അടിത്തറ ഇളക്കം ഭയന്ന് എൻഡിഎ, എൽജെപിയുടെ ഭീഷണിക്ക് വഴങ്ങി, സീറ്റിൽ ധാരണ
ദില്ലി: 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് ശേഷം അടിത്തറ ഇളകുന്ന ഭീതിയിലാണ് എന്‍ഡിഎ. കോണ്‍ഗ്രസ് സഖ്യത്തിന് 2019ല്‍ സാധ്യത പ്രവചിക്കപ്പെട്ടതോടെ എന്‍ഡിഎ സഖ്യകക്ഷികളെ മുറുകെപ്പിടിക്കേണ്ട അവസ്ഥയാണ്.
കഴിഞ്ഞ ദിവസമാണ് എന്‍ഡിഎ സഖ്യകക്ഷിയായ ആര്‍എല്‍എസ്പിയുമായി ഉപേന്ദ്ര കുശ്വാഹ എന്‍ഡിഎ വിട്ടത്. പിന്നാലെ രാം വിലാസ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയും എന്‍ഡിഎ വിടുന്നുവെന്ന് പ്രചാരണങ്ങള്‍ കൊഴുത്തു. ഇതോടെ പസ്വാനെ അനുനയിപ്പിക്കാനായി ശ്രമം. ഒടുവില്‍ അമിത് ഷാ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കണ്ടിരിക്കുന്നു.
കുശ്വാഹ യുപിഎയിലേക്ക്
മെയ് മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ എന്‍ഡിഎയ്ക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ടാണ് ഉപേന്ദ്ര കുശ്വാഹ സഖ്യം ഉപേക്ഷിച്ചത്. എന്‍ഡിഎ വിട്ട ആര്‍എല്‍എസ്പി നേരെ യുപിഎയില്‍ ചേരുകയും ചെയ്തു. കോണ്‍ഗ്രസ് നേടിയെ തെരഞ്ഞെടുപ്പ് വിജയങ്ങളാണ് ചെറുകക്ഷികളെ യുപിഎ സഖ്യത്തിലേക്ക് ആകര്‍ഷിക്കുന്നത്. എല്‍ജെപിയും എന്‍ഡിഎ വിട്ടേക്കും എന്ന് വാര്‍ത്തകള്‍ വന്നു.
ഭീഷണിയുമായി എൽജെപി
എല്‍ജെപി നേതാവും പസ്വാന്റെ മകനുമായ ചിരാഗ് പസ്വാന്റെ ട്വീറ്റാണ് ബിജെപിയുടെ നെഞ്ചിടിപ്പേറ്റിയത്. സീറ്റ് വിഭജന പ്രശ്‌നത്തില്‍ ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയില്‍ എത്താനായില്ലെന്നും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ സഖ്യം തകര്‍ന്നേക്കാം എന്നുമായിരുന്നു ട്വീറ്റ്. എല്‍ജെപി കൂടി മുന്നണി വിട്ടാലുണ്ടാകുന്ന നഷ്ടം കണക്ക് കൂട്ടിയ ബിജെപി നേതൃത്വം അനുനയത്തിന് ശ്രമം തുടങ്ങി.
അനുനയിപ്പിക്കാൻ ശ്രമം
ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെ നേരിട്ട് പ്രശ്‌നത്തില്‍ ഇടപെട്ടു. പസ്വാനും ചിരാഗുമായി ദില്ലിയില്‍ വെച്ച് ഷാ കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയ്ക്ക് പിന്നാലെ എന്‍ഡിഎ സഖ്യം വിടുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് രാം വിലാസ് പസ്വാന്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് അരുണ്‍ ജെയ്റ്റ്‌ലി ഇടപെട്ട് എല്‍ജെപിയുമായി സീറ്റ് ചര്‍ച്ചകള്‍ നടത്തി. പ്രശ്‌നപരിഹാരമായി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
സീറ്റിൽ ധാരണ
തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണ നാളെ പ്രഖ്യാപിക്കാനാണ് സാധ്യത. എല്‍ജെപി ബീഹാറില്‍ 5 സീറ്റുകളില്‍ മത്സരിച്ചേക്കും. ഉത്തര്‍ പ്രദേശില്‍ ഒരു സീറ്റില്‍ മത്സരിക്കാനാണ് ധാരണ. ഇത് കൂടാതെ രാം വിലാസ് പസ്വാന് രാജ്യസഭാ സീറ്റ് നല്‍കാനും ധാരണയായിട്ടുണ്ട് എന്നാണ് വിവരം. നിലവില്‍ കേന്ദ്ര ഭക്ഷ്യമന്ത്രിയായ പസ്വാന്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള സാധ്യത കുറവാണ്.
ബാക്കി ജെഡിയുവും ബിജെപിയും
ആര്‍എല്‍എസ്പി മുന്നണി വിട്ടതോടെ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും രാം വിലാസ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയുമാണ് എന്‍ഡിഎയില്‍ നിലവില്‍ ഉളളത്. 40 ലോക്‌സഭാ സീറ്റുകളാണ് ബിഹാറിലുള്ളത്. ഇതില്‍ 5 സീറ്റുകള്‍ എല്‍ജെപിക്ക് നല്‍കുന്നതോടെ ബാക്കി സീറ്റുകള്‍ ജെഡിയുവും ബിജെപിയും പങ്ക് വെയ്ക്കും. എല്‍ജെപി കഴി്ഞ്ഞ തെരഞ്ഞെടുപ്പില്‍ 6 സീറ്റുകളില്‍ വിജയിച്ചിരുന്നു.