രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തേരോട്ടം, മായാവതിയും അഖിലേഷും കാവിക്കാറ്റില്‍ തകര്‍ന്നു!
ഉത്തര്‍പ്രദേശ്, കര്‍ണാടക, ബംഗാള്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിലെ 25 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്
Recommended Video
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 10 ദിവസത്തിനിടെ ബിജെപിക്കേറ്റ തിരിച്ചടി എല്ലാവരും ആഘോഷിച്ച ഒന്നായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫൂല്‍പൂരിലും കനത്ത തോല്‍വിയായിരുന്നു ബിജെപി ഏറ്റുവാങ്ങിയത്. എന്നാല്‍ ബിജെപിയുടെ തോല്‍വിയേക്കാള്‍ ഏറ്റവും അമ്പരിപ്പിച്ചത് നിത്യവൈരികളായ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും ഒരുമിച്ചതായിരുന്നു. ഇതോടെ ബിജെപിക്കെതിരെ ശത്രുക്കള്‍ എല്ലാം ഒന്നിച്ച് രംഗത്തെത്തുമെന്നും ഉറപ്പായിരുന്നു.
എന്നാല്‍ 10 ദിവസത്തിന് ശേഷം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പി സഖ്യത്തിന്റെ തന്ത്രങ്ങളെ തൂത്തെറിഞ്ഞിരിക്കുകയാണ് ബിജെപി. ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് നടന്ന 10 സീറ്റില്‍ ഒന്‍പതും തൂത്തുവാരിയിരിക്കുകയാണ് ബിജെപി. ഇതോടെ സഖ്യത്തിനോട് മധുരപ്രതികാരം ചെയ്യാനും ബിജെപിക്ക് സാധിച്ചു. ഇതിനിടെ ബിഎസ്പി നേതാവ് വോട്ടുമാറി ചെയ്തതും സഖ്യത്തിന് തിരിച്ചടിയായി. കേവലം ഒരു സീറ്റ് മാത്രമാണ് എസ്പി-ബിഎസ്പി സഖ്യത്തിന് സ്വന്തമാക്കാനായത്. അതേസമയം രാജ്യസഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തോടെ സീറ്റ് നില വര്‍ധിപ്പിക്കാനും ബിജെപിക്ക് സാധിച്ചു.
58 സീറ്റിലെ പോരാട്ടം
രാജ്യസഭയിലെ 58 സീറ്റിലേക്കാണ് മത്സരം നടന്നത്. എന്നാല്‍ ഇതില്‍ 33 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ നേരത്തെ തന്നെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശ്, കര്‍ണാടക, ബംഗാള്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിലെ 25 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പായിരുന്നു നിര്‍ണായകം. ഇവിടെയുള്ള 10 സീറ്റില്‍ എട്ടെണ്ണത്തില്‍ ബിജെപി ജയിക്കുമെന്നുറപ്പായിരുന്നു. എന്നാല്‍ പ്രവചിച്ച സീറ്റുകള്‍ നേടിയതിനെ പുറമെ ബിഎസ്പിയുടെ ഒരു സീറ്റും സ്വന്തമാക്കാന്‍ ബിജെപിക്ക് സാധിച്ചു. ഇത് മായാവതി-അഖിലേഷ് സഖ്യത്തിന് വന്‍ തിരിച്ചടിയായിരുന്നു. അതേസമയം ബിഎസ്പി ഒരു സീറ്റില്‍ ജയിക്കുകയും ചെയ്തു. വരുംദിവസങ്ങളില്‍ സഖ്യത്തില്‍ വിള്ളലുണ്ടാക്കുന്നതാണ് ഈ ജയം.
കൂറുമാറി വോട്ട്
ബിഎസ്പിയുടെയും എസ്പിയുടെയും ഓരോ അംഗങ്ങള്‍ ബിജെപിക്ക് വോട്ടുചെയ്തത് ഈ സഖ്യത്തിന് കനത്ത തിരിച്ചടിയാണ്. യുപിയിലെ പത്താമതുള്ള സീറ്റില്‍ എസ്പി പിന്തുണയോടെ വിജയം പ്രതീക്ഷിച്ചിരുന്ന ബിഎസ്പി സ്ഥാനാര്‍ത്ഥി ബിആര്‍ അംബേദ്കറിന് തോല്‍വി നേരിട്ടു. ഇവിടെ അനില്‍ അഗര്‍വാളാണ് വിജയിച്ചത്. ഇവിടെ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ തന്ത്രങ്ങളാണ് വിജയിച്ചത്. നേരത്തെ യോഗിയുടെ തന്ത്രങ്ങള്‍ പാളിയ സ്ഥലത്താണ് അമിത് ഷാ നേരിട്ട് ഇടപെട്ട് പാര്‍ട്ടിയെ മുന്നോട്ടുനയിച്ചിരിക്കുന്നത്. പാര്‍ട്ടിക്കായി പ്രത്യേക വോട്ടിങ് പരിശീലനം വരെ അമിത് ഷാ നടത്തിയിരുന്നു. എസ്പി-ബിഎസ്പി സഖ്യത്തിന് ജയാ ബച്ചനെ മാത്രമാണ് വിജയിപ്പിക്കാന്‍ സാധിച്ചത്. എന്നാല്‍ ഇവര്‍ മാത്രം പോര ബിജെപി പരാജയപ്പെടുത്താനെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. രാഷ്ട്രീയ തന്ത്രങ്ങളാണ് തിരഞ്ഞെടുപ്പില്‍ വേണ്ടതെന്ന് ബിജെപിയുടെ ജയം തെളിയിക്കുന്നു.
