കമല്‍നാഥിനെ വീഴ്ത്തിയവർ ഔട്ട്, മന്ത്രിസ്ഥാനമില്ല, ആളിക്കത്തിക്കാന്‍ കോണ്‍ഗ്രസ്, സിന്ധ്യ തീര്‍ന്നു!!
ഭോപ്പാല്‍: മധ്യപ്രദേശില്‍ മന്ത്രിസഭാ വികസനത്തില്‍ വെട്ടിനിരത്തലുമായി ശിവരാജ് സിംഗ്. കോണ്‍ഗ്രസ് മുമ്പ് പ്രവചിച്ച പോലെ സര്‍ക്കാരിനെ വീഴ്ത്തിയ ഒരൊറ്റ നേതാക്കള്‍ക്ക് പോലും മന്ത്രിസഭയില്‍ ഇടമില്ല. അതിലുപരി സിന്ധ്യ ഗ്രൂപ്പിന് കടിഞ്ഞാണിട്ട് മുറുക്കിയിരിക്കുകയാണ് ചൗഹാന്‍. നേരത്തെ തന്നെ നരോത്തം മിശ്രയും സിന്ധ്യയും ചേര്‍ന്ന് ചൗഹാനെ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപിക്കുള്ളില്‍ തന്നെ വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. കോണ്‍ഗ്രസ് ഈ സാഹചര്യത്തെ ഇന്നലെ മുതല്‍ വിലയിരുത്തുന്നുണ്ട്. പാര്‍ട്ടി വിട്ടിട്ടും ഒന്നും കിട്ടിയില്ലെന്ന സിന്ധ്യ ഗ്രൂപ്പിന്റെ വാദത്തില്‍ കഴമ്പുണ്ടെന്ന് നരോത്തം മിശ്രയും സമ്മതിക്കുന്നു.
Recommended Video
ഒാപ്പറേഷന്‍ ലോട്ടസ്
മധ്യപ്രദേശില്‍ ആദ്യമായി ഓപ്പറേഷന്‍ ലോട്ടസ് ബിജെപി പരീക്ഷിച്ചിരുന്നു. ന്യായപ്രകാരം പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളെ വീഴ്ത്തുന്ന ഓപ്പറേഷനാണിത്. കര്‍ണാടകത്തില്‍ ഇത് വിജയകരമായിരുന്നു. എന്നാല്‍ ഇതിന് ചുക്കാന്‍ പിടിച്ചവരെ വെട്ടിനിരത്തിയിരിക്കുകയാണ് ചൗഹാന്‍. ഇത് അദ്ദേഹത്തിന്റെ മാത്രം തീരുമാനമായിരുന്നു. കമല്‍നാഥിനെ വീഴ്ത്താനുള്ള എല്ലാ പ്ലാനും സജ്ജമാക്കിയത് സഞ്ജയ് പഥക്കാണ്. എന്നാല്‍ ഇയാള്‍ക്ക് മന്ത്രിസ്ഥാനമില്ല. സത്യപ്രതിജ്ഞാ ചടങ്ങില്‍ നിരാശനായിരിക്കുകയായിരുന്നു പഥക്ക്.
ഇടഞ്ഞ് ചൗഹാന്‍ ഗ്രൂപ്പ്
ബിജെപിയിലെ എല്ലാ നേതാക്കള്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. എന്നാല്‍ ഭൂരിഭാഗവും നേതാക്കളും ചൗഹാന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ വഴങ്ങിയില്ല. ഇവര്‍ ചടങ്ങ് ബഹിഷ്‌കരിക്കുകയായിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയാണെങ്കില്‍ പുതിയൊരു വിഭാഗീയതയ്ക്ക് ബിജെപിയില്‍ തുടക്കമിട്ടിരിക്കുകയാണ്. സിന്ധ്യ ആദ്യം ആവശ്യപ്പെട്ടത് തുളസി സിലാവത്തിനെ ആരോഗ്യ മന്ത്രിയാക്കണമെന്നാണ്. ഇതിന് ചൗഹാനെ നിയന്ത്രിക്കുകയെന്ന ഉദ്ദേശമുണ്ടായിരുന്നു. എന്നാല്‍ സിലാവത്തിന് മറ്റൊരു അപ്രധാന വകുപ്പ് നല്‍കി സിന്ധ്യയെ പാര്‍ട്ടിയില്‍ ഒതുക്കിയിരിക്കുകയാണ് ചൗഹാന്‍.
