സച്ചിൻ പൈലറ്റിനെ റാഞ്ചാനുളള ദൗത്യം ജ്യോതിരാദിത്യ സിന്ധ്യയ്ക്ക്! കോൺഗ്രസ് നീക്കങ്ങൾ പാളുന്നു!
ദില്ലി: കോണ്‍ഗ്രസിനോട് കലഹിച്ച് നില്‍ക്കുന്ന സച്ചിന്‍ പൈലറ്റിന്റെ അടുത്ത നീക്കം എന്താണ് എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ബിജെപിയില്‍ ചേരില്ലെന്ന് സച്ചിന്‍ പൈലറ്റ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. കോണ്‍ഗ്രസിലേക്ക് തിരിച്ച് വരുമോ അതോ സ്വന്തം പാര്‍ട്ടി രൂപീകരിക്കുമോ എന്നതും വ്യക്തമായിട്ടില്ല.
അതിനിടെ സച്ചിന്‍ പൈലറ്റിനെ പാര്‍ട്ടിയിലെത്തിക്കാനുളള നീക്കം ബിജെപി സജീവമാക്കിയിരിക്കുകയാണ്. അടുത്തിടെ കോണ്‍ഗ്രസില്‍ നിന്നെത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ ആണ് ആ ദൗത്യം ബിജെപി നേതൃത്വം ഏല്‍പ്പിച്ചിരിക്കുന്നത്. പൈലറ്റിനെ തിരിച്ചെത്തിക്കാൻ രാഹുൽ ഗാന്ധി അടക്കം ശ്രമം നടത്തുമ്പോഴാണിത്. വിശദാംശങ്ങളിങ്ങനെ...
സിന്ധ്യയുടെ കാല് വാരൽ
രാജസ്ഥാനിലേതിന് സമാനമായി സീനിയര്‍-ജൂനിയര്‍ നേതാക്കള്‍ തമ്മിലുളള പോരാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തിയത്. 22 എംഎല്‍എമാരുമായി ജ്യോതിരാദിത്യ സിന്ധ്യ ബിജെപി പക്ഷത്ത് ചേക്കേറിയതോടെ കമല്‍നാഥ് സര്‍ക്കാര്‍ താഴെ വീണു. കമല്‍നാഥിനോട് ഏറ്റുമുട്ടിയാണ് സിന്ധ്യ പാര്‍ട്ടി വിട്ടത്.
പൈലറ്റിനൊപ്പമുളളവരെത്ര
സമാനമായി അശോക് ഗെഹ്ലോട്ടുമായി കടുത്ത പോരിലാണ് രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ്. എന്നാല്‍ സിന്ധ്യയുടേത് പോലെ സര്‍ക്കാരിനെ മറിച്ചിടാന്‍ മാത്രമുളള അംഗബലം സച്ചിന്‍ പൈലറ്റിനില്ല. 30 പേര്‍ ഒപ്പമുണ്ടെന്നാണ് പൈലറ്റ് അവകാശപ്പെടുന്നത്. 15ല്‍ താഴെ എംഎല്‍എമാര്‍ മാത്രമേ പൈലറ്റിനൊപ്പമുളളൂ എന്ന് കോണ്‍ഗ്രസ് നേതൃത്വവും പറയുന്നു.
പൈലറ്റിനെ റാഞ്ചാനായാല്‍
ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് പുറത്താക്കിയെങ്കിലും ബിജെപിയിലേക്കില്ല എന്നാണ് പൈലറ്റ് വ്യക്തമാക്കിയിരിക്കുന്നത്. രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച നേതാവാണ് സച്ചിന്‍ പൈലറ്റ്. ജനപ്രിയനും യുവനേതാവുമായ പൈലറ്റിനെ റാഞ്ചാനായാല്‍ ബിജെപിക്ക് നേട്ടമേറെയാണ്.
കാര്യങ്ങളുടെ പോക്ക് എങ്ങനെ
ബിജെപി നേതാക്കള്‍ ഇതിനകം തന്നെ പൈലറ്റിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു ബിജെപി നേതാവുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സച്ചിന്‍ പൈലറ്റ് പറയുന്നു. ചൊവ്വാഴ്ച ബിജെപി നേതാക്കള്‍ ജയ്പൂരില്‍ യോഗം ചേര്‍ന്നിരുന്നു. കാര്യങ്ങളുടെ പോക്ക് എങ്ങനെയാണ് എന്ന് ബിജെപി നിരീക്ഷിക്കുകയാണ്.
സിന്ധ്യയുടെ അടുത്ത സുഹൃത്ത്
രാജസ്ഥാനിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത് കേന്ദ്ര മന്ത്രിയായ ഗജേന്ദ്ര സിംഗിനെ ആണ്. അതേസമയം സച്ചിന്‍ പൈലറ്റിനെ ബിജെപി ക്യാംപില്‍ എത്തിക്കുക എന്ന ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത് ജ്യോതിരാദിത്യ സിന്ധ്യയെ ആണ്. കോണ്‍ഗ്രസില്‍ ആയിരിക്കുമ്പോഴും പാര്‍ട്ടി വിട്ടപ്പോഴും സിന്ധ്യയുടെ അടുത്ത സുഹൃത്താണ് പൈലറ്റ്.
Recommended Video
പൈലറ്റിന്റെ അവസ്ഥയില്‍ വേദന
പുതിയ സംഭവ വികാസങ്ങളില്‍ പൈലറ്റിനെ പിന്തുണച്ച് സിന്ധ്യ രംഗത്ത് വന്നിരുന്നു. സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കത്തിന് പിന്നാലെ സിന്ധ്യ പ്രതികരിക്കുകയുണ്ടായി. സച്ചിന്‍ പൈലറ്റിന്റെ അവസ്ഥയില്‍ വേദനയുണ്ടെന്ന് സിന്ധ്യ ട്വീറ്റ് ചെയ്തു. പൈലറ്റിനെ ഗെഹ്ലോട്ട് ദ്രോഹിച്ചു. കഴിവിന് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്നും സിന്ധ്യ കുറിച്ചു.
കോണ്‍ഗ്രസില്‍ കഴിവിന് സ്ഥാനമില്ല
ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും പൈലറ്റിനെ മാറ്റിയതിന് പിന്നാലെയും സിന്ധ്യ പ്രതികരണവുമായി രംഗത്ത് എത്തി. കോണ്‍ഗ്രസില്‍ കഴിവിന് സ്ഥാനമില്ലെന്ന് താന്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുളളതാണെന്ന് സിന്ധ്യ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസില്‍ ഇതാണ് സംഭവിക്കുന്നതെന്നും സിന്ധ്യ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനം
സച്ചിന്‍ പൈലറ്റുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നതിനാല്‍ പൈലറ്റിനെ ബിജെപിയില്‍ എത്തിക്കാന്‍ സിന്ധ്യയ്ക്കാവും എന്നാണ് നേതൃത്വം കരുതുന്നത്. മുഖ്യമന്ത്രി പദവി വേണം എന്നതാണ് കോണ്‍ഗ്രസിന് മുന്നിലുളള പൈലറ്റിന്റെ ഡിമാന്‍ഡ്. നടക്കില്ലെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ്. ബിജെപിയില്‍ എത്തിച്ചാലും മുഖ്യമന്ത്രി സ്ഥാനം പൈലറ്റിന് ഓഫര്‍ ചെയ്യാന്‍ ബിജെപിക്കാവില്ല
ബിജെപിയിലും വിഭാഗീയത
കോണ്‍ഗ്രസിന് സമാനമായി രാജസ്ഥാന്‍ ബിജെപിയിലും വിഭാഗീയത നിലനില്‍ക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ നയിക്കുന്നതാണ് ഒരു വിഭാഗം. മറ്റൊന്ന് മോദി-ഷാ ദ്വയത്തിന്റെയും ആര്‍എസ്എസിന്റെയും പിന്തുണയുളള വിഭാഗമാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ ആണ് ഈ വിഭാഗത്തിലെ പ്രമുഖന്‍.
സിന്ധ്യ-പൈലറ്റ് ജോഡി
പാര്‍ട്ടിയിലെ പ്രമുഖരായ മുതിര്‍ന്ന നേതാക്കളെല്ലാം ഈ പക്ഷത്തുണ്ട്. വസുന്ധര രാജെ സിന്ധ്യയെ ഒതുക്കുന്നത് ബിജെപിക്ക് എളുപ്പമായിരിക്കും. എന്നാല്‍ പൈലറ്റ് വരുമ്പോള്‍ മറ്റ് മുതിര്‍ന്ന നേതാക്കള്‍ കടുത്ത വിമത ശബ്ദം ഉയര്‍ത്തിയേക്കും എന്നുളളതാണ് ബിജെപിയുടെ ആശങ്ക. എന്നാല്‍ പൈലറ്റ് കൂടി എത്തിയാല്‍ സിന്ധ്യ-പൈലറ്റ് ജോഡി വരുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വന്‍ നേട്ടമുണ്ടാക്കുമെന്നാണ് നേതൃത്വം കണക്ക് കൂട്ടുന്നത്.