മോദിക്കെതിരെ ആഞ്ഞടിച്ച് ശതകോടീശ്വരൻ ജോർജ് സോറോസ്, മോദി ഹിന്ദു രാഷ്ട്രമുണ്ടാക്കാൻ ശ്രമിക്കുന്നു!
ദാവോസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ് സോറോസ്. മോദി ഹിന്ദു രാഷ്ട്രമുണ്ടാക്കാന്‍ ശ്രമിക്കുന്നതായും മുസ്ലീംകളെ പൗരത്വത്തില്‍ നിന്ന് പുറത്താക്കുമെന്ന ഭീഷണി മുന്നോട്ട് വെയ്ക്കുന്നുവെന്നും സോറസ് തുറന്നടിച്ചു. ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജോര്‍ജ് സോറോസ്.
മനുഷ്യത്തം ഒരു വഴിത്തിരിവില്‍ എത്തി നില്‍ക്കുകയാണെന്നും അമേരിക്കന്‍ പ്രഡിസണ്ടായ ഡൊണാള്‍ഡ് ട്രംപിന്റെയും ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിംഗിന്റെയും ഈ ലോകത്തിന്റെ തന്നെയും ഭാവി തീരുമാനിക്കുക വരും വര്‍ഷങ്ങളായിരിക്കുമെന്നും സോറോസ് പറഞ്ഞു.
ദേശീയതാ വാദം ഇല്ലാതാകുന്നതിന് പകരം ശക്തിപ്പെടുന്നതാണ് കാണുന്നത്. അതിന്റെ ഏറ്റവും ഭീമവും ഭയപ്പെടുത്തുന്നതുമായ തിരിച്ചടി കാണുന്നത് ഇന്ത്യയിലാണെന്നും സോറോസ് പറഞ്ഞു. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയായ നരേന്ദ്ര മോദി ഹിന്ദു രാഷ്ട്രമുണ്ടാക്കാനുളള ശ്രമത്തിലാണ്. പ്രത്യേക പദവി ഉണ്ടായിരുന്ന മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കശ്മീരിന് ശിക്ഷ അടിച്ചേല്‍പ്പിച്ചും ലക്ഷക്കണക്കിന് മുസ്ലീംകളുടെ പൗരത്വം എടുത്ത് കളയുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് നരേന്ദ്ര മോദിയെന്നാണ് സോറോസ് ആരോപിച്ചത്.
മുസ്ലീംകള്‍ ഒഴികെയുളള മതവിഭാഗങ്ങള്‍ക്ക് പൗരത്വം അനുവദിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുളള പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പിലാക്കുന്നിനെതിരെ വലിയ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് അമേരിക്കയിലേത് അടക്കം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വലിയയ ശ്രദ്ധ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ദേശീയതയെ കുറിച്ച് പരാമര്‍ശിക്കവേ ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ സോറസ് രംഗത്ത് വന്നത്.