ഒന്നിച്ചു നിന്നാല്‍ ഇത്തവണ ബിജെപി ചരിത്രം കുറിക്കും; കര്‍ശന നിര്‍ദ്ദേശവുമായി അമിത് ഷാ നാളെ എത്തും
പാലക്കാട്: കേരളത്തില്‍ അക്കൗണ്ട് തുറക്കുക എന്ന ദീര്‍ഘകാലമായുള്ള സ്വപ്നം ഇത്തവണ സാധ്യമാകുമെന്ന വിലയിരുത്തലിലാണ് ബിജെപി. ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായി സ്വീകരിച്ച നിലപാട് വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം ചെലുത്തുമെന്ന് തന്നെയാണ് ബിജെപി നേതൃത്വം ഉറച്ചു വിശ്വസിക്കുന്നത്.
തിരുവനന്തപുരം സീറ്റില്‍ വിജയമുറപ്പിക്കുന്ന ബിജെപി 4 സീറ്റുകളില്‍ കൂടി കേരളത്തില്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. എന്നാല്‍ കേരളഘടകത്തിനുള്ളിലെ ഗ്രൂപ്പ് വഴക്കുകള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ആശങ്ക ദേശീയ നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ കേരളത്തില്‍ എത്തുന്നത്.
അനുയോജ്യമായ സഹാചര്യം
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നഷ്ടപ്പെടാന്‍ ഇടയുള്ള സീറ്റുകളുടെ കുറവുകള്‍ കേരളം ഉള്‍പ്പടയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് നികത്തുക എന്നതാണ് ബിജെപി പദ്ധതി. കേരളത്തില്‍ ഇത്തവണ ഏറ്റവും അനുയോജ്യമായ സഹാചര്യമായിട്ടാണ് ദേശീയ-സംസ്ഥാന കേന്ദ്രങ്ങള്‍ വിലിയിരുത്തുന്നത്.
അലംഭാവം വെച്ചുപുറപ്പിക്കില്ല
പാര്‍ട്ടി വലിയ പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തുന്ന ഒരു തിരഞ്ഞെടുപ്പില്‍ സംസ്ഥാന നേതാക്കളുടെ യാതൊരു വിധ അലംഭാവവും വെച്ചുപുറപ്പിക്കില്ല എന്ന് തന്നെയാണ് ദേശീയ നേതൃത്വം വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിട്ടില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകും എന്ന നിര്‍ദ്ദേശ കേന്ദ്ര നേതൃത്വം നേരത്തെ നല്‍കിയിട്ടുണ്ട്.
അമിത് ഷാക്ക് റിപ്പോര്‍ട്ട്
പാര്‍ട്ടി കേരള ഘടകത്തിലുണ്ടായ ഗ്രൂപ്പ് വഴക്കിലും അടുത്തിടെയുണ്ടായ വിവാദങ്ങളിലും കേന്ദ്രഘടകം കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. സംസ്ഥാന ഘടകത്തിലെ പ്രശ്നങ്ങള്‍ വിശദമായി വിലയിരുത്താന്‍ കേരളത്തിലെത്തിയ ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
നാളെ കേരളത്തില്‍
റാവുവിന്‍റെ റിപ്പോര്‍ട്ടിന് പുറമെ മറ്റ് വഴികളിലൂടെയും സംസ്ഥാന ഘടകത്തിലെ പ്രശ്നങ്ങളെക്കുറിച്ച് അമിത് ഷാക്ക് റിപ്പോര്‍ട്ട് ലഭിച്ചതായാണ് സൂചന. ഈ സാഹചര്യത്തില്‍ കൂടിയാണ് അമിത് ഷാ നാളെ കേരളത്തില്‍ എത്തുന്നത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനാണ് എത്തുന്നതെങ്കിലും സംസ്ഥാന ഘടകത്തിലെ ഭിന്നതയിൽ കേരള നേതാക്കൾക്ക് ഷാ ശക്തമായ മുന്നറിയിപ്പ് നൽകിയേക്കും.
പാലക്കാട്
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പിന്നാലെയാണ് അമിത് ഷായും സംസ്ഥാനത്ത് എത്തുന്നത്. പാലക്കാട് എത്തുന്ന അമിത് ഷാ 20 ലോക്സഭാ മണ്ഡലങ്ങളുടെ ചുമതലക്കാരുമായും കൂടിക്കാഴ്ച്ച നടത്തും. പാര്‍ട്ടി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിലും അദ്ദേഹം പങ്കെടുത്തേക്കും.
തിരുവനന്തപുരം കഴിഞ്ഞാല്‍
തിരുവനന്തപുരം കഴിഞ്ഞാല്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പാലക്കാടും മലമ്പുഴയിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ നടത്തിയ മുന്നേറ്റം ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
ശോഭാ സുരേന്ദ്രന്‍
പാലക്കാട് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനാണ് പ്രഥമ പരിഗണനയില്‍ ഉള്ളത്. ശ്രീധരന്‍പിള്ള പുറത്തുവിട്ട, വിവാദമായ സാധ്യതാ പട്ടികയിലും പാലക്കാട് ശോഭാ സുരേന്ദ്രന്‍ ഇടംപിടിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയും പാലക്കാട് നഗരസഭാ ഉപാധ്യക്ഷനുമായ സി കൃഷ്ണകുമാറിന്‍റെ പേരും സംഘടനയ്ക്കുള്ളില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
ഒരു ഗുണവും ചെയ്യില്ല
അമിത് ഷാ എത്തുന്നതിന് മുന്നോടിയായി നാളെ രാവിലെ സംസ്ഥാന ഭാരവാഹി യോഗം ചേരുന്നുണ്ട്. വിവാദ സ്ഥാനാര്‍ത്ഥി പട്ടികയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒഴിവാക്കാണമെന്നാണ് നേതൃത്വത്തില്‍ ഒരു വിഭാഗം നല്‍കുന്ന നിര്‍ദ്ദേശം. ഇത്തരം ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ഒരു ഗുണവും ചെയ്യില്ലെന്നാണ് വിലയിരുത്തുന്നത്.
ആര്‍എസ്എസുമായി ചര്‍ച്ച
നിലവില്‍ സ്ഥാനാര്‍ത്ഥികളെക്കുറിച്ചു യാതൊരും തീരുമാനത്തിലും പാര്‍ട്ടി എത്തിയിട്ടില്ലെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ആര്‍എസ്എസുമായി ചര്‍ച്ച ചെയ്തു പാര്‍ട്ടി സംസ്ഥാന ഘടകം തയ്യാറാക്കുന്ന സാധ്യതാ പട്ടികയില്‍ കേന്ദ്ര കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കുക. അതുവരെ സ്ഥാനാര്‍ത്ഥികളെ കുറിച്ച് പരസ്യ പ്രസ്താവന ഒഴിവാക്കണമെന്ന തീരുമാനവും നാളത്തെ യോഗത്തില്‍ ഉണ്ടായേക്കും
ചരിത്രം കുറിക്കും
വിവാദങ്ങള്‍ ഒഴിവാക്കി പൂര്‍ണ്ണമായും തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ബിജെപി സംസ്ഥാനത്ത് ഇത്തവണ ചരിത്രം കുറിക്കുമെന്നും ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പ്രചാരണ ജാഥ നടത്തുന്നത് സംബന്ധിച്ചു നാളെ ചര്‍ച്ച ചെയ്യും.