ഹരിയാന തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർത്ഥി പട്ടിക പുറത്ത്; യോഗേശ്വർ ദത്തും സന്ദീപ് സിംഗും മത്സരിക്കും
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്ത് വിട്ടു. ബിജെപി ദേശീയ തിരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തത്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ കർണാൽ നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കും. അടുത്തിടെ ബിജെപിയിൽ ചേർന്ന ഗുസ്തി താരം യോഗേശ്വർ ദത്ത് ബറോഡയിൽ നിന്നും മത്സരിക്കും.
തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ സൈക്കിളിലെത്തി വികെ പ്രശാന്ത്; കൂടെ കൂടി അനുയായികളും
മുൻ ഹോക്കി ക്യാപ്റ്റൻ സന്ദീപ് സിംഗ് പേഹോവയിൽ നിന്നും ഗുസ്തി താരം ബബിത ഫാഗോട്ട് ദാദ്രിയിൽ നിന്നുമാണ് ജനവിധി തേടുന്നത് . അടുത്തിടെ ബിജെപിയിൽ ചേർന്നവരാണ് ഇരുവരും. ബിജെപി അധ്യക്ഷൻ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടത്.
പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് സന്ദർശനത്തിലായതിനാലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയത്. ഹരിയാനയിൽ ഭരണത്തുടർച്ച പ്രതീക്ഷിച്ചാണ് ബിജെപി നിയമസഭ തിരഞ്ഞെടുപ്പിനിറങ്ങുന്നത്. 90 അംഗ നിയമസഭയിൽ 75 സീറ്റുകൾ സ്വന്തമാക്കുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം. മനോഹർ ലാൽ ഖട്ടാർ തന്നെയാണ് ഇക്കുറിയും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി.
ഒക്ടോബർ 21നാണ് ഹരിയാനയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2014 ലാണ് ഹരിയാനയിൽ ബിജെപി ആദ്യമായി അധികാരത്തിൽ എത്തുന്നത്. 47 സീറ്റുകളായിരുന്നു ബിജെപി സ്വന്തമാക്കിയത്. കോൺഗ്രസും ഐഎൽഎൽഡിയും നേരിടുന്ന പ്രതിസന്ധികൾ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പത്തിൽ പത്ത് സീറ്റുകളിലും വിജയിച്ചത് ബിജെപിയായിരുന്നു.