ഭരണം പോയ മുഖ്യമന്ത്രിമാർക്ക് 'പണി' കൊടുത്ത് ബിജെപി; ദില്ലിക്ക് വിളിപ്പിച്ച് അമിത് ഷാ
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമാകുകയാണ് രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികൾ. നിയമ സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ പശ്ചാത്തലത്തിൽ പുതിയ തന്ത്രങ്ങൾ മെനയുകയാണ് ബിജെപി. ഹിന്ദി ഹൃദയഭൂമിയിൽ മൂന്ന് സംസ്ഥാനങ്ങളിലെ കോൺഗ്രസ് തേരോട്ടം ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ്. മൂന്നിടത്തും ജനപ്രീയ പദ്ധതികൾ നടപ്പിലാക്കി ലോക്സഭാ തിരഞ്ഞെടുപ്പിലും വിജയം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.
ബിജെപിയുടെ ശക്തരായ മൂന്ന് നേതാക്കൾക്കാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിപദം നഷ്ടമായത്. സംസ്ഥാനത്ത് ഇക്കുറി കാര്യമായ പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചില്ലെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇവർക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്നാണ് ദേശീയ നേതൃത്വം വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മൂന്ന് നേതാക്കളെയും ദില്ലിക്ക് വിളിപ്പിച്ചിരിക്കുകയാണ് അമിത് ഷാ.
തിരഞ്ഞെടുപ്പിൽ തിരിച്ചടി
അഞ്ച് സംസ്ഥാനങ്ങളിലാണ് ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അഞ്ചിൽ മൂന്നിടത്തും അധികാരത്തിലിരുന്ന ബിജെപി സർക്കാരിനെ പരാജയപ്പെടുത്തികോൺഗ്രസ് അധികാരത്തിലെത്തി. ഛത്തീസ്ഗഡിലും രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് സർക്കാർ രൂപികരിച്ചു. പതിനഞ്ച് വർഷം തുടർച്ചയായി ഭരിച്ച ഛത്തീസ്ഗഡും മധ്യപ്രദേശും നഷ്ടമായത് ബിജെപിക്ക് വലിയ തിരിച്ചടിയായി.
ഇനി ദേശീയ നേതൃത്വത്തിൽ
മധ്യപ്രദേശിലും, രാജസ്ഥാനിലും, ഛത്തീസ്ഗഡിലും യഥാക്രമം മുഖ്യമന്ത്രിമാരായിരുന്ന ശിവരാജ് സിംഗ് ചൗഹാൻ, വസുന്ധര രാജെ, രമൺ സിംഗ് എന്നിവരെയാണ് ദേശീയ നേതൃത്വത്തിലെത്തിക്കാൻ പാർട്ടി തീരുമാനിച്ചിരിക്കുന്നത്. മൂന്ന് പേരെയും പാർട്ടിയുടെ ഉപാധ്യക്ഷൻമാരാക്കി അമിത് ഷാ നിയമിച്ചു.
രമൺ സിംഗിന് സാധ്യത
ഭരണം നഷ്ടമായ മൂന്ന് സംസ്ഥാനങ്ങളിൽവെച്ച് ഛത്തീസ്ഗഡിലാണ് ബിജെപി ഏറ്റവും ദയനീയമായി തകർന്നടിഞ്ഞത്. ശക്തമായ ഭരണ വിരുദ്ധ വികാരമായിരുന്നു സംസ്ഥാനത്ത് നില നിന്നിരുന്നത്. 90 അംഗ നിയമസഭയിൽ നാലിൽ മൂന്ന് ഭൂരിപക്ഷം നേടിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. 15 വർഷം തുടർച്ചായി ഭരിച്ച സംസ്ഥാനത്ത് ബിജെപി 15 സീറ്റിൽ ഒതുങ്ങി. മൂന്ന് തവണയും രമൺ സിംഗ് തന്നെയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് സ്ഥാനമില്ല
15 വർഷം മുഖ്യമന്ത്രിയായിരുന്ന രമൺ സിംഗിന് പകരം ബിജെപി നേതാവായ ധരംലാൽ കൗശികിനെയാണ് പ്രതിപക്ഷ നേതാവായി പാർട്ടി നിയോഗിച്ചത് . സംസ്ഥാനത്തേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ദേശീയതലത്തിലേക്ക് കളം മാറാനുള്ള സന്നദ്ധത രമൺ സിംഗ് അറിയിച്ചിരുന്നുവെന്നാണ് സൂചന.
ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം
ഛത്തീസ്ഗഡിലെ രജൻഗോഡ് മണ്ഡലത്തിൽ നിന്നും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രമൺ സിംഗ് ശ്രമം നടത്തുന്നുണ്ടെന്നും സൂചനയുണ്ട്. നിലവിൽ രമൺ സിംഗിന്റെ മകൻ അഭിഷേക് സിംഗിന്റെ മണ്ഡലമാണത്.
ചൗഹാനും കേന്ദ്രത്തിലേക്ക്
മുഖ്യമന്ത്രി പദം ഇല്ലെങ്കിലും മധ്യപ്രദേശിലെ ജനങ്ങളെ സേവിച്ച് താൻ സംസ്ഥാനത്ത് തന്നെ ഉണ്ടാകുമെന്നാണ് ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞിരുന്നത്. ദേശീയപദവികളിൽ താൽപര്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അധികാരം നഷ്ടമായെങ്കിലും മധ്യപ്രദേശിലെ ജനപ്രീയ നേതാവാണ് ശിവരാജ് സിംഗ് ചൗഹാൻ. ഇഞ്ചോടിഞ്ച് പോരാട്ടമാണ് പാർട്ടി സംസ്ഥാനത്ത് കാഴ്ചവെച്ചത്.
കപ്പിനും ചുണ്ടിനുമിടയിൽ
കപ്പിനും ചുണ്ടിനുമിടയിലാണ് ബിജെപിക്ക് അധികാരം നഷ്ടമായത്. 230 അംഗ നിയമസഭയിൽ 109 സീറ്റുകൾ ബിജെപി നേടി. കോൺഗ്രസ് 114 സീറ്റുകളിലും വിജയിച്ചു. ബിഎസ്പിയുടെയും മറ്റു സ്വതന്ത്ര്യന്മാരുടെയും പിന്തുണയോടെയാണ് 116 എന്ന കേവല ഭൂരിപക്ഷം കോൺഗ്രസ് കടന്നത്. മുതിർന്ന നേതാവ് ഗോപാൽ ഭാഗർവിനെയാണ് പ്രതിപക്ഷ നേതാവായി നിയമിച്ചത്.
സുഷ്മ സ്വരാജിന്റെ മണ്ഡലത്തിൽ
വിധിഷ ലോക്സഭാ മണ്ഡലത്തിൽ നിന്നും ശിവരാജ് സിംഗ് ചൗഹാൻ മത്സരിക്കുമെന്ന് സൂചനകളുണ്ട്. വിദേശകാര്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജിന്റെ മണ്ഡലമായിരുന്നു ഇത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സുഷമാ സ്വരാജ് വ്യക്തമാക്കിയതോടെ ശിവരാജ് സിംഗ് ചൗഹാൻ ഇവിടെ നിന്ന് ജനവിധി തേടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
വസുന്ധരയ്ക്ക് തിരിച്ചടി
വസുന്ധര രാജെയുടെ പ്രതീക്ഷകൾക്ക് തിരിച്ചടി നൽകുന്നതാണ് അമിത് ഷായുടെ തീരുമാനം. രാജസ്ഥാനിലെ പ്രതിപക്ഷ നേതാവ് പദത്തിലേക്ക് കണ്ണുനട്ടിരിക്കുകയായിരുന്നു വസുന്ധര. രാജസ്ഥാനിൽ ശക്തമായ ഭരണ വിരുദ്ധ വികാരമാണ് വസുന്ധര രാജെ നേരിട്ടിരുന്നത്. അഭിപ്രായ സർവ്വേകളും എക്സിറ്റ് പോൾ ഫലങ്ങളും ഒന്നടങ്കം സംസ്ഥാനത്ത് ബിജെപിക്ക് ഭരണം നഷ്ടമാകുമെന്ന് പ്രവചിച്ചിരുന്നു.
ബിജെപിക്കെതിരെ അഞ്ച് സംസ്ഥാനങ്ങളില് പ്രതിഷേധം! ലോക്സഭാ തിരഞ്ഞെടുപ്പില് മറുപടി!