അവസാന നിമിഷം സ്ഥാനാര്‍ത്ഥിയെ മാറ്റി ബിജെപി.... സച്ചിന്‍ പൈലറ്റിനെ നേരിടുന്നത് മുസ്ലീം നേതാവ്!!
ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിന്റെ വളര്‍ച്ചയില്‍ ഭയപ്പെട്ട് ബിജെപി. അദ്ദേഹത്തിനെതിരെയുള്ള സ്ഥാനാര്‍ത്ഥിക്കായി നട്ടം തിരിയുകയാണ് ബിജെപി. അവസാന നിമിഷം സ്ഥാനാര്‍ത്ഥി പട്ടിക വരെ മാറ്റിയിരിക്കുകയാണ് ബിജെപി. കോണ്‍ഗ്രസ് നേതാക്കള്‍ വരെ ഇതില്‍ അമ്പരന്നിരിക്കുകയാണ്. ഇത്രയും വിമത ഭീഷണിയുണ്ടായിട്ടും ബിജെപി അതിനെയൊന്നും ഭയപ്പെടുന്നില്ല. എന്നാല്‍ പൈലറ്റിന്റെ ജനപ്രീതി നാള്‍ക്ക് നാള്‍ വര്‍ധിച്ച് വരികയാണെന്ന് ബിജെപിയുടെ സര്‍വേകളിലും വ്യക്തമാകുന്നുണ്ട്.
2014ല്‍ സച്ചിന്‍ പൈലറ്റിനെ ജയ്പൂര്‍ മണ്ഡലത്തില്‍ ബിജെപി തോല്‍പ്പിച്ചിരുന്നു. എന്നാല്‍ അന്ന് മോദി പ്രഭാവം കൂട്ടിനുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ വസുന്ധര രാജയുടെ സര്‍ക്കാര്‍ ഏറ്റവും കടുത്ത ജനവിരുദ്ധ വികാരമാണ് നേരിടുന്നത്. നടത്തിയ സര്‍വേകളിലെല്ലാം സര്‍ക്കാര്‍ താഴെയിറങ്ങുമെന്നാണ് പ്രവചിക്കുന്നത്. ഇതിനിടെ സച്ചിന്‍ പൈലറ്റ് ശക്തിപ്പെടുന്നത് ബിജെപിയുടെ നേരിയ സാധ്യത പോലും ഇല്ലാതാക്കുന്നതാണ്. അദ്ദേഹത്തെ വീഴ്ത്താനുള്ള തന്ത്രമാണ് ബിജെപി തയ്യാറാക്കുന്നത്.
ടോങ്കില്‍ ആര് മത്സരിക്കും
സച്ചിന്‍ പൈലറ്റ് ഇത്തവണ മത്സരിക്കില്ലെന്നായിരുന്നു കോണ്‍ഗ്രസ് ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി അദ്ദേഹം സ്ഥാനാര്‍ത്ഥിയാവുകയായിരുന്നു. ടൂങ്ക് ആണ് അദ്ദേഹത്തിന്റെ മണ്ഡലം. ഇവിടെയാണ് ബിജെപിക്ക് ഇപ്പോള്‍ ആശയക്കുഴപ്പമുണ്ടായിരിക്കുന്നത് ഇവിടെ മത്സരിക്കാന്‍ ബിജെപിക്ക് നേതാക്കളില്ല. പലരും വിജയസാധ്യത ഇല്ലാത്തതിനാല്‍ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിക്കുകയായിരുന്നു.
മുസ്ലീം മണ്ഡലം
ടോങ്ക് മുസ്ലീം ജനസംഖ്യ കൂടുതലുള്ള മണ്ഡലമാണ്. പൈലറ്റിന്റെ ന്യൂനപക്ഷ പ്രതിച്ഛായ മികച്ചതായത് കൊണ്ടാണ് അദ്ദേഹം ടോങ്കില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. സിറ്റിംഗ് എംഎല്‍എയായ അജിത് സിംഗ് മേത്തയായിരുന്നു ഇവിടെ സ്ഥാനാര്‍ത്ഥിയായിരുന്നത്. ബിജെപിയുടെ ആദ്യ ഘട്ട പട്ടികയില്‍ മേത്തയുടെ പേരുമുണ്ടായിരുന്നു. എന്നാല്‍ ഇതിപ്പോള്‍ മാറ്റിയിരിക്കുകയാണ് ബിജെപി. എന്നാല്‍ മേത്ത ഇതുവരെ മാറണമെന്ന് നിര്‍ദേശിച്ചിട്ടില്ലെന്നാണ് സൂചന.
പകരം മുസ്ലീം സ്ഥാനാര്‍ത്ഥി
ബിജെപിയുടെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന യൂനുസ് ഖാനാണ് ടോങ്കില്‍ സ്ഥാനാര്‍ത്ഥിയാവുന്നത്. ഖാന്റെ പേര് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹം പാര്‍ട്ടിക്കുള്ളില്‍ ഒതുക്കിയെന്നും ആരോപണമുണ്ടായിരുന്നു. എന്നാല്‍ നഗൗറിലെ ദീദ്വാന മണ്ഡലത്തില്‍ നിന്നായിരുന്നു അദ്ദേഹം മത്സരിച്ചിരുന്നത്. അദ്ദേഹത്തെ ടോങ്കില്‍ നിന്ന് മത്സരിപ്പിക്കുന്നത് മുസ്ലീം വോട്ടര്‍മാരെ കൈയ്യിലെടുക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍ ഇത് അപകടം പിടിച്ച നീക്കം കൂടിയാണ്.
