പ്രസവാവധി ഇനി 6 മാസം, ജോലിയ്ക്കിടയിൽ കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കാനും അവസരം....
1961ലെ പ്രസവാനുകൂല്യ നിയമം ഭേദഗതി വരുത്തിയുള്ള ബില്ലാണ് പാസായത്.
ദില്ലി: രാജ്യത്തെ സ്വകാര്യ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവധി 6 മാസം ആക്കി. ഇതിനായുള്ള ബില്‍ ലോക്‌സഭ പാസാക്കി. കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ തന്നെ രാജ്യസഭ ബില്‍ പാസാക്കിയിരുന്നു. 1961ലെ പ്രസവാനുകൂല്യ നിയമം ഭേദഗതി വരുത്തിയുള്ള ബില്ലാണ് പാസായത്.
നിലവില്‍ 3 മാസമായുള്ള പ്രസവാവധി 6 മാസമാക്കി എന്നതാണ് പ്രധാന ഭേദഗതി. ആദ്യത്തെ 2 പ്രസവത്തിന് മാത്രമാണ് ഈ ആനൂകൂല്യം ലഭിയ്ക്കുക.
മൂന്നാമത്തെ പ്രസവം മുതല്‍ക്ക് 3 മാസത്തെ അവധി മാത്രമാണ് ലഭിയ്ക്കുക. അമ്പതിലധികം വനിതകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ക്രഷ് സംവിധാനം തുടങ്ങണമെന്നും നിയമം അനുശാസിയ്ക്കുന്നു.
ജോലിയ്ക്കിടയില്‍ കുട്ടികളെ 4 തവണ സന്ദര്‍ശിയ്ക്കാനും പാലു കൊടുക്കാനുമുള്ള അവകാശം സ്ത്രീകള്‍ക്ക് ഉണ്ടായിരിക്കും. എല്ലാ സ്ഥാപനങ്ങളും ഇത്തരം സൗകര്യങ്ങള്‍ നിര്‍ബന്ധമായി ചെയ്യണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.
അന്തര്‍ദേശീയ വനിതാദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ സ്ത്രീകളുടെ ഉന്നമത്തിനായുള്ള നിര്‍ണായക ചുവട് വയ്പ്പാണ് നിയമഭേദഗതിയെന്ന് വനിത-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി പറഞ്ഞു.