ഗുജറാത്ത് കലാപം; ബില്‍ക്കീസ് ബാനുവിന് വൈകി നീതിയെത്തി, 50 ലക്ഷം, വീട്, ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചടി
ദില്ലി: രാജ്യം നടുങ്ങിയ ക്രൂരതകള്‍ അരങ്ങേറിയ ഗുജറാത്ത് കലാപത്തിന്റെ ഇര ബില്‍ക്കീസ് ബാനുവിന് വളരെ വൈകി ആശ്വാസ നീതി. ബാനുവിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിനോട് ഉത്തരവിട്ടു. കൂട്ട ബലാല്‍സംഗത്തിന് ഇരയായ ബാനുവിന്റെ കുടുംബത്തിലെ എല്ലാവരെയും അക്രമികള്‍ കൊലപ്പെടുത്തിയിരുന്നു.
മരിച്ചു എന്ന് കരുതി അക്രമികള്‍ ഇട്ടേച്ചുപോയതു കൊണ്ടു മാത്രമാണ് ബില്‍ക്കീസ് ബാനുവിന് ജീവന് തിരിച്ചുകിട്ടിയത്. മരവിച്ച മനസുമായി ജീവിതം പുനരാരംഭിച്ച ബാനു പിന്നീട് നീതിക്ക് വേണ്ടിയുള്ള യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെടുകയായിരുന്നു. പരമോന്നത നീതിപീഠം വരെ എത്തിയ ബാനുവിന്റെ പോരാട്ടത്തിനാണ് ഇന്ന് ഫലമുണ്ടായിരിക്കുന്നത്. അന്വേഷണം അട്ടിമറിച്ച പോലീസുകാര്‍ക്കും കോടതിയില്‍ നിന്ന് കനത്ത തിരിച്ചടിയാണുണ്ടായിരിക്കുന്നത്......
തുടക്കം ഇങ്ങനെ
2002 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് ഗുജറാത്തില്‍ കലാപം അരങ്ങേറിയത്. ഗോധ്രയില്‍ കര്‍സേവകര്‍ വന്ന തീവണ്ടിക്ക് നേരെ ആക്രമണമുണ്ടാകുകയും ബോഗികള്‍ കത്തി 58 പേര് കൊല്ലപ്പെടുകയും ചെയ്തിതിന് പിന്നാലെയാണ് മുസ്ലിംകള്ക്ക് നേരെ വ്യാപക ആക്രമണം അരങ്ങേറിയത്.
മോദിക്കെതിരെ ആരോപണം
നരേന്ദ്ര മോദിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി. വ്യാപക ആക്രമണം നടന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ വേണ്ട വിധം ഇടപെട്ടില്ല എന്ന ആക്ഷേപം ഉയര്‍ന്നു. നരേന്ദ്ര മോദിക്കെതിരെ പല പരാതികളും കോടതിയുടെ പരിഗണനയില്‍ എത്തിയെങ്കിലും വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല.
ബില്‍ക്കീസ് ബാനുവിന് സംഭവിച്ചത്
ദാഹോദ് ഗ്രാമവാസിയായിരുന്നു ബില്‍ക്കീസ് ബാനു. അഹ്മദാബാദിന് അടുത്ത് വച്ചാണ് ബാനുവും അവരുടെ കുടുംബാംഗങ്ങളും ആക്രമിക്കപ്പെട്ടത്. കുടുംബത്തിലെ 14 പേരെ അക്രമികള്‍ വധിച്ചു. സ്ത്രീകളെ ബലാല്‍സംഗം ചെയ്തുകൊന്നു.