പ്രതിച്ഛായ സംരക്ഷിക്കാന്‍
ബിജെപിക്ക് ന്യൂനപക്ഷ മുഖം ഇല്ലാതാവുന്നു എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ ന്യൂനപക്ഷ സെല്ലും ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് യൂനുസ് ഖാനെ സ്ഥാനാര്‍ത്ഥിയാക്കിയത്. അതേസമയം മറ്റ് നേതാക്കള്‍ക്ക് സച്ചിന്‍ പൈലറ്റിനെതിരെ മത്സരിക്കാന്‍ വലിയ താല്‍പര്യമില്ല. ഇവിടെ വിജയസാധ്യത ഇല്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളെ തന്നെ മാറ്റാന്‍ വസുന്ധര ഹായെ തയ്യാറായത്. നിലവിലുള്ള സര്‍ക്കാരില്‍ ബിജെപിക്ക് ആകെ രണ്ട് മുസ്ലീം എംഎല്‍എമാരാണ് ഉള്ളത്.
പ്രമുഖരെ ഒഴിവാക്കി
ആറാം ഘട്ട സ്ഥാനാര്‍ത്ഥി പാര്‍ട്ടി ഇതിനിടെ പുറത്തുവിട്ടിട്ടുണ്ട്. പ്രമുഖരെ പിന്നെയും തഴഞ്ഞിട്ടുണ്ട് ബിജെപി. ടോങ്കില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചതിന് പിന്നാലെ അജിത് സിംഗ് മേത്തയെ പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കിയിട്ടുണ്ട്. ഇയാള്‍ക്ക് ഇത്തവണ സീറ്റ് നല്‍കില്ല. ശങ്കര്‍ലാല്‍ കരാടിക്കും സീറ്റ് നിഷേധിച്ചിട്ടുണ്ട്. കരാടി ഖേര്‍വാരയില്‍ നിന്ന് മത്സരിക്കുമെന്ന് നേരത്തെ ദേശീയ നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ പേരും അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. ഖേര്‍വാരിയില്‍ നനാല ആഹ്രിയാണ് സ്ഥാനാര്‍ത്ഥി.
വസുന്ധരയുടെ വലംകൈ
സംസ്ഥാന രാഷ്ട്രീയത്തില്‍ വസുന്ധര രാജയുടെ അടുപ്പക്കാരനായിട്ടാണ് യൂനുസ് ഖാന്‍ അറിയപ്പെടുന്നത്. ഇയാളെ ഒഴിവാക്കിയതില്‍ അവര്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ മുട്ടുമടക്കിയത്. എന്നാല്‍ ടുങ്കില്‍ യൂനുസ് ഖാന്‍ തോല്‍ക്കുകയാണെങ്കില്‍ അമിത് ഷായ്ക്ക് ഈ വിഷയത്തില്‍ നേട്ടമുണ്ടാകും. അതേസമയം ബെഹ്‌റോറില്‍ നിന്ന് മൊഹിത് യാദവും കരൗലിയില്‍ നിന്ന് ഒപി സായ്‌നിയും കെക്രിയില്‍ നിന്ന് രാജേന്ദ്ര വിനായകും കിന്‍സ്വറില്‍ നിന്ന് രാമചന്ദ്ര ഉട്ടയും മത്സരിക്കും.
ടോങ്കില്‍ പൊടിപാറും
വസുന്ധര രാജയ്‌ക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയായ മാനവേന്ദ്ര സിംഗിനെയാണ് കോണ്‍ഗ്രസ് നിര്‍ത്തിയത്. ഇതാണ് അടിയന്തരമായി സ്ഥാനാര്‍ത്ഥി പട്ടിക പൊളിച്ചെഴുത്താന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യതയുള്ള നേതാവാണ് പൈലറ്റ്. അദ്ദേഹത്തിനെതിരെ കടുത്ത പോരാട്ടം യൂനുസ് ഖാന്‍ നടത്തുമെന്നാണ് സൂചന. എന്നാല്‍ ടോങ്കില്‍ അത്രയേറേ ജനപിന്തുണ പൈലറ്റിന് ഉണ്ടെന്ന് വ്യക്തമാണ്. അതേസമയം അദ്ദേഹത്തിന്റെ ജനപ്രീതി സംസ്ഥാനത്തെ എല്ലാ നേതാക്കളെയും ഭയപ്പെടുത്തുന്നുണ്ട്. ബിജെപിയുടെ ഭയം സംസ്ഥാനത്ത് മൊത്തത്തില്‍ പ്രതിഫലിക്കാനും സാധ്യതയുണ്ട്.
ശബരിമലയില്‍ കോണ്‍ഗ്രസ് സമരരംഗത്തേക്ക്..... സര്‍ക്കാരിനെതിരെ തുറന്നടിച്ച് നേതാക്കള്‍!!
അന്യമതസ്ഥനെ വിവാഹം കഴിച്ച പെൺകുട്ടിയെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി; മാനസികാരോഗ്യകേന്ദ്രത്തിൽ