കര്‍ണാടകത്തില്‍ കടുംവെട്ടുമായി അമിത് ഷാ; യെഡിയൂരപ്പക്ക് ഞെട്ടല്‍, ആര്‍എസ്എസ് ഇടപെട്ടു, പട്ടിക തള്ളി
ദില്ലി/ബെംഗളൂരു: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കര്ണടാകത്തില് നിന്ന് മല്‍സരിക്കാന്‍ സംസ്ഥാനഘടകം നിര്‍ദേശിച്ച മൂന്നു പേരുടെ പട്ടിക കേന്ദ്ര നേതൃത്വം തള്ളി. മുഖ്യമന്ത്രി യെഡിയൂരപ്പയും സംസ്ഥാന അധ്യക്ഷനുമടക്കമുള്ളവര്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്ത് നിര്‍ദേശിച്ച പേരുകളാണ് കേന്ദ്രം തള്ളിയത്. തുടര്‍ന്ന് മറ്റു രണ്ടുപേരെ മല്‍സരിപ്പിക്കാനും തീരുമാനിച്ചു.
ആര്‍എസ്എസ് നേതൃത്വത്തിന്റെ നിര്‍ദേശം പരിഗണിച്ചാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആശ്ചര്യപ്പെടുത്തുന്ന നീക്കമാണ് കേന്ദ്ര നേതാക്കള്‍ ചെയ്തതെന്ന് സംസ്ഥാന ബിജെപി നേതാക്കള്‍ പ്രതികിരിച്ചു. ഇതോടെ വിമതരെ ആശ്വസിപ്പിക്കാനുള്ള യെഡിയൂരപ്പയുടെ ശ്രമം പാളിയിരിക്കുകയാണ്...
സംസ്ഥാനം നിര്‍ദേശിച്ചത്
കര്‍ണാടക ബിജെപിയുടെ കോര്‍ കമ്മിറ്റി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. പ്രഭാകര്‍ കൊറെ, രമേശ് കട്ടി, പ്രകാശ് ഷെട്ടി എന്നിവരെ രാജ്യസഭാ സ്ഥാനാര്‍ഥികളാക്കാന്‍ കേന്ദ്ര നേതൃത്വത്തോട് ശുപാര്‍ശ ചെയ്തു. എന്നാല്‍ ഈ മൂന്ന് പേരെയും മല്‍സരിപ്പിക്കേണ്ട എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. അമിത് ഷാ, ജെപി നദ്ദ ഉള്‍പ്പെടെയുള്ളവരാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനം എടുത്തത്.
പ്രമുഖരുടെ തീരുമാനം തള്ളി
മുഖ്യമന്ത്രി യെഡിയൂരപ്പ, മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങള്‍, സംസ്ഥാനത്തെ ഉന്നത ബിജെപി നേതാക്കള്‍ എന്നിവരാണ് സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീലിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം യോഗം ചേര്‍ന്നത്. കേന്ദ്രമന്ത്രിമാരായ സദാനന്ദ ഗൗഡ, പ്രഹ്ലാദ് ജോഷി, കര്‍ണാടകയുടെ ചുമതലയുള്ള മുരളീധര്‍ റാവു എന്നിവരും പങ്കെടുത്തു. തുടര്‍ന്നാണ് സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കി കൈമാറിയിരുന്നത്.
ഇവരാണ് സ്ഥാനാര്‍ഥികള്‍
വിജയ് സങ്കേശ്വര്, തേജസ്വിനി, സുധ മൂര്‍ത്തി, കെവി കാമത്ത്, പ്രഫസര്‍ എം നാഗരാജ് തുടങ്ങിയവരുടെ പേരുകളും യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നിരുന്നു. പക്ഷേ, പ്രഭാകര്‍ കൊറെ, രമേശ് കട്ടി, പ്രകാശ് ഷെട്ടി എന്നിവരെയാണ് യോഗം നിര്‍ദേശിച്ചത്. എന്നാല്‍ കേന്ദ്ര നേതൃത്വം ഈ പേരുകള്‍ വെട്ടി. പകരം എറണ്ണ കഡാടി, അശോക് ഗസ്തി എന്നിവരെ മല്‍സരിപ്പിക്കാനാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്.
വിമതര്‍ വീണ്ടും തലപൊക്കും
നിലവില്‍ രാജ്യസഭാ അംഗമാണ് പ്രഭാകര്‍ കൊറെ. ഇദ്ദേഹം കാലാവധി പൂര്‍ത്തിയാക്കുകയാണ്. വിമത നീക്കത്തിന് നേതൃത്വം നല്കുന്ന ഉമേഷ് കട്ടിയുടെ സഹോദരനാണ് രമേശ് കട്ടി. ഹോട്ടല്‍ വ്യവസായ ശൃംഖലയുള്ള നേതാവാണ് പ്രകാശ് ഷെട്ടി. കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെതിരായ വിമത നീക്കം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പട്ടികയാണ് സംസ്ഥാന നേതാക്കള്‍ കൈമാറിയിരുന്നത്.
ആര്‍എസ്എസ് നിര്‍ദേശം
എന്നാല്‍ കേന്ദ്ര നേതൃത്വം സ്ഥാനാര്‍ഥികളായി നിശ്ചയിച്ച കഡാടിക്കും ഗസ്തിക്കും ആര്‍എസ്എസ് നേതൃത്വവുമായി അടുത്ത ബന്ധമാണ്. ആര്‍എസ്എസ് ഇടപെടലാണ് ഇവര്‍ക്ക് അനുകൂലമായ തീരുമാനം എടുക്കാന്‍ കാരണം. എന്നാല്‍ ഇത് സംസ്ഥാന ഘടകത്തിലും യെഡിയൂരപ്പ സര്‍ക്കാരിലും പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കും.
ഇതാണ് രാഷ്ട്രീയ പശ്ചാത്തലം
1989 മുതല്‍ രാഷ്ട്രീയത്തിലുള്ള വ്യക്തിയാണ് കഡാഡി. 1994ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ അറംഭാവിയില് മല്‍സരിച്ചെങ്കിലും തോറ്റു. 2010ല്‍ ബെലഗാവി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അഭിഭാഷകനാണ് അശോക് ഗസ്തി. ബിജെപി ഒബിസി വിഭാഗത്തിന്റെ നേതാവായിട്ടുണ്ട്.
ഭിന്നസ്വരം
പിന്നാക്ക വിഭാഗത്തിന് പ്രാതിനിധ്യം നല്‍കുകയാണ് കേന്ദ്ര നേതൃത്വം ചെയ്തതെന്ന് പാര്‍ട്ടി വക്താവ് എസ് പ്രകാശ് പറഞ്ഞു. പ്രവര്‍ത്തകര്‍ക്കിടയില്‍ സാധാരണക്കാരെ പോലെ പ്രവര്‍ത്തിക്കുന്നവരാണ് പുതിയ സ്ഥാനാര്‍ഥികളെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിമര്‍ശനവുമായി മറ്റു ചില നേതാക്കള്‍ രംഗത്തുവന്നു.
എന്തുസംഭവിച്ചു എന്നറിയില്ല
എന്താണ് തങ്ങളുടെ നിര്‍ദേശം കേന്ദ്രം തള്ളാന്‍ കാരണമെന്ന് അറിയില്ലെന്ന് യെഡിയൂരപ്പ സര്‍ക്കാരിലെ മന്ത്രി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു. സംസ്ഥാന ഘടകത്തിന്റെ ശുപാര്‍ശ തള്ളുന്നത് അപൂര്‍വമാണെന്നും അദ്ദേഹം പറഞ്ഞു. വിമത നീക്കം ഇനിയും ശക്തമാകുമോ എന്നാണ് സംസ്ഥാന നേതാക്കള്‍ക്കിടയിലെ ആശങ്ക.
രണ്ടുപേരും ജയിക്കും
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ വേണ്ടത് 44 വോട്ടാണ്. 100ലധികം അംഗങ്ങളുള്ള ബിജെപിക്ക് രണ്ട് സ്ഥാനാര്‍ഥികളെ ജയിപ്പിക്കാന്‍ സാധിക്കും. ജൂണ്‍ 19നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസും ജെഡിഎസും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ആകെ നാല് ഒഴിവുകളാണുള്ളത്.
കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം
നാല് രാജ്യസഭാ സീറ്റുകളാണ് കര്‍ണാടകത്തില്‍ ഒഴിവ് വന്നിരിക്കുന്നത്. രണ്ടെണ്ണം കോണ്‍ഗ്രസിന്റെയും ഒന്ന് ബിജെപിയുടെയും മറ്റൊന്ന് ജെഡിഎസ്സിന്റെയുമാണ്. എന്നാല്‍ ഇത്തവണ രണ്ട് സീറ്റ് ബിജെപി നേടും. ഒരു സീറ്റ് മാത്രമേ കോണ്‍ഗ്രസിന് ലഭിക്കൂ. ജെഡിഎസിന് പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.
ഖാര്‍ഗെയും ദേവഗൗഡയും
മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുര്‍ ഖാര്‍ഗെയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയാണ് ജെഡിഎസ് സ്ഥാനാര്‍ഥി. 34 അംഗങ്ങളുള്ള ജെഡിഎസിന് ഇനിയും ആവശ്യമുള്ള 10 വോട്ടുകള്‍ കോണ്‍ഗ്രസ് നല്‍കും. ഇതോടെ ജെഡിഎസുമായി കോണ്‍ഗ്രസ് വീണ്ടും അടുക്കുകയാണ്. സോണിയ ഗാന്ധിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് ജെഡിഎസിന് പിന്തുണ നല്‍കുന്നത്.