ദിഗ് വിജയ് സിങിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കുമോ?: ചട്ടലംഘനം ആരോപിച്ച് ബിജെപിയുടെ പരാതി
ഭോപ്പാല്‍: രാജ്യസഭാ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ബിജെപി നടത്തിയ രാഷ്ട്രീയ നീക്കങ്ങളാണ് മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാറിന്റെ വരെ നിലനില്‍പ്പിന് ഭീഷണിയായി ഉയര്‍ന്നിരിക്കുന്നത്. മൂന്ന് സീറ്റുകളിലേക്കാണ് മധ്യപ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് നടക്കുന്നത്. നേരത്തെയുള്ള അംഗബലം പ്രകാരം കോണ്‍ഗ്രസിന് 2 ഉം ബിജെപിക്ക് 1 ഉം സീറ്റുകളില്‍ വിജയം സുനിശ്ചിതമായിരുന്നു.
എന്നാല്‍ പാര്‍ട്ടിവിട്ട ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് 22 എംഎല്‍എമാര്‍ രാജി പ്രഖ്യാപിച്ചതോടെ രണ്ടാമത്തെ സീറ്റിലെ കോണ്‍ഗ്രസിന്റെ വിജയത്തിന് വെല്ലുവിളി ഉയര്‍ന്നു. വിമതരെ പാര്‍ട്ടിയിലേക്ക് മടക്കികൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ ഈ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ സധിക്കില്ല. ഇതിനിടിയിലാണ് കോണ്‍ഗ്രസിന് വിജയം ഉറപ്പുള്ള സീറ്റിലും വെല്ലുവിളി ഉയര്‍ത്തി ബിജെപിയുടെ ചില നിര്‍ണ്ണായക നീക്കങ്ങല്‍ ഇന്നുണ്ടായിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
ദിഗ് വിജയ് സിങ്
കോണ്‍ഗ്രസിന് വിജയം ഉറപ്പുള്ള സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിങാണ്. എന്നാല്‍ ദിഗ് വിജയ് സിങിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് മധ്യപ്രദേശിലെ ബിജെപി നേതൃത്വം.
പരാതി
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ദിഗ് വിജയ് സിങ് പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ക്കൊപ്പം ബെംഗളൂരുവിലെത്തുകയും 16 വിമത എംഎല്‍എമാരെ കണ്ട് തനിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശ്രമങ്ങള്‍ നടത്തിയെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്കിയ പരാതിയില്‍ ബിജെപി ആരോപിക്കുന്നത്.
ചട്ട ലംഘനം
തന്റെ താത്പര്യത്തിനനുസരിച്ച് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കാനാണ് അദ്ദേഹം ബെംഗളൂരുവില്‍ എത്തി വിമത എംഎല്‍എമാരെ കാണാന്‍ ശ്രമം നടത്തിയത്. ഇത് തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണ്. അതിനാല്‍ സ്ഥാനാര്‍ത്ഥിയായ ദിഗ് വിജയ് സിങ്ങിനെതിരെയും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും നടപടിയെടുക്കണമെന്നും പൂര്‍ണ്ണമായും ജനാധിപത്യപരമായ രീതിയില്‍ തന്നെ തിരഞ്ഞെടുപ്പ് നടക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്കിയ പരാതിയില്‍ ബിജെപി അഭിപ്രായപ്പെടുന്നു.
നിരാഹാര സമരം
അതേസമയം, പോലീസ് തടഞ്ഞതിന് പിന്നാലെ വിമത എംഎല്‍എമാരെ കാണാന്‍ അനുമതി തേടി ദിഗ് വിജയ് സിങ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. താന്‍ നിരാഹാര സമരം നടത്തുകയാണെന്നും വിഷയത്തില്‍ സുപ്രീം കോടതിയോ ഹൈക്കോടതിയോ ഇടപെടുന്നതുവരെ അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കോടതിയില്‍
എംഎല് എമാരുടെ രാജിക്കാര്യത്തില്‍ നിയമസഭാ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നായിരുന്നു നേരത്തേയുള്ള ഹര്‍ജിയിലുള്ള വാദം കേള്‍ക്കലിനിടെ സുപ്രീംകോടതി ഇന്ന് വൈകീട്ട് വ്യക്തമാക്കിയത്. ഹരജിയില്‍ വ്യാഴാഴ്ച വാദം കേള്‍ക്കല്‍ തുടരുമെന്നും കോടതി അറിയിച്ചു. വിമത എംഎല്‍എമാര്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടണമെന്നും ശേഷം വിശ്വാസ വോട്ടെടുത്ത് നടത്താമെന്നുമായിരുന്നു കോണ്‍ഗ്രസിന് വേണ്ടി അഭിഭാഷകന് ദുഷ്യന്ത് ദവെ കോടിയില്‍ വാദിച്ചത്.
കാൽലക്ഷം പേർ നീരീക്ഷണത്തിൽ, ഇന്ന് പുതിയ കൊറോണ കേസുകൾ ഇല്ല, കൈവിട്ട് പോയിട്ടില്ലെന്ന് മുഖ്യമന്ത്രി