പ്രിയങ്ക ഗാന്ധി 16ാം തിയ്യതി ട്വീറ്റ് ചെയതത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഇക്കാര്യം വ്യക്തമാക്കി പ്രിയങ്ക കത്തും എഴുതി.
അനുമതി നൽകി സർക്കാർ
എന്നാല്‍ ബസ്സുകള്‍ക്ക് ആദ്യം അനുമതി നല്കാന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ആണ് ബസ്സുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. കോണ്‍ഗ്രസ് ഒരുക്കുന്ന ആയിരം ബസ്സുകളും രജിസ്ട്രേഷന് നടപടികള്‍ക്കായി ലക്നൗവില്‍ എത്തിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഈ ആവശ്യം കോണ്‍ഗ്രസ് തളളിക്കളഞ്ഞു.
ലഖ്നൗ വരെ എത്തിക്കില്ല
നോയിഡ, ഗാസിയാബാദ് അതിര്‍ത്തിയിലാണ് ബസ്സുകള്‍ ഉളളത്. ഇവ ലഖ്നൗ വരെ കാലിയായി എത്തിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. മാത്രമല്ല പ്രിയങ്ക ഗാന്ധി യോഗി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചും രംഗത്ത് വന്നു. സര്‍ക്കാര്‍ കുടിയേറ്റ തൊഴിലാളികളെ സഹായിക്കുന്നില്ലെന്നും സഹായം നല്കാന് തങ്ങളെ അനുവദിക്കുന്നില്ലെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
ലിസ്റ്റിലെ വിവരങ്ങൾ
കോണ്‍ഗ്രസ് ആയിരം ബസ്സുകളുടെ ലിസ്റ്റ് നേരത്തെ യുപി സര്‍ക്കാരിന് കൈമാറിയിരുന്നു. എന്നാല്‍ ഈ ലിസ്റ്റില്‍ ബസ്സുകളുടെ സ്ഥാനത്ത് ഓട്ടോയും ബൈക്കും ട്രാക്ടറും അടക്കമാണ് ഉളളത് എന്നാണ് ബിജെപി ആരോപിക്കുന്നത്. ഉത്തര്‍ പ്രദേശ് മന്ത്രി സിദ്ധാര്‍ത്ഥ് സിംഗ് അടക്കമുളളവരാണ് പ്രിയങ്കയ്ക്കും കോണ്‍ഗ്രസിനും എതിരെ രംഗത്ത് വന്നിരിക്കുന്നത്.
സ്കൂട്ടറും ട്രാക്ടറും വരെ
പ്രാഥമിക പരിശോധനയില്‍ നിന്നും വ്യക്തമായിരിക്കുന്നത് കോണ്‍ഗ്രസ് ബസ്സുകളുടേത് എന്ന് പറഞ്ഞ് തന്നിരിക്കുന്ന നമ്പറുകള്‍ പലരും സ്കൂട്ടറുകളുടേയും ചരക്ക് വണ്ടികളുടേയും മുച്ചക്ര വാഹനങ്ങളുടേതുമാണ് എന്നാണെന്ന് സിദ്ധാര്‍ത്ഥ്് സിംഗ് ആരോപിച്ചു. പ്രിയങ്കയും രാഹുലും അടങ്ങുന്ന വഞ്ചകരുടെ കൂട്ടമായി കോണ്‍ഗ്രസ് മാറിയെന്നും ബിജെപി മന്ത്രി കുറ്റപ്പെടുത്തി.
രാഷ്ട്രീയ മുതലെടുപ്പ് മാത്രം
കുടിയേറ്റ തൊഴിലാളികളെ സഹായിക്കണം എന്ന ഉദ്ദേശം കോണ്‍ഗ്രസിനില്ല. മറിച്ച് രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് ലക്ഷ്യമെന്നും സിദ്ധാര്‍ത്ഥ് സിംഗ് ആരോപിച്ചു. കോണ്‍ഗ്രസ് നല്കിയ ലിസ്റ്റിലേത് എന്ന് അവകാശപ്പെടുന്ന വാഹനങ്ങളുടെ നമ്പര്‍ അടക്കമുളള വിവരങ്ങള്‍ സാംപിത് പത്ര ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രിയങ്ക ഗാന്ധിക്ക് സ്വന്തം രാഷ്ട്രീയ ഭാവി നന്നാക്കണം എന്നല്ലാതെ തൊഴിലാളികളെ കുറിച്ച് ആശങ്കയൊന്നും ഇല്ലെന്ന് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു.
വില കുറഞ്ഞ രാഷ്ട്രീയം
പുറത്ത് വന്ന ലിസ്റ്റില്‍ നിന്നും വ്യക്തമാകുന്നത് പ്രിയങ്കയുടെ വാഗ്ദാനം യോഗി ആദിത്യനാഥ് സ്വീകരിച്ചതോടെ മാത്രമാണ് കോണ്‍ഗ്രസ് വാഹനങ്ങള്‍ പെട്ടെന്ന് സംഘടിപ്പിച്ചത് എന്നാണ് എന്നും ഗൗരവ് ഭാട്ടിയ ആരോപിച്ചു. വില കുറഞ്ഞ രാഷ്ട്രീയം കളിച്ച് ഉത്തര്‍ പ്രദേശില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ടത് തിരിച്ച് പിടിക്കാനുളള ശ്രമം മാത്രമാണ് കോണ്‍ഗ്രസ് നടത്തുന്നത് എന്നാണ് വ്യക്തമായിരിക്കുന്നതെന്നും ഗൗരവ് ഭാട്ടിയ കുറ്റപ്പെടുത്തി.
ഷെവര്‍ലെ ബീറ്റും ഓട്ടോറിക്ഷയും
ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയും പ്രിയങ്കയ്ക്ക്് എതിരെ രംഗത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ആയിരം ബസ്സുകള്‍ ഉത്തര്‍ പ്രദേശില്‍ എത്തിയോ അതോ ഇതെല്ലാം വെറും ഗിമ്മിക്കുകള്‍ മാത്രമാണോ എന്ന് അമിത് മാളവ്യ ട്വീറ്റ് ചെയ്തു. എന്തായാലും ഷെവര്‍ലെ ബീറ്റും ഓട്ടോറിക്ഷയുമെല്ലാം ബസ്സുകളുടെ പട്ടികയിലുണ്ട്. അതിലിരുത്തിയാണോ തൊഴിലാളികളെ എത്തിക്കാന്‍ പോകുന്നത് എന്നും മാളവ്യ പരിഹസിച്ചു.
Recommended Video
രാജസ്ഥാനില്‍ നിന്ന് ബസ്സുകൾ
അവരെ ട്രെയിനില്‍ എത്തിക്കുന്നതായിരുന്നു നല്ലത്. പക്ഷേ അപ്പോള്‍ രാഷ്ട്രീയം കളിക്കാന്‍ സാധിക്കില്ലല്ലോ എന്നും അമിത് മാളവ്യ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന രാജസ്ഥാനില്‍ നിന്നാണ് കുടിയേറ്റ തൊഴിലാളികള്‍ക്കായി ആയിരം ബസ്സുകളെത്തിച്ചിരിക്കുന്നത്. 500 ബസ്സുകള്‍ വീതം നോയ്ഡയിലും ഗാസിയാബാദിലും എത്തിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. വൈകിട്ട് 5 മണിക്ക് ബസ്സുകള്‍ എത്തിക്കുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്.