ഗായകൻ കെകെയുടെ മരണം: മമതാ സർക്കാരിനെ കടന്നാക്രമിച്ച് ബിജെപി
കൊൽക്കത്ത; ബോളിവുഡ് പിന്നണി ഗായകൻ കെകെയുടെ മരണത്തിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ബംഗാൾ സർക്കാരിനെതിരെ വിമർശനവുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ്. കൊൽക്കത്തയിലെ ഭരണകൂടം തികച്ചും അരാജകത്വം നിറഞ്ഞതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം കൊൽക്കത്തിയിലെ ഒരു പരിപാടിക്ക് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയപ്പോൾ കുഴഞ്ഞുവീണാണ് ഗായകൻ മരിച്ചത്. പരിപാടിക്കിടെ അനുഭവപ്പെട്ട ചൂടിനെക്കുറിച്ച് അദ്ദേഹം പരാതിപ്പെട്ടിരുന്നു.
ഓഡിറ്റോറിയം മുഴുവൻ കാണികളേക്കൊണ്ട് നിറഞ്ഞിരുന്നു. പ്രവേശന പാസുകൾ ഇല്ലാതെയും നിരവധി പേര് കെകെയുടെ ഷോ കാണാൻ എത്തി എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അനുവദിച്ചതിലും അധികം ആളുകൾ പരിപാടി കാണാൻ എത്തിയിരുന്നു. പരിപാടിക്ക് വൻ ജനത്തിരക്ക് ആയിരുന്നു എന്ന് ഈ പരിപാടിയിൽ പങ്കെടുത്ത ഒരാൾ പറഞ്ഞു. "ഓഡിറ്റോറിയത്തിന്റെ ശേഷി 2,500- 3,000 ആയിരുന്നു. എന്നാൽ ഹാജർ ഏകദേശം ഇതിന്റെ ഇരട്ടിയായിരുന്നു," അയാൾ കൂട്ടിച്ചേർത്തു. വൻ ജനത്തിരക്ക് കാരണം ഓഡിറ്റോറിയത്തിന്റെ വാതിലുകൾക്കും ഗാർഡ് റെയിലുകളുടെ അടിഭാഗത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

കെകെ നയിച്ച ഈ പരിപാടിയുടെ നിരവധി വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്. അതിൽ ഒരു വീഡിയോയിൽ അദ്ദേഹം ഓഡിറ്റോറിയത്തിലെ ചൂടിനെക്കുറിച്ച് പരാതിപ്പെടുന്നതായി തോന്നിക്കുന്ന രം ഗങ്ങളും ഉണ്ട്. ഒരു ടവ്വലിൽ തന്റെ വിയർപ്പ് തുടയ്ക്കുന്നതും പിന്നീട് എയർ കണ്ടീഷനിംഗിന് നേരെ മുകളിലേക്ക് ചൂണ്ടി ഒരു ടീം അംഗവുമായി സംസാരിക്കുന്നതും ആ വീഡിയോയിൽ കാണാം. ഇത്തരം റിപ്പോർട്ടുകളോട് പ്രതികരിച്ചുകൊണ്ടായിരുന്നു ദിലീപ് ഘോഷിന്റെ വിമർശനം. "സെലിബ്രിറ്റികൾക്ക് ശരിയായ സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടു" എന്നും "ഭരണത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടു" എന്നും ഘോഷ് ആരോപിച്ചു.
ഫിറ്റ്‌നെസ് ആണ് സാറേ മെയിന്‍; റിതുവിന്റെ കിടിലന്‍ വര്‍ക്കൗട്ട് ചിത്രങ്ങള്‍, വൈറല്‍
സംസ്ഥാനത്ത് വരുന്ന സെലിബ്രിറ്റികൾക്ക് സംരക്ഷണം നൽകാൻ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ഇത്രയും ചൂടിൽ എസി ഓഫാക്കിയതിന് ശേഷം ഹാളിനുള്ളിലെ അവസ്ഥ ഒന്ന് സങ്കൽപ്പിക്കുക. അത് കൊണ്ട് ആണോ അദ്ദേഹത്തിന് അസുഖം വന്നത് എന്നറിയില്ല, പക്ഷെ ഒടുവിൽ അദ്ദേഹം മരണപ്പെട്ടു. സർക്കാരിന് നിയന്ത്രണമില്ലെന്ന് തോന്നുന്നു" ദിലീപ് ഘോഷ് പറഞ്ഞു. അതേ സമയം കൊൽക്കത്തയിൽ നിന്ന് കെകെയുടെ മൃതദേഹം കൊണ്ടുപോകുന്നതിന് മുമ്പ് അദ്ദേഹത്തിന് ഗൺ സല്യൂട്ട് നൽകാൻ പശ്ചിമ ബംഗാൾ സർക്കാർ പദ്ധതിയിടുന്നുണ്ട്. കാലാവസ്ഥ അനുകൂലമാണെങ്കിൽ മുഖ്യമന്ത്രി മമതയും ഈ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications