പിണറായി സർക്കാരിനെ പിരിച്ച് വിടണം! കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബിജെപി
ദില്ലി: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധം നടത്തുന്നതും ഹര്‍ത്താല്‍ ദിനം മുതല്‍ അക്രമം നടത്തുന്നതും സംഘപരിവാര്‍ നേതൃത്വത്തിലാണ്. പോലീസ് സ്‌റ്റേഷന് നേര്‍ക്ക് ബോംബ് എറിയുന്നതും കടകള്‍ തല്ലിത്തകര്‍ക്കുന്നതും ബസ്സുകള്‍ ആക്രമിക്കുന്നത് പോലീസ് ജീപ്പ് തകര്‍ക്കുന്നതുമെല്ലാം കേരളം കണ്ടതാണ്. പലയിടത്തും നാട്ടുകാരും സിപിഎമ്മുകാരും അടക്കമുളളവര്‍ അക്രമികളെ നേരിടുന്ന സാഹചര്യവുമുണ്ടായി.
എന്നാല്‍ കേരളത്തില്‍ ഹിന്ദുക്കള്‍ അപകടത്തിലാണ് എന്ന് പ്രചരണം നടത്തുന്നത് പോലെ തന്നെ, ഇടത് സര്‍ക്കാര്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നു എന്നാണ് ദേശീയ തലത്തിലെ പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ആ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നു. കേരളത്തിലെ ഇടത് സര്‍ക്കാരിനെ പൂട്ടാന്‍ രാഷ്ട്രപതി ഭരണം എന്ന ഭീഷണിയിറക്കുകയാണ് ഏറ്റവും ഒടുവില്‍ ബിജെപി.
പിണറായി സർക്കാരിനെ പിരിച്ച് വിടണം
ശബരിമല സ്ത്രീ പ്രവേശന വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചിരിക്കുകയാണ് ബിജെപി. ബിജെപി എംപി നിഷികാന്ത് ദുബെ ആണ് ശബരിമല വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചത്. പിണറായി സര്‍ക്കാരിനെ പിരിച്ച് വിട്ട് കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കേരളത്തിലെ സര്‍ക്കാര്‍ ബിജെപിയേയും ആര്‍എസ്എസിനേയും വേട്ടയാടുകയാണ് എന്നാണ് ബിജെപി എംപിമാരുടെ ആരോപണം.
വ്യാപക ആക്രമണം
ബിജെപി എംപി കെ മുരളീധരന്റെ വീട് ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും നിഷികാന്ത് ദുബെ ആരോപിച്ചു. മുരളീധരന്‍ ആക്രമിക്കപ്പെട്ടത് അദ്ദേഹം ബിജെപി പ്രവര്‍ത്തകന്‍ ആയത് കൊണ്ടാണ്. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയും ആക്രമണം നടക്കുന്നുവെന്നും എംപി ആരോപിച്ചു.
പ്രതിഷേധിച്ച് ഇടത് എംപിമാർ
കേരളത്തിലെ ക്രമസമാധാനം തകര്‍ന്നു. സിപിഎം വ്യാപക അക്രമം ആണ് നടത്തുന്നത് എന്നും അക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ ഏര്‍പ്പെടുത്തണം എന്നും ബിജെപി ആവശ്യപ്പെട്ടു. ബിജെപി ആവശ്യത്തോട് ഇടത് എംപിമാര്‍ ലോക്‌സഭയില്‍ തന്നെ പ്രതിഷേധം അറിയിച്ചു. പ്രതിഷേധം രേഖപ്പെടുത്തിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഇടത് എംപിമാര്‍ പ്രതികരിച്ചത്.
അടിയന്തര പ്രമേയ നോട്ടീസ്
ഹര്‍ത്താലിന്റെ മറവില്‍ കേരളത്തില്‍ ആര്‍എസ്എസ് നടത്തിയ അക്രമം ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് സിപിഎം ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. എ സമ്പത്ത് എംപിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതിനെതിരെ ആസൂത്രിതമായി ആക്രമണം അഴിച്ച് വിട്ടുവെന്നാണ് സിപിഎം ആരോപിക്കുന്നത്.
കേരളത്തിനെതിരെ പ്രതിഷേധം
അതേ സമയം വി മുരളീധരന്‍ എംപിയുടെ വീടിന് നേര്‍ക്കുണ്ടായ ആക്രമണം ചൂണ്ടിക്കാട്ടി ബിജെപി എംപിമാരും കേന്ദ്ര മന്ത്രിമാരും പ്രതിഷേധിച്ചു. രാവിലെ പത്ത് മണിക്ക് പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ആയിരുന്നു നൂറോളം എംപിമാരുടെ പ്രതിഷേധം. പിണറായി വിജയന്‍ രാജി വെയ്ക്കണം എന്നാണ് ബിജെപിയുടെ ആവശ്യം. കേരളത്തിലെ അക്രമത്തില്‍ കേന്ദ്രം നേരത്തെ റിപ്പോര്‍ട്ട് തേടിയിരുന്നു.