കർണാടകത്തിലെ കൂട്ടരാജിക്ക് പിന്നിൽ കോൺഗ്രസിലെ തന്നെ ഗൂഢാലോചന? സിദ്ധരാമയ്യയെന്ന് ആരോപണം
ബംഗളൂരു: കര്‍ണാടക രാഷ്ട്രീയം വീണ്ടും കണക്കിലെ കളിയായി മാറിയിരിക്കുകയാണ്. 11 എംഎല്‍എമാര്‍ ഒറ്റയടിക്ക് രാജിക്കത്ത് നല്‍കിയതോടെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വീഴുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ഗവര്‍ണറുടെ വിളി കാത്തിരിക്കുകയാണ് ബിജെപി.
മറുകണ്ടം ചാടിയ എംഎല്‍എമാരുടെ പിന്തുണയോടെ യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബിജെപി ശ്രമം. മറുവശത്ത് കോണ്‍ഗ്രസ് ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ അനുനയ ശ്രമം നടത്തുന്നു. അതേസമയം ഈ രാഷ്ട്രീയ നാടകത്തിന് പിന്നില്‍ സിദ്ധരാമയ്യ ആണെന്ന ആരോപണവും ഉയരുന്നുണ്ട്.
കൂട്ടരാജിയിൽ ഞെട്ടി സർക്കാർ
കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടത് മുതല്‍ ആടിയുലഞ്ഞാണ് മുന്നോട്ട് പോകുന്നത്. കോണ്‍ഗ്രസും ജെഡിഎസും തമ്മിലുളള പ്രശ്‌നങ്ങള്‍ കൂടാതെ ബിജെപിയുടെ ഓപ്പറേഷന്‍ താമരയും സര്‍ക്കാരിനെ വിറപ്പിച്ച് കൊണ്ടിരുന്നു. ഒടുവിലത് 11 ഭരണകക്ഷി എംഎല്‍എമാരുടെ രാജിയില്‍ എത്തി നില്‍ക്കുകയാണ്.
രാജിക്ക് പിന്നിലാര്
തങ്ങളുടെ രാജിക്ക് പിന്നില്‍ ബിജെപി അല്ല എന്നാണ് വിമത എംഎല്‍എമാര്‍ പറയുന്നത്. മുഖ്യമന്ത്രി തങ്ങളെ വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നും അതില്‍ പ്രതിഷേധിച്ചാണ് രാജി എന്നുമാണ് എംഎല്‍എമാരുടെ വിശദീകരണം. എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ നിന്ന് ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു.
ഗവർണറെ കണ്ടു
സ്പീക്കറെ കാണാന്‍ എത്തിയ എംഎല്‍എമാരില്‍ മൂന്ന് ശിവകുമാറിനൊപ്പം തിരകെ പോയിരുന്നു. എന്നാലവര്‍ വീണ്ടും സ്പീക്കറുടെ ഓഫീസിലേക്ക് തന്നെ മടങ്ങി വന്നു. രാജിവെച്ച എംഎല്‍എമാര്‍ ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ട് കൂടിക്കാഴ്ച നടത്തി. ശേഷം പതിനൊന്ന് എംഎല്‍എമാരും മുംബൈയിലേക്ക് തിരിച്ചിരിക്കുകയാണ്.
ഗൂഢാലോചന സിദ്ധാന്തം
അതിനിടെ ചില ഗൂഢാലോചന സിദ്ധാന്തങ്ങളും അന്തരീക്ഷത്തിലുണ്ട്. നിലവിലെ പ്രതിസന്ധിക്ക് പിറകില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് സിദ്ധരാമയ്യയാണ് എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കേന്ദ്രമന്ത്രി പ്രഹ്‌ളദ് ജോഷിയാണ് സിദ്ധരാമയ്യക്ക് എതിരെ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. കുമാരസ്വാമിയോടുളള അതൃപ്തിയാണ് നീക്കത്തിന് പിന്നിലെന്നും ആരോപിക്കപ്പെടുന്നു.
സിദ്ധരാമയ്യക്ക് എതിര്‍പ്പ്
ദേവഗൗഡ കുടുംബം കര്‍ണാടകത്തില്‍ അധികാരത്തില്‍ തുടരുന്നതിനോട് സിദ്ധരാമയ്യക്ക് എതിര്‍പ്പുണ്ട്. എന്ന് മാത്രമല്ല കോണ്‍ഗ്രസില്‍ ജി പരമേശ്വരയുടെ നേതൃത്വത്തില്‍ സമാന്തര നേതൃത്വം ഉയര്‍ന്ന് വരുന്നതും സിദ്ധരാമയ്യയെ അസ്വസ്ഥപ്പെടുത്തുന്നു. അതുകൊണ്ടാണ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുളള നീക്കം നടത്തുന്നത് എന്നും ബിജെപി ഇതില്‍ പങ്കില്ല എന്നും പ്രഹ്‌ളാദ് ജോഷി പറഞ്ഞു.
സിദ്ധരാമയ്യയുടെ സമ്മര്‍ദ്ദ തന്ത്രമാണോ
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുകയാണ് എങ്കില്‍ രാജി തീരുമാനത്തില്‍ നിന്ന് പിന്‍മാറാം എന്ന ഉപാധി ചില വിമത എംഎല്‍എമാര്‍ മുന്നോട്ട് വെച്ചതും കൂട്ട രാജി സിദ്ധരാമയ്യയുടെ സമ്മര്‍ദ്ദ തന്ത്രമാണോ എന്ന സംശയം ബലപ്പെടുത്തുന്നു. സോമശേഖര്‍, ബസവരാജ്, ശിവറാം എന്നിവരാണ് ഡികെയ്ക്ക് മുന്നില്‍ ഈ ഉപാധി വെച്ചത്. അതേസമയം മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മുഖ്യമന്ത്രിയാക്കണം എന്നും ഒരു വിഭാഗം ആവശ്യം ഉയര്‍ത്തിയിരുന്നു.
ബിജെപിക്ക് അനുകൂലം
ആകെ 222 സീറ്റുകളുളള കര്‍ണാടക നിയമസഭയില്‍ 105 സീറ്റുകള്‍ ഉളള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസിന് 80ഉം ജെഡിഎസിന് 37 കൂടാതെ സ്വതന്ത്രര്‍ അടക്കമുളളവരുടെ പിന്തുണ എടുത്താല്‍ സഖ്യസര്‍ക്കാരിനുളളത് 120 അംഗങ്ങളാണ്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 എംഎല്‍എമാരാണ്. 11 പേര്‍ ഭരണ പക്ഷത്ത് നിന്ന് കൂറുമാറിയാല്‍ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാനുളള ഭൂരിപക്ഷം ലഭിക്കും.