മനുഷ്യത്വരഹിതം!! മമതാ സർക്കാരിനെ കടന്നാക്രമിച്ച് ബിജെപി, പ്രചരിച്ച വീഡിയോ വ്യാജനല്ലെന്ന് പരിഹാസം!
ദില്ലി: പശ്ചിമബംഗാളിൽ കൊറോണ വൈറസ് ആശുപത്രികളിൽ മൊബൈൽ ഫോണുകൾ നിരോധിച്ച നടപടിയിൽ മമതാ സർക്കാരിനെ കടന്നാക്രമിച്ച് ബിജെപി. കൊൽക്കത്തയിലെ കൊറോണ വൈറസ് വാർഡിലെ മോശം അവസ്ഥ ചിത്രീകരിക്കുന്ന വീഡിയോ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ പുറത്തുവിട്ടതിനെ തുടർന്നാണ് പശ്ചിമബംഗാളിൽ കൊറോണ രോഗികളെ ചികിത്സിക്കുന്ന സർക്കാർ ആശുപത്രികളിൽ സർക്കാർ മൊബൈൽ ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയെക്കുറിച്ച് പശ്ചിമബംഗാൾ സർക്കാർ ഇതുവരെയും ഒന്നും പ്രതികരിച്ചിട്ടില്ല.

അണുബാധയ്ക്ക് സാധ്യത കൂടുതൽ
മൊബൈൽ ഫോണുകളാണ് ഏറ്റവും അധികം അണുബാധയേൽക്കുന്ന ഉപകരണങ്ങളെന്ന് ചൂണ്ടിക്കാണിച്ച ബംഗാൾ ചീഫ് സെക്രട്ടറി രാജീവ സിൻഹയാണ് ആശുപത്രികൾ സന്ദർശിക്കുമ്പോൾ മൊബൈൽ ഫോണുകൾ കൈവശം വെക്കരുതെന്ന് നിർദേശിച്ചത്. സിസിയു/ ഐസിയു എന്നിവിടങ്ങളിലാണ് കൊറോണ വൈറസ് ബാധയെ അകറ്റി നിർത്തുന്നതിനായി മൊബൈൽ ഉപയോഗിക്കാതിരിക്കാൻ സംസ്ഥാന സർക്കാർ നിർദേശിച്ചിട്ടുള്ളത്. അപകട സാധ്യത കണക്കിലെടുത്ത് സാഹത്തിനില്ലെന്നും ഡോക്ടർമാരും രോഗികളും മൊബൈൽ പുറത്ത് വെച്ച് ആശുപത്രിക്കുള്ളിൽ ലാൻഡ് ഫോണുകൾ മാത്രം ഉപയോഗിക്കനാണ് ചീഫ് സെക്രട്ടറിയുടെ നിർദേശം.

വീഡിയോ വ്യാജനോ?
എംആർ ബംഗൂർ ആശുപത്രിയിലെ മെയിൽ വാർഡിൽ നിന്ന് ചിത്രീകരിച്ചതെന്ന് കരുതുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സർക്കാർ തലത്തിൽ മൊബൈൽ ഉപയോഗം നിയന്ത്രിക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്. കൊറോണ വൈറസ് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന ഒരു രോഗി ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോയാണ് പുറത്തുവന്നത്. ഐസോലേഷൻ വാർഡിൽ രോഗികൾക്കൊപ്പം രണ്ട് മൃതദേഹങ്ങൾ സൂക്ഷിച്ചതായാണ് വീഡിയോയിലുള്ളത്. എന്നാൽ വീഡിയോയുടെ ആധികാരികത സംബന്ധിച്ച സ്ഥിരീകരണങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

