തനിനിറം പുറത്ത്! കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചത് ബിജെപി കേന്ദ്ര നേതൃത്വം? ഓഡിയോ വൈറൽ!
ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യയും 22 കോണ്‍ഗ്രസ് എംഎല്‍എമാരും കാല് വാരിയതോടെയാണ് മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ വീണത്. തുടര്‍ന്ന് ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി.
പണവും അധികാരവും ഉപയോഗിച്ച് ജനഹിതത്തെ അട്ടിമറിക്കുകയാണ് ബിജെപി ചെയ്യുന്നത് എന്ന് വ്യാപക വിമര്‍ശനം കോണ്‍ഗ്രസ് അടക്കം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ബിജെപി ഇത് ആവര്‍ത്തിച്ച് നിഷേധിക്കുകയും ചെയ്യുന്നു. അതിനിടെ കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ചതില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പങ്ക് പുറത്ത് വന്നിരിക്കുകയാണ്.
മറുകണ്ടം ചാടിച്ചു
കോണ്‍ഗ്രസ് പാര്‍ട്ടിക്കുളളിലെ ഏറ്റുമുട്ടലുകളാണ് ജ്യോതിരാദിത്യ സിന്ധ്യയും കൂട്ടരും ബിജെപിയില്‍ ചേരാന്‍ കാരണം എന്നാണ് ബിജെപി നേതാക്കള്‍ വാദിച്ച് പോരുന്നത്. പണമൊഴുക്കിയും അധികാര സ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്തുമാണ് എംഎല്‍എമാരെ ബിജെപി മറുകണ്ടം ചാടിച്ചത് എന്നാണ് കോണ്‍ഗ്രസ് ആരോപണം. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ബിജെപി രാജ്യസഭാ ടിക്കറ്റ് നല്‍കിക്കഴിഞ്ഞു.
കളിച്ചത് കേന്ദ്ര നേതൃത്വം?
മാത്രമല്ല രണ്ട് സിന്ധ്യ അനുകൂലികള്‍ ഇതിനകം ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരില്‍ മന്ത്രിമാരുമായി. കോണ്‍ഗ്രസ് വിട്ടെത്തിയ 22 പേരും ബിജെപി ടിക്കറ്റില്‍ വരുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഉറപ്പായിട്ടുണ്ട്. എംഎല്‍എമാരെ ചോര്‍ത്തി കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കളിച്ചത് ബിജെപി കേന്ദ്ര നേതൃത്വമാണ് എന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ഓഡിയോ ക്ലിപ്പ് വൈറൽ
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റേത് എന്ന് അവകാശപ്പെടുന്ന ഒരു ഓഡിയോ ക്ലിപ്പാണ് സംസ്ഥാനത്ത് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ചത് ദേശീയ നേതൃത്വമാണ് എന്നാണ് ഈ ഓഡിയോ ക്ലിപ്പില്‍ പറയുന്നത്. പാര്‍ട്ടി നേതാക്കളുമായി ശിവരാജ് സിംഗ് സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പ് ആണ് ഇതെന്നാണ് പറയപ്പെടുന്നത്.
എല്ലാം നശിക്കുമായിരുന്നു
ഓഡിയോ ക്ലിപ്പിലെ സംസാരം ഹിന്ദിയിലാണ്. അതിലെ വാക്കുകള്‍ ഇങ്ങനെയാണ്: '' സര്‍ക്കാരിനെ വീഴ്ത്തണം എന്ന് കേന്ദ്ര നേതൃത്വമാണ് തീരുമാനിച്ചത്. അല്ലെങ്കില്‍ എല്ലാം നശിക്കുമായിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയുടേയും തുള്‍സി റാവത്തിന്റെയും പിന്തുണ കൂടാതെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സാധിക്കുമായിരുന്നോ? അതല്ലാതെ മറ്റു വഴിയില്ലായിരുന്നു. ''
ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല
ഇന്‍ഡോറിലെ സന്‍വേറില്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി പ്രവര്‍ത്തകരേയും നേതാക്കളേയും ശിവരാജ് സിംഗ് ചൗഹാന്‍ സന്ദര്‍ശിച്ചിരുന്നു. ഈ കൂടിക്കാഴ്ചയില്‍ ശിവരാജ് സിംഗ് പറഞ്ഞ കാര്യങ്ങളുടെ ഓഡിയോ ക്ലിപ്പാണ് വൈറലാകുന്നത് എന്നാണ് സൂചന. ഈ ഓഡിയോ ക്ലിപ്പിന്റെ ആധികാരികത ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
19 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ചു
വിവാദത്തില്‍ ബിജെപിയോ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഓഡിയോ ക്ലിപ്പില്‍ സൂചിപ്പിക്കുന്ന തുള്‍സി സിലാവട്ട് കോണ്‍ഗ്രസ് വിട്ട് ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം ബിജെപിയില്‍ ചേര്‍ന്ന നേതാവാണ്. 19 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് സിന്ധ്യ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ബിജെപി പക്ഷത്തേക്ക് പോയത്.
ഏറ്റെടുത്ത് കോണ്‍ഗ്രസ്
മാര്‍ച്ച് 20ന്, നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിന് തൊട്ട് മുന്‍പായി കമല്‍നാഥ് സര്‍ക്കാര്‍ രാജിവെക്കുകയായിരുന്നു. 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കിയത്. എന്നാല്‍ 15 മാസം പൂര്‍ത്തിയാകുമ്പോഴേക്ക് സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടു. ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നത് ഏറ്റെടുത്ത് കോണ്‍ഗ്രസ് പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.
ഒടുവില്‍ സത്യം പറഞ്ഞിരിക്കുന്നു
ശിവരാജ് സിംഗ് ചൗഹാന്‍ ഒടുവില്‍ സത്യം പറഞ്ഞിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് നരേന്ദ്ര സലൂജ പ്രതികരിച്ചു. ജ്യോതിരാദിത്യ സിന്ധ്യയുടേയും അണികളുടേയും സഹായത്തോടെ കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ചത് ബിജെപി ആണെന്ന സത്യം പുറത്ത് വന്നിരിക്കുന്നു. ബിജെപി കേന്ദ്ര നേതൃത്വമാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ചത് എന്നത് കൂടി വെളിപ്പെട്ടിരിക്കുന്നുവെന്നും സലൂജ പറഞ്ഞു.