തോല്‍വിയില്‍ നിന്ന് പാഠം പഠിച്ചു
ബുദ്ധിമാന്‍ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുമെന്നായിരുന്നു വിജയത്തിന് ശേഷം യോഗിയുടെ പരാമര്‍ശം. അതേസമയം കൂറുമാറി വോട്ടുചെയ്ത എംഎല്‍എ നിതിന്‍ അഗര്‍വാള്‍ നടത്തിയ പരാമര്‍ശവും ഞെട്ടിക്കുന്നതായിരുന്നു. ഞാന്‍ മഹാരാജാവ് യോഗിക്കൊപ്പമാണ് എന്നായിരുന്നു അഗര്‍വാള്‍ പറഞ്ഞത്. ഇയാള്‍ കൂറുമാറുമെന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും സംശയമില്ലായിരുന്നു. ഇവിടെയാണ് ബിജെപിയുടെ തന്ത്രങ്ങള്‍ വിജയിച്ചതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. അമിത് ഷാ യോഗിയെ മുന്നില്‍ നിര്‍ത്തി പട നയിച്ചു എന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. നേരത്തെ എസ്പിയില്‍ നിന്ന് ബിജെപിയിലെത്തിയ നരേഷ് അഗര്‍വാളിന്റെ മകനാണ് നിതിന്‍. അതേസമയം നേരത്തെ മായാവതിയുമായി തെറ്റിയ നേതാവ് രാജാ ഭയ്യ ബിജെപിക്ക് വോട്ടുചെയ്തതും ശ്രദ്ധേയമായി. ഇയാളെ നേരത്തെ മായാവതി കേസില്‍ കുടുക്കി ജയിലില്‍ അടച്ചിരുന്നു. ഇതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്.
ജെയ്റ്റ്‌ലിക്ക് ജയം
ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയടക്കം ഒന്‍പതു പ്രമുഖരാണ് യുപിയില്‍ നിന്ന് ജയിച്ചത്. അശോക് വാജ്‌പേയ്, വിജയ പാല്‍ സിങ് തോമര്‍, സകല്‍ ദീപ് രാജ്ഭര്‍, കന്ത കര്‍ദം, അനില്‍ ജെയിന്‍, ഹര്‍നാഥ് സിങ് യാദവ്, ജിവിഎല്‍ നരസിംഹ റാവു, എന്നിവര്‍ അനായാസം വിജയം കണ്ടു. ഒന്‍പതാമതായി അനില്‍ കുമാര്‍ അഗര്‍വാള്‍ വിജയം കണ്ടത് അദഭുതമായിരുന്നു. ആദ്യ ഘട്ട വോട്ടെടുപ്പില്‍ ഇരുസ്ഥാനാര്‍ത്ഥികള്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല. 37 വോട്ടായിരുന്നു ജയിക്കാന്‍ ആവശ്യം. തുടര്‍ന്ന് രണ്ടാം മുന്‍ഗണാ വോട്ടില്‍ അഗര്‍വാള്‍ വിജയിക്കുകയായിരുന്നു. ആദ്യതവണ വെറും 16 വോട്ടുകളാണ് അനില്‍ അഗര്‍വാള്‍. അതേസമയം എസ്പിയുടെയും ബിഎസ്പിയുടെ ഓരോ അംഗങ്ങള്‍ക്ക് വോട്ടുചെയ്യാനായില്ല. ഇവര്‍ ജയിലിലായതിനാല്‍ വോട്ടുചെയ്യാന്‍ അനുമതി ലഭിച്ചില്ല.
കര്‍ണാടകയില്‍ കോണ്‍ഗ്രസ്
കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ഗംഭീര ജയമാണ് ലഭിച്ചത്. ഇവിടെ മൂന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയം നേടി. ഡോ എല്‍ ഹനുമന്തയ്യ, സയ്യദ് നസീര്‍ ഹുസൈന്‍, ജിസി ചന്ദ്രശേഖര്‍ എന്നിവരാണ് വിജയം നേടിയത്. ബിജെപിക്ക് ഇവിടെ നിന്ന് രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കാനായി.അതേസമയം കോണ്‍ഗ്രസിന്റെ മന്ത്രി കഗൊഡു തിമ്മപ്പയും ബാബുറാവു ചിഞ്ചന്‍സുറും ബാലറ്റ് പേപ്പറില്‍ തെറ്റുപറ്റിയതിനാല്‍ വീണ്ടും ബാലറ്റ് പേപ്പര്‍ ആവശ്യപ്പെട്ടു. ഇത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്തു. ജനതാദള്‍ ഈ നടപടിയെ ചോദ്യം ചെയ്യുകയും വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയും ചെയ്തു. കഴിഞ്ഞ തവണത്തെ പോലെ ഏഴു ജെഡിഎസ് വിമതര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തു. ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, എന്നിവിടങ്ങളിലും നിന്നും ബിജെപിക്ക് ഓരോ സീറ്റ് വീതം ലഭിച്ചു.
രാജ്യസഭ തിരഞ്ഞെടുപ്പിൽ യുപിയിലെ പത്തിൽ ഒമ്പത് സീറ്റും ബിജെപിക്ക്; ജയാ ബച്ചനും ജയം!
രാജ്യസഭ തിരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖറിന് ജയം; ലഭിച്ചത് 50 വോട്ട്, മത്സരിച്ചത് കർണാടകയിൽ നിന്ന്...
ബിജെപിയെ തോല്‍പ്പിക്കണം, അതിന് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനും തയ്യാറെന്ന് പ്രകാശ് കാരാട്ട്