സിന്ധ്യ ലക്ഷ്യമിട്ടത്
കോവിഡ് കാലത്ത് ഏറ്റവുമധികം സ്വാധീനമുണ്ടാക്കാന്‍ സാധിക്കുന്നത് ആരോഗ്യ വകുപ്പ് കൊണ്ടായിരുന്നു. രാഷ്ട്രീയമായി ലഭിക്കുന്ന മൈലേജാണ് സിന്ധ്യ ലക്ഷ്യമിട്ടത്. സിലാവത്ത് ബിജെപിയുടെ കോവിഡ് കമ്മിറ്റിയിലും ഉണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് സിന്ധ്യക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന തരത്തിലായിരുന്നു കാര്യങ്ങള്‍ ഫിക്‌സ് ചെയ്തത്. എന്നാല്‍ ചൗഹാന്‍ ഇതെല്ലാം കണ്ടറിഞ്ഞ് സിന്ധ്യയെ പൂട്ടുകയായിരുന്നു. ചൗഹാന്‍ പകരം കൊണ്ടുവന്നത് നരോത്തം മിശ്രയെയാണ്. സിന്ധ്യക്ക് വളരെ അടുപ്പമുള്ള നേതാവായത് കൊണ്ട് ഇതിനെ എതിര്‍ക്കാനും സാധിക്കില്ല.
24 ദിവസത്തിനുള്ളില്‍
24 ദിവസത്തിനുള്ളില്‍ മാറ്റങ്ങള്‍ വേണമെന്ന വാശിയിലാണ് സിന്ധ്യ. ഇല്ലെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ വീഴ്ത്തുമെന്ന മുന്നറിയിപ്പും സിന്ധ്യ ഗ്രൂപ്പ് നല്‍കുന്നുണ്ട്. ചിലര്‍ സ്വതന്ത്രരായി മത്സരിക്കുമെന്ന മുന്നറിയിപ്പ് വരെ നല്‍കിയിട്ടുണ്ട്. നരോത്തം മിശ്രയെ ഇക്കാര്യം സിന്ധ്യ അറിയിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ തലയ്ക്ക് മുകളിലൂടെ അമിത് ഷായെ കണ്ട് കാര്യങ്ങള്‍ നടപ്പാക്കാനുള്ള സിന്ധ്യയുടെ ഗൂഢശ്രമത്തെ ചൗഹാന്‍ തള്ളി പറഞ്ഞിരിക്കുകയാണ്. എന്ത് വന്നാലും സിന്ധ്യക്ക് വലിയ റോള്‍ മധ്യപ്രദേശില്‍ ഉണ്ടാവില്ലെന്നും ചൗഹാന്‍ പറയുന്നു.
തീപ്പൊരി കത്തിക്കാന്‍ കോണ്‍ഗ്രസ്
കോണ്‍ഗ്രസ് ബിജെപിയിലെ പോര് മുതലെടുക്കാനുള്ള ഒരുക്കത്തിലാണ്. വിവേക് തന്‍ക, സജ്ജന്‍ സിംഗ് വര്‍മ, ഉമംഗ് സിംഗാര്‍, ജിതു പട്വാരി എന്നിവരെല്ലാം തഴയപ്പെട്ട ബിജെപി നേതാക്കളുടെ കാര്യം ഉന്നയിച്ച് കൊണ്ടിരിക്കുകയാണ്. ഗോപാല്‍ ഭാര്‍ഗ, ഭൂപേന്ദ്ര സിംഗ്, രാജേന്ദ്ര ശുക്ല, വിജയ് ഷാ, എന്നിവരുടെ അഭാവമാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. ബിജെപിയില്‍ നിന്ന് ചില നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് വരാനും ഒരുങ്ങുന്നുണ്ട്. ഇതിനുള്ള ശ്രമത്തിലാണ് കമല്‍നാഥ്.
