ബിജെപിയും തൃണമൂലും തമ്മിലുള്ള രാഷ്ട്രീയ പോരിന് വേദിയായി സുഭാഷ് ചന്ദ്ര ബോസിന്‍റെ ജന്മവാര്‍ഷികം
കല്‍ക്കത്ത: പംശ്ചിമ ബംഗാളില്‍ രാഷ്ട്രീയപ്പോരിന് വേദിയായ നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ 125-ാം ജന്മദിനം. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലൂടെ സംസ്ഥാനത്തിന്‍റെ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ബിജെപിയും നേതാജിയുടെ ജന്മദിനത്തില്‍ അവകാശവാദങ്ങളുമായി രംഗത്തെത്തി. നേതാജിയുടെ ജന്മദിനം ബിജെപി 'പരക്രം ദിവസ്' ആയി ആചരിക്കുമ്പോള്‍ ടിഎംസിയുടെ ആഘോഷം 'ദേശ് പ്രേം ദിവസ്' എന്ന പേരിലാണ്. ബിജെപിയുടെ ആഘോഷ പരിപാടികളുടെ ഭാഗമാവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശനിയാഴ്ച ബംഗാളില്‍ എത്തും. നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ഇത്തവണ സുഭാഷ് ചന്ദ്ര ബോസിന്‍റെ ജന്മംദിനം ഇരുകക്ഷികളും വിപുലമായി ആഘോഷിക്കുന്നത്.
"മഹത്തായ സ്വാതന്ത്ര്യസമര സേനാനിയും മാതൃ ഇന്ത്യയുടെ യഥാർത്ഥ മകനുമായ നേതാജി സുഭാഷ് ചന്ദ്രബോസിന് ജന്മവാർഷിക ദിനത്തിൽ ആദരാഞ്ജലികൾ. നന്ദിയുള്ള ഒരു രാഷ്ട്രം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള അദ്ദേഹത്തിന്റെ ത്യാഗവും സമർപ്പണവും എപ്പോഴും ഓർക്കും. " എന്നായിരുന്നു സുഭാഷ് ചന്ദ്രബോസിനെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്.
അതേസമയം, 'എല്ലാ വിഭാഗം ജനങ്ങളുടെയും ഐക്യത്തിൽ ശക്തമായി വിശ്വസിച്ചിരുന്ന ഒരു യഥാർത്ഥ നേതാവായിരുന്നു അദ്ദേഹം. ഞങ്ങൾ ഈ ദിവസം ദേശ് നായക് ദിവസ് ആയി ആഘോഷിക്കുന്നു. പശ്ചിമ ബംഗാൾ സർക്കാർ 2022 ജനുവരി 23 വരെ വർഷം മുഴുവൻ ആഘോഷങ്ങൾ നടത്താൻ ഒരു സമിതി രൂപീകരിക്കുകയും ചെയ്തിരിക്കുന്നു.'- ബംഗാൾ മുഖ്യമന്ത്രിയും ടിഎംസി മേധാവിയുമായ മമത ബാനർജി നേതാജി സുഭാഷ് ചന്ദ്രബോസിന് ആദരാഞ്ജലി അർപ്പിച്ച് ട്വിറ്ററില്‍ കുറിച്ചത്.
ആസാദ് ഹിന്ദ് ഫൗജിന്റെ പേരിൽ ഒരു സ്മാരകം രാജഹട്ടിൽ നിർമിക്കും. നേതാജിയുടെ പേരിലുള്ള ഒരു സർവകലാശാലയും ആരംഭിക്കുന്നു. പൂർണമായും സംസ്ഥാനത്തിന്റെ ധനസഹായത്തോടെയും വിദേശ സർവകലാശാലകളുമായി ബന്ധമുള്ളതും ആയിരിക്കും. കൊൽക്കത്തയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡും നേതാജിക്കായി സമർപ്പിക്കും. കേന്ദ്രം ജനുവരി 23 ന് ദേശീയ അവധിദിനമായി പ്രഖ്യാപിക്കണമെന്നും മമത ആവശ്യപ്പെട്ടു.
അതേസമയം, പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തെക്കുറിച്ച് തനിക്ക് ഇതുവരെ ഒരു വിവരവുമില്ലെന്ന് നേതാജി ഭവൻന്‍റെ നടത്തിപ്പ് ചുമതലയുള്ള നേതാജിയുടെ ചെറുമകനായ സുഗത ബോസ് വ്യക്തമാക്കുന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യ എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ച് നേതജിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രധാന സംഭാവന രാജ്യത്തെ ഒന്നിപ്പിച്ച് എല്ലാവരേയും ആസാദ് ഹിന്ദ് പ്രസ്ഥാനവുമായി കൂട്ടിച്ചേർക്കുകയായിരുന്നുവെന്നും ടിഎംസിയുമായി ബന്ധമുള്ള സുഗത ബോസ് പറഞ്ഞു. തീവ്ര ദേശീയതയ്ക്കായി അദ്ദേഹത്തെ ഉപയോഗപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Recommended Video