ബിജെപിയില്‍ പൊട്ടിത്തെറി, പാര്‍ട്ടിക്കും നേതാക്കള്‍ക്കും ദളിത് വിരുദ്ധത, സാവിത്രി ഫൂലെ തുറന്ന പോരിന്
സര്‍ക്കാര്‍ ദളിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമായി ഒന്നും ചെയ്യുന്നില്ലെന്ന് സാവിത്രി കുറ്റപ്പെടുത്തി
ലഖ്‌നൗ: ബിജെപിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായിരുന്നു. തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പേരില്‍ വിജയം നേടി ബിജെപി ഇക്കാര്യം പലപ്പോഴും തെളിയിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും മോദിക്കെതിരെ എതിരാളികള്‍ ഒത്തുചേരുകയാണ്. സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള എംപിയാണ് ഇപ്പോള്‍ അദ്ദേഹത്തിനും ബിജെപി നേതൃത്വത്തിനുമെതിരെ രംഗത്തെത്തിയിരിക്കുന്നത്. നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ദളിത് വിരുദ്ധരാണെന്നും ഇവരില്‍ നിന്ന് അത്തരം കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പരസ്യമായി പറഞ്ഞിരിക്കുകയാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള വനിതാ എംപി സാവിത്രി ഭായ് ഫൂലെ.
ദളിത് വിഭാഗത്തെ പ്രതിനിധീകരിക്കുന്ന സാവിത്രി ഉത്തര്‍പ്രദേശിലെ ശക്തയായി നേതാവാണ്. സ്വന്തം എംപി തന്നെ ഇത്തരമൊരു പരസ്യ വിമര്‍ശനം നടത്തിയത് കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നെങ്കിലും അതൊന്നും വിലപ്പോവുന്നില്ലെന്നാണ് സൂചന. അതേസമയം പ്രധാനമന്ത്രിയെ നേരിട്ട് വെല്ലുവിളിച്ചതിലൂടെ പാര്‍ട്ടിക്ക് ഇവര്‍ അവമതിപ്പുണ്ടാക്കിയെന്നും ബിജെപി നേതാക്കള്‍ കരുതുന്നു.
ദളിത് വിരുദ്ധര്‍
ബിജെപിയും അതിന്റെ നേതാക്കളും ദളിത് വിരുദ്ധരാണെന്ന് ആരോപിച്ച് ബാനര്‍ ഉയര്‍ത്തിയിട്ടുണ്ട് സാവിത്രി. ബെഹറച്ചില്‍ നിന്നുള്ള ദളിത് എംപിയാണ് ഫൂലെ. സര്‍ക്കാര്‍ ദളിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമായി ഒന്നും ചെയ്യുന്നില്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കടുത്ത ദളിത് വിരുദ്ധനാണെന്നും ആരു പറയുന്നത് കേള്‍ക്കാനും തയ്യാറല്ലാത്ത വ്യക്തിയാണെന്നും സാവിത്രി പറയുന്നു. ഇത് ഇനിയും സഹിക്കാനാവില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് ലഖ്‌നൗവില്‍ വച്ചാണ് പ്രകടനം നടത്തുന്നത്. ബിജെപി നേതാക്കള്‍ സമയം കിട്ടുമ്പോഴൊക്കെ ദളിതുകളെ താഴ്ത്തിക്കെട്ടാനാണ് ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ദളിതുകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ഇവര്‍ നേതൃത്വം കൊടുക്കുന്നുമുണ്ട്. ഇത് ഇനിയും തുടരാനാവില്ലെന്നും നടത്താനിരിക്കുന്ന മാര്‍ച്ച് ഒരു മുന്നറിയിപ്പാണെന്നും സാവിത്രി പറഞ്ഞു.
