രാജ്യസഭ തിരഞ്ഞെടുപ്പിൽ യുപിയിലെ പത്തിൽ ഒമ്പത് സീറ്റും ബിജെപിക്ക്; ജയാ ബച്ചനും ജയം!
ദില്ലി: രാജ്യസഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ പത്ത് സീറ്റിൽ ഒമ്പതും ബിജെപി തൂത്തുവാരി. എസ്പിയുടെ ജയാ ബച്ചനാണ് ഒരു സീറ്റിൽ തിരഞ്ഞെടുക്കപ്പെട്ടത്. 38 വോട്ടായിരുന്നു ജയാ ബച്ചന് ലഭിച്ചത്. പശ്ചിമ ബംഗാളിലെ ആകെയുള്ള നാല് സീറ്റും തൃണമൂൽ കോൺഗ്രസ് തൂത്തുവാരുകയായിരുന്നു. ഛത്തീസ്ഗഢിലും ബിജെപിയാണ് വിജയിച്ചത്. ബിജെപി സ്ഥാനാർത്ഥി സരോജ് പാണ്ഡെയാണ് വിജയിച്ചത്.
ഈ തിരഞ്ഞെടുപ്പോടെ രാജ്യസഭയിൽ അംഗബലം കൂട്ടാനാകുമെന്ന ബിജെപിയുടെ പ്രതീക്ഷകൾ തെറ്റിയില്ല. നിലവിൽ സഭയിൽ 58 സീറ്റുള്ള ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. ലോക്സഭയിൽ വൻ ഭൂരിപക്ഷമുള്ളപ്പോഴും രാജ്യസഭയുടെ കടമ്പയിൽ തട്ടി പല നിയമനിർമാണങ്ങളും തടസ്സപ്പെടുന്നതു ബിജെപിയെ അലോസരപ്പെടുത്തുന്നുണ്ട്. അരുൺ ജയ്റ്റ്ലി, അശോക് ബാജ്പേയ്, വിജയ പാൽ സിങ് തോമർ, സകൽ ദീപ് രാജ്ഭർ, കന്ത കർഡം, അനിൽ ജയിൽ, ഹർനാഥ് സിങ് യാദവ്, ജി.വി.എൽ.നരസിംഹ റാവു, അനിൽ അഗർവാൾ (ബിജെപി), ജയ ബച്ചൻ (എസ്പി) എന്നിവരാണ് ഉത്തർപ്രദേശിൽ നിന്നും രാജ്യസഭയിലെത്തിയവർ.
എൽ. ഹനുനന്തയ്യ, നാസർ ഹുസൈൻ, ജിസി ചന്ദ്രശേഖർ (കോൺഗ്രസ്), രാജിവ് ചന്ദ്രശേഖർ (ബിജെപി) എന്നിവർ കർണാടകയിൽ നിന്നും ബി പ്രകാശ്, ജെ സന്തോഷ് കുമാർ, എബി ലിങ്കയ്യ യാദവ് (ടിആർഎസ്) എന്നിവർ തെലുങ്കാനയിൽ നിന്നും രാജ്യസഭയിലെത്തി. പത്തു സീറ്റുകളിലേക്കു തിരഞ്ഞെടുപ്പു നടക്കുന്ന ഉത്തർപ്രദേശിൽ പോരാട്ടത്തിന് വാശിയേറ്റി ഒരു ബിഎസ്പി എംഎൽഎയുടെയും വോട്ട് അസാധുവായി പ്രഖ്യാപിക്കുകയായിരുന്നു.