മന്ത്രിയുടെ ട്വീറ്റ്
കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ ആണ് തിങ്കളാഴ്ച വീഡിയോ ട്വീറ്റ് ചെയ്തത്. കൊറോണ വൈറസ് വാർഡിനുള്ളിൽ സംഭവിച്ച സുരക്ഷാ വീഴ്ച സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് വീഡിയോ പങ്കുവെച്ചത്. എംആർ ബാങ്കൂർ ആശുപത്രിയിൽ നിന്നുള്ളതെന്ന് പറയപ്പെടുന്ന വീഡിയോ ജനങ്ങളിൽ ഞെട്ടലുളവാക്കുന്നതാണ്. അതുകൊണ്ട് ഉടൻ തന്നെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയോട് ആവശ്യപ്പെടുന്നതായിരുന്നു മന്ത്രിയുടെ ട്വീറ്റ്. മമതാ ബാനർജിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടും ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.

വീഡിയോ വ്യാജമല്ലെന്ന്..
ബാങ്കൂർ ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നത് വ്യാജ വീഡിയോ അല്ലെന്ന് തെളിയിക്കുന്നതാണ് സർക്കാർ നടപടിയെന്നാണ് മറ്റൊരു ട്വീറ്റിൽ ബാബുൽ സുപ്രിയോ കുറിച്ചത്. കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുന്ന ആശുപത്രികളിൽ മൊബൈൽ ഫോണുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ ട്വീറ്റ്. എന്നാൽ ജനപ്രതിനിധിയെന്ന നിലയിൽ എനിക്ക് മറ്റൊരു വിവരമാണ് മുന്നോട്ടുവെക്കാനുള്ളത്. ഈ സംഭവത്തിൽ കൃത്യമായ ഒരു ഉത്തരം നൽകാനും മന്ത്രി പശ്ചിമബംഗാൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. വീഡിയോ സത്യമാണോ എന്ന് മന്ത്രി വീണ്ടും ആവർത്തിച്ച് ചോദിക്കുന്നുമുണ്ട്.

മൃതദേഹങ്ങൾക്കൊപ്പം രോഗികൾ
രണ്ട്- മൂന്ന് മണിക്കൂറായി കൊറോണ വൈറസ് വാർഡിൽ രണ്ട് മൃതദേഹങ്ങൾ കിടക്കുന്നതായി വീഡിയോ പകർത്തിയ വ്യക്തി പറയുന്നതും വീഡിയോയിൽ വ്യക്തമായി കേൾക്കാം. കവറിൽ പൊതിഞ്ഞ രണ്ട് മൃതദേഹങ്ങൾക്ക് അടുത്തായാണ് മറ്റ് രോഗികൾ കിടക്കുന്നതെന്നും വീഡിയോയിൽ കാണാം. ഈ വീഡിയോയാണ് പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടത്.

മനുഷ്യത്വ രഹിതം...
തന്റെ സർക്കാരിന്റെ പരാജയങ്ങൾ തുറന്നുകാണിച്ച വീഡിയോകൾ പ്രചരിച്ചതാണ് കൊറോണ ചികിത്സയുള്ള ആശുപത്രികളിൽ മൊബൈൽ ഫോണുകൾ നിരോധിച്ചതിന് പിന്നിലെന്നാണ് ബിജെപി ഐടി സെൽ അധ്യക്ഷൻ അമിത് മാളവ്യ കുറ്റപ്പെടുത്തുന്നത്. രോഗികൾക്കും ഡോക്ടർമാർക്കും പുറമേ മറ്റ് ആശുപത്രി ജീവനക്കാർക്കും സർക്കാർ ആശുപത്രികളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് വിലക്കുണ്ട്. കൊറോണ വൈറസ് ബാധിച്ച പലർക്കും അത് അവസാനത്തെ പോരാട്ടമായിരിക്കും. ഈ സാഹചര്യത്തിൽ അവർക്ക് സ്വന്തം കുടംബത്തോട് പോലും സംസാരിക്കാൻ കഴിയില്ല. അവർക്ക് എത്ര മനുഷ്യത്വരഹിതമായിരിക്കും? മാളവ്യ ട്വീറ്റിൽ കുറിച്ചു.












Click it and Unblock the Notifications