സംവരണം ഇല്ലാതാക്കാന്‍ നീക്കം
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്ക വര്‍ഗക്കാര്‍ക്കുമുള്ള സംവരണം ഇല്ലാതാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിനായി ഗൂഢാലോചന നടത്തുന്നുണ്ട്. ഇത് ഭയപ്പെടുത്തുന്നതാണ്. ഒരിക്കലും ഇത് അനുവദിക്കില്ലെന്നും ദളിതുകളുടെ ശക്തി മോദി അറിയാന്‍ പോകുന്നേയുള്ളൂവെന്നും ഇവര്‍ പറയുന്നു. ഇതുപോലെ തന്നെ ഭരണഘടനയെയും അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇതിന് വേണ്ടിയാണ് അരക്ഷണ്‍ ബച്ചാവോ റാലി എന്ന പേരില്‍ പ്രക്ഷോഭം നടത്തുന്നത്. സംവരണം ഇല്ലാതാക്കിയാല്‍ പിന്നോക്ക വിഭാഗത്തിന് സമൂഹത്തില്‍ ഒരു സ്ഥാനവുമുണ്ടാവില്ല. ഇത് സര്‍ക്കാര്‍ മനസിലാക്കുന്നില്ല. അവര്‍ക്ക് ഇതില്‍ ആശങ്കയുമില്ല. ഈ പ്രക്ഷോഭം സര്‍ക്കാരിനുള്ള മുന്നറിയിപ്പാണ്. അവര്‍ എനിക്കെതിരെ നടപടിയെടുക്കട്ടെ. നടപടിയെടുത്താല്‍ അത് ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമായി കണക്കാക്കും. തങ്ങളുടെ അവകാശങ്ങള്‍ വേണ്ടിയുള്ള പോരാട്ടമാണ് ഇതെന്നും സാവിത്രി ഫൂലെ വ്യക്തമാക്കി.
ബിജെപിക്ക് ആശങ്ക
സാവിത്രി ഫൂലെയുടെ പരസ്യമായ വെല്ലുവിളി ബിജെപി കേന്ദ്ര നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. ദളിതുകള്‍ മുഴുവന്‍ പാര്‍ട്ടിക്കെതിരാവുമോ എന്നാണ് പാര്‍ട്ടിയുടെ ആശങ്ക. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവേ സാവിത്രി ഫൂലെയെ അനുനയിപ്പിക്കേണ്ടത് അമിത് ഷായുടെ അത്യാവശ്യമാണ്. ഏറ്റവും കൂടുതല്‍ സീറ്റുള്ള ഉത്തര്‍പ്രദേശില്‍ നിന്ന് ദളിത് വോട്ടുകള്‍ ഇല്ലാതായാല്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാവും. അതുകൊണ്ട് സാവിത്രിക്കെതിരെ നടപടിയെടുക്കാന്‍ എന്തായാലും കേന്ദ്ര നേതൃത്വം തയ്യാറാവില്ല. അതേസമയം റാലിയുടെ അന്നുതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും കാണുമെന്ന് സാവിത്രി പറഞ്ഞിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ ദളിതുകള്‍ക്ക് സംവരണം വേണമെന്ന് ഇവര്‍ നേതൃത്വത്തോട് ആവശ്യപ്പെടുമെന്നാണ് സൂചന. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ ആവശ്യം പാര്‍ട്ടി അംഗീകരിക്കാനും സാധ്യതയുണ്ട്. ബിഎസ്പി നേതാവ് മായാവതിയുടെ ദളിത് രാഷ്ട്രീയത്തെ പൊളിക്കാന്‍ വേണ്ടി ബിജെപി ഇറക്കിയ നേതാവായിരുന്നു ഇവര്‍. ഇത് ബിജെപിക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്.
ബിജെപിയ്ക്കെതിരെ ആഞ്ഞടിച്ച് രമ്യ: കോണ്‍ഗ്രസ് വ്യക്തിഗത വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്ന്
കേന്ദ്രം സുപ്രീം കോടതിയില്‍ ഇടപെടുന്നു, കൊളീജിയം ശുപാര്‍ശ അവഗണിച്ചു, ചെലമേശ്വര്‍ കത്തയച്ചു!!
സിദ്ധരാമയ്യ നേടിയത് ചരിത്ര നേട്ടം; 40 വർഷത്തിന് ശേഷം അഞ്ച് വർഷം തികയ്ക്കുന്ന മുഖ്യമന്ത്രി!