ഡി കമ്പനിയിൽ നിന്ന് വധഭീഷണിയെന്ന് ബിജെപി എംഎൽഎ: കങ്കണ റണൌട്ട് കൊല്ലപ്പെടുമെന്ന് ഭയക്കുന്നുവെന്ന്!!
ഗാസിയാബാദ്: അധോലോക ഭീകരൻ ഭീകരൻ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയിൽ നിന്ന് ഭീഷണിയുണ്ടെന്ന് ബിജെപി എംഎൽഎ. തനിക്ക് കഴിഞ്ഞ ഒരുമാസക്കാലമായി തുടർച്ചയായി ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് എംഎൽഎ നന്ദകിഷോർ ഗുർജാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്. ബോളിവുഡ് നടി കങ്കണ റണൌട്ട് വിവാദത്തിനിടെ നടിയുടെ ജീവന് ഭീഷണിയുണ്ടെന്നും കത്തിൽ എംഎൽഎ ചൂണ്ടിക്കാണിക്കുന്നു.

ഭീഷണിയെന്ന് ബിജെപി എംഎൽഎ
ഉത്തർപ്രദേശിലെ ലോണി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ നന്ദകിഷോർ ഗുജ്ജാറാണ് തനിക്ക് ദാവൂദ്ഇബ്രാഹിമിൽ നിന്നും ഡി കമ്പനിയിൽ നിന്നും തുടർച്ചയായി വധഭീഷണിയുണ്ടെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിട്ടുള്ളത്. കഴിഞ്ഞ ഒന്നര മാസക്കാലമായി അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് തനിക്ക് പതിവായി വധഭീഷണി മുഴക്കിക്കൊണ്ടുള്ള ഫോൺ വരുന്നുണ്ട്. ദാവൂദ് ഇബ്രാഹിമും അദ്ദേഹത്തിന്റെ ഡി കമ്പനിയുമാണ് ഇതിന് പിന്നിലെന്നാണ് ഞാൻ കരുതുന്നതെന്നും അമിത് ഷായ്ക്ക് അയച്ച കത്തിൽ ഗുർജാർ ചൂണ്ടിക്കാണിക്കുന്നു.

രാഷ്ട്രപതി ഭരണം
മഹാരാഷ്ട്ര സർക്കാരിനെ പുറത്താക്കി മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ബിജെപി എംഎൽഎ ആവശ്യപ്പെടുന്നുണ്ട്. മഹാരാഷ്ട്രയിലെ സർക്കാരിനെ നിയന്ത്രിക്കുന്നത് ദാവൂദിന്റെ ഡി കമ്പനിയാണെന്നുള്ള ആരോപണവും എംഎൽഎ ഉന്നയിക്കുന്നുണ്ട്. നടി കങ്കണ റണൌട്ട് ഉൾപ്പെട്ട വിവാദത്തെക്കുറിച്ച് എൻഐഎ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് പുറമേ മുംബൈയിൽ സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, ഇസ്ലാമിക് പണ്ഡിതൻ സാക്കിർ നായിക്ക് എന്നിവരുടെ അനധികൃത കെട്ടിടങ്ങൾ കൂടി പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

വെബ്സിരീസ് നിരോധിക്കണമെന്ന് ആവശ്യം
നേരത്തെ പുറത്തിറങ്ങിയ പാതൽ ലോക് എന്ന വെബ്സിരീസ് നിരോധിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കാരണം എന്തെന്നാൽ ദാവൂദ് ഇബ്രാഹിമിനെ ചിത്രത്തിൽ മോശമായി ചിത്രീകരിക്കുന്നുണ്ടെന്നും ലോണി എംഎൽഎ ചൂണ്ടിക്കാണിക്കുന്നു. ചിത്രത്തിലെ ഒരു മോശം കഥാപാത്രമായി തന്റെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എംഎൽഎ ചൂണ്ടിക്കാണിക്കുന്നു. സനാതന ധർമത്തെ മോശം സാഹചര്യത്തിൽ കൊണ്ടെത്തിച്ച് സിബിഐയുടെ വിശ്വാസ്യതയെ തന്നെ വെബ് സിരീസിൽ ചോദ്യം ചെയ്യുന്നുണ്ട്. ഇതോടെ വെബ്സിരീസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു. ഈ വെബ്സിരീസ് നിർമിച്ചതിന് പിന്നിൽ ഡി കമ്പനിയാണെന്ന ആരോപണവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.

എന്തുകൊണ്ട് ഭീഷണിയെന്ന്
കശ്മീരിനെക്കുറിച്ചുള്ള ഒരു കമന്റ് പുറത്തുവന്നതിന് പിന്നാലെയാണ് തനിക്ക് നിരന്തരം ഭീഷണി സന്ദേശങ്ങൾ വരുന്നത്. കശ്മീരും പാതൽ ലോകുമായി ബന്ധപ്പെട്ട വിവാദങ്ങളുമാണ് ഭീഷണി സന്ദേശങ്ങൾക്ക് പിന്നിലെന്നാണ് ഞാൻ കരുതുന്നത്. ഞാൻ ഭീഷണികളെ ഭയപ്പെടുന്നില്ല. ഞാൻ തെളിവുകൾ സഹിതം ലോണി പോലീസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഗുർജാർ വ്യക്തമാക്കി. കേസിന്റെ അന്വേഷണം നടന്നുവരികയാണെന്നും കുറ്റവാളികൾ ഉടൻ തന്നെ അഴിക്കുള്ളിലാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

കങ്കണയ്ക്ക് ജീവന് ഭീഷണി?
ബോളിവുഡ് നടിയായ കങ്കണ റണൌട്ട് കൊല്ലപ്പെടുമെന്ന് ഭയക്കുന്നതായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിൽ ബിജെപി എംഎൽഎ ചൂണ്ടിക്കാണിക്കുന്നു. ശിവസേന എംപി സഞ്ജയ് റാവത്തിന്റെ ഭീഷണിക്കെതിരെ കങ്കണ റണാവത്ത് ട്വിറ്ററിൽ പാക് അധിനിവേശ കശ്മീർ പ്രയോഗം നടത്തിയതിന് പിന്നാലെയാണ് കങ്കണ റണൌട്ടിനെത്തേടി പുതിയ വിവാദങ്ങളെത്തുന്നത്. ഈ സാഹചര്യത്തിൽ എതിരാളികളാൽ കങ്കണ കൊല്ലപ്പെടുമെന്ന് ഭയക്കുന്നതായാണ് ബിജെപി എംഎൽഎ കത്തിൽ ചൂണ്ടിക്കാണിക്കുന്നത്.

മഹാരാഷ്ട്ര സർക്കാരിനെതിരെ
കങ്കണയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് സംസാരിച്ച എംഎൽഎ നടിയ്ക്ക് വൈ കാറ്റഗറി സുരക്ഷയ്ക്ക് പകരം ഇസഡ് കാറ്റഗറി സുരക്ഷ തന്നെ നൽകണമെന്ന ആവശ്യവും മുന്നോട്ടുവച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ അധികാരത്തിലിരിക്കുന്ന മഹാവികാസ് അഘാഡി സർക്കാരിനെതിരെയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെയും ഗുരുതര ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയും മഹാരാഷ്ട്ര സർക്കാരും ഒരുമിച്ചാണ് പ്രവർത്തിക്കുന്നതെന്നും ബിജെപി എംഎൽഎ ആരോപിച്ചിരുന്നു.












Click it and Unblock the Notifications