പക്ഷിപ്പനി: കേരളത്തിലെ പൗൾട്രി വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി തമിഴ്‌നാട്, ദുരിതത്തിലായി താറാവ് കർഷകർ
കോയമ്പത്തൂർ: രണ്ട് ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനം കടുത്ത ഭീതിയിലാണ്. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്തമായി കേന്ദ്ര സര്‍ക്കാര്‍ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. രോഗം കൂടുതല്‍ പടരാതിരിക്കാന്‍ ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 38000ഓളം പക്ഷികളെ നശിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി പ്രത്യേക സംഘത്തെ ഭരണകൂടം സജ്ജമാക്കിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് രോഗം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള പൗള്‍ട്രി വാഹനങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ വിലക്കേര്‍പ്പെടുത്തി. ചൊവ്വാഴ്ച മുതല്‍ തമിഴ്‌നാട് അതിര്‍ത്തിയിലൂടെ വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ലെന്ന് തമിഴ്നാട്ടിലെ മൃഗസംരക്ഷണ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ ദി ഹിന്ദുവിനോട് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ മുതല്‍ കേരളത്തില്‍ നിന്ന് കോയമ്പത്തൂര്‍ ജില്ലയിലേക്ക് വരുന്ന വാഹനങ്ങള്‍ പരിശോധിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. കോഴി അനുബന്ധ വസ്തുക്കളും വഹിക്കുന്ന വാഹനങ്ങള്‍ തമിഴ്നാട്ടിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല. സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് മറ്റ് വാണിജ്യ വാഹനങ്ങള്‍ അണുവിമുക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുപ്പൂര്‍ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ് ചൊവ്വാഴ്ച ഉദുമല്‍പേട്ടിനടുത്തുള്ള ചിന്നാറിലെ ചെക്ക് പോസ്റ്റിലൂടെ പ്രവേശിക്കുന്ന വാഹനങ്ങള്‍ പരിശോധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
അതേസമയം, പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ താറാവ് കര്‍ഷകര്‍ ആകെ ദുരിതത്തിലായിരിക്കുകയാണ്. വലിയ മുതല്‍ മുടക്കില്‍ ആരംഭിച്ച പല ഫാമുകളിലെയും പക്ഷികളെ നശിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 2014 ലും 2016 ലും പക്ഷിപ്പനി പടര്‍ന്നുപിടിച്ച സമയത്തും കര്‍ഷകര്‍ വലിയ ദുരിതമാണ് അനുഭവിച്ചത്. എന്നാല്‍ കര്‍ഷകര്‍ ആശങ്കപ്പെടേണ്ടെന്നും പക്ഷിപ്പനി സ്ഥിരഹീകരിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ രാജു അറിയിച്ചു. ഇക്കാര്യം മന്ത്രിസഭയില്‍ ഉന്നയിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
50000ഓളം പക്ഷികളെ രോഗം ബാധിക്കുമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ജില്ല കളക്ടര്‍ രൂപീകരിച്ച ദ്രുത കര്‍മ്മ സേനയാണ് താറാവുകളെയും മറ്റ് പക്ഷികളെയും കൊല്ലുന്നത്. ജില്ലയിലെ വിവിധയിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തതോടെ അന്തരാവയവങ്ങള്‍ ഭോപ്പാലിലെ ലാബിലേക്ക് അയച്ച് പരിശോധിച്ചപ്പോഴാണ് പക്ഷിപ്പനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതീവ ജാഗ്രത തുടരണമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനമെങ്ങും ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
Recommended Video