മരിച്ചെന്ന് കരുതി വിട്ടു
ബില്‍ക്കീസ് ബാനു ഗര്‍ഭിണിയായിരുന്നു. എന്നാല്‍ അക്രമികളുടെ ക്രൂരതയ്ക്ക് അവരും ഇരയായി. മരിച്ചുവെന്ന് കരുതിയാണ് അക്രമികള്‍ ബാനുവിനെ വിട്ടത്. എന്നാല്‍ അവര്‍ക്ക് പിന്നീട് ബോധം തിരിച്ചുകിട്ടുകയും അഭയാര്‍ഥി ക്യാംപിലേക്ക് എത്തിക്കപ്പെടുകുയം ചെയ്തു.
മകളെ കല്ലുകൊണ്ട് അടിച്ചുകൊന്നു
ബില്‍ക്കീസ് ബാനുവിന്റെ മൂന്നുവയസുള്ള മകളെ കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് അക്രമികള്‍ കൊന്നുകളഞ്ഞത്. 2002 മാര്‍ച്ച് മൂന്നിനായിരുന്നു സംഭവം. 17 വര്‍ഷം കഴിഞ്ഞ് നീണ്ട നിയമ യുദ്ധത്തിന് ശേഷമാണ് ബാനുവിന് നീതി ലഭിക്കുന്നത്.
കേസ് സംസ്ഥാനത്തിന് പുറത്തേക്ക്
അഭയാര്‍ഥി ക്യാംപില്‍ നിന്ന് പുറത്തുപോന്ന ബാനു പിന്നീട് ജന്മനാട്ടിലേക്ക് പോകാന്‍ ഭയപ്പെട്ടു. ബോംബെ ഉള്‍പ്പെടെയുള്ള പല നഗരങ്ങളില്‍ കഴിഞ്ഞു. നിയമ പോരാട്ടവും തുടര്‍ന്നു. സുരക്ഷ പരിഗണിച്ച് കേസ് ബോംബെ ഹൈക്കോടതിയിലേക്ക് മാറ്റപ്പെട്ടു.
കോടതി വിധി ഇങ്ങനെ
കലാപ ശേഷം വീട് നഷ്ടപ്പെട്ട ബാനു നാടോടികളെ പോലെയാണ് കഴിഞ്ഞിരുന്നത്. ഇക്കാര്യം പരിഗണിച്ചാണ് സുപ്രീംകോടതി അവര്‍ക്ക് വീട് വയ്ക്കാന്‍ സൗകര്യം ഒരുക്കണമെന്ന് ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ബാനുവിന്റെ ആവശ്യം
നഷ്ടപരിഹാരം വേണം. കേസ് അട്ടിമറിച്ച പോലീസുകാര്‍ക്കെതിരെ നടപടി വേണം. തുടങ്ങിയ ആവശ്യമുന്നയിച്ചാണ് ബില്‍ക്കീസ് ബാനു സുപ്രീംകോടതിയിലെത്തിയത്. ബലാല്‍സംഗം കേസില്‍ 11 പ്രതികളെ 2008ല്‍ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍ പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തില്ല.
പോലീസുകാര്‍ക്കും കുരുക്ക്
അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ ബാനു ബോംബെ ഹൈക്കോടതിയെ സമീപിച്ചു. നാല് ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചിരുന്നു. ബോംബെ ഹൈക്കോടതി പോലീസുകാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. എന്നാല്‍ അച്ചടക്ക നടപടി സ്വീകരിച്ചില്ല.
പെന്ഷന് റദ്ദാക്കി
ഉദ്യോഗസ്ഥര്‍ക്കെതിരെ സുപ്രീംകോടതി ശക്തമായ നടപടി സ്വീകരിച്ചു. നാല് ഓഫീസര്‍മാര്‍ക്ക് നല്കുന്ന പെന്ഷന് റദ്ദാക്കാന്‍ കോടതി ഉത്തരവിട്ടു. പ്രതിയായ ഡെപ്യുട്ടി കമ്മീഷണര്‍ ആര്‍എസ് ബഗോറയെ സര്‍വീസില്‍ നിന്ന് തരംതാഴ്ത്താന്‍ കോടതി നിര്‍ദേശിച്ചു.