മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ബിംസ്റ്റെക് തലവന്മാർക്ക് ക്ഷണം; പാകിസ്താന് ക്ഷണമില്ല
ദില്ലി: രണ്ടാം മോദി സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബിംസ്റ്റെക് കൂട്ടായ്മയിലെ രാഷട്രത്തലവന്മാർക്ക് ക്ഷണം. ബംഗ്ലാദേശ്, മ്യാൻമാർ, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, തായ്ലാൻഡ് എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരെയാണ് വ്യാഴാഴ്ചത്തെ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
ഇവരെക്കൂടാതെ മൗറീഷ്യസ് പ്രധാനമന്ത്രിയേയും കിർഗിസ്ഥാൻ പ്രസിഡന്റിനേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ പാകിസ്ഥാനും, ചൈനയ്ക്കും ചടങ്ങിൽ ക്ഷണമില്ല. 2014ൽ സാർക് രാജ്യത്തലവന്മാരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും അന്ന് ക്ഷണിച്ചിരുന്നു. അദ്ദേഹം ചടങ്ങിൽ പങ്കെടുത്തിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ തുടരില്ല... 3 പേര്‍ക്ക് സാധ്യത, കേരളത്തില്‍ നിന്ന് ഒരു നേതാവ്
വ്യാഴാഴ്ച വൈകിട്ട് 7 മണിക്കാണ് മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത അധികാരമേൽക്കുന്നത്. അതേ സമയം കേന്ദ്രമന്ത്രിസഭാ രൂപീകരണ ചർച്ചകളും ബിജെപി ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 33 മന്ത്രിമാരാണ് പ്രധാനമന്ത്രിക്കൊപ്പം ചുമതലയേറ്റത്. മന്ത്രിസ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ സഖ്യകക്ഷികളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തുന്നുണ്ട്. കേരളത്തിൽ നിന്നും വി മുരളീധരൻ, അൽഫോൺസ് കണ്ണന്താനം എന്നിവർക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.
ലോക്ജനശക്തി നേതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പസ്വാനും തമിഴ്നാട് ഉപമുഖ്യമന്ത്രി പനീർ സെൽവവവും മക്കൾക്ക് മന്ത്രിസ്ഥാനം നൽകണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഇത്തവണ മന്ത്രിസഭയിലേക്ക് വരുമെന്നാണ് റിപ്പോർട്ടുകൾ. പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂൺ 6ന് തുടങ്ങിയേക്കും. 303 സീറ്റുകളുമായി കൂടുതൽ കരുത്താർജ്ജിച്ചാണ് നരേന്ദ്ര മോദിയും ബിജെപിയും ഭരണത്തുടർച്ച ഉറപ്പിച്ചിരിക്കുന്നത്.