ഗോവയിൽ ബിജെപി സർക്കാരിനെ വീഴാതെ കാത്തവർ ഇനി പുറത്ത്! ഘടക കക്ഷികൾ അങ്കലാപ്പിൽ
പനാജി: ഒരു വശത്ത് കര്‍ണാടക തിളച്ച് മറയുന്നതിനിടെയാണ് എരിതീയില്‍ എണ്ണയൊഴിച്ചത് പോലെ ഗോവയിലും എംഎല്‍എമാര്‍ കൂട്ടത്തോടെ കോണ്‍ഗ്രസിന്റെ കാല് വാരിയത്. കോണ്‍ഗ്രസിന് ആകെയുളള 15 എംഎല്‍എമാരില്‍ 10 പേരും ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ ഗോവയില്‍ അടിയുറപ്പുളള സര്‍ക്കാരായി ബിജെപി മാറിയിരിക്കുന്നു.
ആദ്യം 17 അംഗങ്ങളുണ്ടായിരുന്ന ബിജെപിക്ക് ഇപ്പോള്‍ 27 അംഗങ്ങള്‍ ഗോവ നിയമസഭയിലുണ്ട്. കോണ്‍ഗ്രസാകട്ടെ നിയമസഭയില്‍ വെറും 5 അംഗങ്ങളിലേക്ക് ചുരുങ്ങിപ്പോയിരിക്കുകയുമാണ്. തനിച്ച് ഭരിക്കാനുളള അംഗബലം സർക്കാരിനുണ്ടായതോടെ ബിജെപിയെ ഗോവയില്‍ ഭരണം നിലനിര്‍ത്താന്‍ ഇതുവരെ സഹായിച്ച് പോന്ന ഘടകകക്ഷികള്‍ അങ്കലാപ്പിലാണ്.
ബിജെപി തനിച്ച് കരുത്തർ
കോണ്‍ഗ്രസ് വിട്ടെത്തിയ എംഎല്‍എമാര്‍ കഴിഞ്ഞ ദിവസമാണ് ജെപി നദ്ദയില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചത്. ഇവരെ കൂടി ഉള്‍പ്പെടുത്തി ഗോവ മന്ത്രിസഭ ഉടനെ തന്നെ പുനസംഘടിപ്പിക്കും. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയും മൂന്ന് സ്വതന്ത്രരും ബിജെപിയെ പിന്തുണയക്കുന്നുണ്ട്. പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ എത്തിയതോടെ ബിജെപി ഗോവ ഭരിക്കാന്‍ പുറത്ത് നിന്ന് ആരുടേയും സഹായം ആവശ്യമില്ല എന്ന സ്ഥിതിയിലേക്ക് എത്തിച്ചിരിക്കുകയാണ്.
ഘടക കക്ഷികൾ അതൃപ്തർ
ഇതോടെ ഗോവയിലെ ബിജെപി സഖ്യകക്ഷികള്‍ അസ്വസ്ഥരുമാണ്. ഇത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ നേരത്തെ ആസൂത്രണം ചെയ്തതാണ് എന്നും എന്നാല്‍ പരീക്കര്‍ ഇതിനോട് യോജിച്ചിരുന്നില്ല എന്നുമാണ് ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി നേതാവും ഉപമുഖ്യമന്ത്രിയുമായ വിജയ് സര്‍ദേശായിയുടെ പ്രതികരണം. പുതിയ സാഹചര്യത്തില്‍ ജിപിഎഫിനേയും സ്വതന്ത്രരേയും ബിജെപി സര്‍ക്കാരില്‍ നിന്നും ഒഴിവാക്കാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍.
കാരണം സർദേശായി
ആ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് വിട്ടെത്തിയ മുന്‍ പ്രതിപക്ഷ നേതാവ് ബാബു കവലേക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കേല്‍ ലോബോ എന്നിവര്‍ക്ക് മന്ത്രിപദവി ബിജെപി നല്‍കിയേക്കും എന്നും സൂചനയുണ്ട്. ലോബോയെ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി മന്ത്രിസ്ഥാനം ഒഴിയാന്‍ വിജയ് സര്‍ദേശായിയോട് നേരത്തെ ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ദേശായി ആ നിര്‍ദേശത്തിന് വഴങ്ങിയില്ല. ഇതോടെയാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി വിലക്കെടുത്തത് എന്നാണ് സൂചന.
കോൺഗ്രസ് പദ്ധതി
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാഗമാകാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താനത് അനുസരിച്ചില്ല. അന്ന് അവര്‍ പറഞ്ഞത് തങ്ങള്‍ ബിജെപിയില്‍ ചേരുമെന്നും ശേഷം തന്നെ പുറത്താക്കും എന്നുമായിരുന്നുവെന്ന് സര്‍ദേശായി പറയുന്നു. അന്ന് പരീക്കര്‍ അവരുടെ പദ്ധതിക്ക് വഴങ്ങിയില്ല. ഇന്ന് ബിജെപി എന്തുകൊണ്ട് ഇത്തരമൊരു നീക്കം നടത്തുന്നുവെന്നും അതിന് തക്ക യാതൊരു പ്രകോപനവും ഇല്ലെന്നും സര്‍ദേശായി വ്യക്തമാക്കി.
കാത്തിരുന്ന് കാണാം
നിലവില്‍ വിജയ് സര്‍ദേശായിയും ബിജെപിയുടെ മനോഹര്‍ അജഗോന്കറും അടക്കം രണ്ട് ഉപമുഖ്യമന്ത്രിമാരാണ് ഗോവയില്‍ ഉളളത്. ഇതില്‍ സര്‍ദേശായിയുടെ സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍ നിന്നെത്തിയ ബാബു കവലേക്കര്‍ വരാനാണ് സാധ്യത. പാര്‍ട്ടി ബിജെപി സഖ്യത്തില്‍ നിന്ന് പുറത്ത് പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് സര്‍ദേശായി പറയുന്നു. സര്‍ക്കാരുണ്ടാക്കുന്ന സമയത്ത് ബിജെപി ദേശീയ നേതൃത്വവുമായി ധാരണയുണ്ടാക്കിയിരുന്നു. അവിടെ നിന്ന് തനിക്കൊരു നിര്‍ദേശവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും സര്‍ദേശായി പറഞ്ഞു. കാത്തിരുന്ന് കാണാനാണ് ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെ തീരുമാനം
അത്തരം കോൺഗ്രസുകാരെ 'ഡാഷ്' എന്ന് വിളിക്കാം! രാഹുലിനും കോൺഗ്രസിനും വയർ നിറച്ച് കൊടുത്ത് മുഖ്യമന്ത്രി
രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസിന് ചങ്കിടിപ്പ്, സിന്ധ്യ ഭോപ്പാലിലെത്തി, തിരക്കിട്ട നീക്കങ്ങൾ!