സിന്ധ്യ കുടുംബം
യശോദര രാജ സിന്ധ്യക്കും മന്ത്രിസ്ഥാനം ലഭിച്ചിട്ടില്ല. ഇത് സിന്ധ്യ കുടുംബത്തെ ഒറ്റക്കെട്ടാക്കിയിരിക്കുകയാണ്. ചൗഹാനെതിരെ ഇരുവരും കൈകോര്‍ക്കുമെന്നാണ് സൂചന. നാഗേന്ദ്ര സിംഗ്, രാംപാല്‍ സിംഗ്, മാലിനി ഗൗഡ്, മഹേന്ദ്ര ഹാര്‍ഡിയ എന്നിവരും മന്ത്രിസഭയില്‍ ഇടംപിടിച്ചിട്ടില്ല. സിന്ധ്യ കുടുംബത്തെ അവഗണിക്കാനുള്ള ചൗഹാന്റെ ഫോര്‍മുലയാണ് പൊളിക്കാന്‍ ഒരുങ്ങുന്നത്. നല്ലൊരു ശക്തനായ സഹായിയെ തന്നെ ഇതിലൂടെ സിന്ധ്യക്ക് ലഭിക്കും.
സഹായം ചെയ്തവര്‍
കമല്‍നാഥിനെ വീഴ്ത്താന്‍ എല്ലാ സഹായവും ചെയ്ത നേതാക്കള്‍ ഇനിയുമുണ്ട്. രാജ്യസഭ തിരഞ്ഞെടുപ്പ് കഴിയാതെ ഇവരെയൊന്നും ഇനി പരിഗണിക്കില്ല. ഭൂപേന്ദ്ര സിംഗ്, അരവിന്ദ് ബാദുരിയ, രാം പാല്‍ സിംഗ് എന്നിവര്‍ മന്ത്രിസ്ഥാനം കിട്ടാത്തതിനെ തുടര്‍ന്ന് ചടങ്ങില്‍ വന്നിട്ടില്ല. രാജേന്ദ്ര ശുക്ല, വിശ്വാഷ് സാരംഗ് എന്നിവരും ഉണ്ടായിരുന്നില്ല. പ്രതിപക്ഷ നേതാവായിരുന്ന ഗോപാല്‍ ഭാര്‍ഗ സ്വന്തം ഗ്രാമം ഗദ്‌കോട്ടയിലായിരുന്നു. ഭൂപേന്ദ്ര യാദവ് പാര്‍ട്ടിയോട് പിണങ്ങി സ്വന്തം നാടായ സാഗറിലേക്ക് മടങ്ങി. പല സീനിയര്‍ നേതാക്കളും മുങ്ങിയിരിക്കുകയാണ്. പലരും സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മയോടും ജനറല്‍ സെക്രട്ടറി സുഹാസ് ഭഗതിനോടും പരാതി ഉന്നയിച്ചിരിക്കുകയാണ്. ഇത് മുന്നറിയിപ്പാണെന്നും സൂചനയുണ്ട്.
മിശ്ര പറയുന്നു
ഞങ്ങളുടെ മന്ത്രിസഭ ചെറുതാണ്, പക്ഷേ ലക്ഷ്യം വലുതാണെന്ന് നരോത്തം മിശ്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് സിന്ധ്യ ഗ്രൂപ്പിനെ സൂചിപ്പിച്ചാണ് പറഞ്ഞത്. ബിജെപി മനപ്പൂര്‍വം ക്യാബിനറ്റ് വൈകിപ്പിച്ചെന്നും, അതിലൂടെ സിന്ധ്യ ഗ്രൂപ്പിനെ ഒതുക്കിയെന്നുമാണ് കോണ്‍ഗ്രസ് വിമതര്‍ പറയുന്നത്. ഇവിടെയാണ് കോണ്‍ഗ്രസിനുള്ള സാധ്യത. ചൗഹാന്‍ ഗ്രൂപ്പിലുള്ള പലരും കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യത്തിന് തയ്യാറാണ്. അതിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ വെക്കുന്നത്. സിന്ധ്യ തീര്‍ത്തും നിഷ്പ്രഭനായതില്‍ കമല്‍നാഥ് ആവേശത്തിലാണ്.