ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ ഒഴിവാക്കി ബിജെപി: പകരം മകന്‍ മത്സരിക്കും, റായ്ബറേലിയിലും പ്രഖ്യാപനം
ഡൽഹി: ബി ജെ പിയുടെ എംപിയും മുൻ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കില്ല. ബ്രിജ് ഭൂഷൺ ശരൺ സിംഗിന് പകരം മകൻ കരൺ ഭൂഷൺ സിങ്ങിനെയാണ് ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽ നിന്ന് ബി ജെ പി സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. കൈസർഗഞ്ചിൽ വലിയ സ്വാധീനമുള്ള നേതാവായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ ബി ജെ പിക്ക് പൂർണ്ണമായി പിണക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് മകന് സീറ്റ് നല്‍കാനുള്ള തീരുമാനമെന്നാണ് വിലയിരുത്തല്‍.
കൈസർഗഞ്ചിൽ കരൺ ഭൂഷൺ സിങ്ങിൻ്റെ പേര് പ്രഖ്യാപിച്ചതിന് പുറമെ, കോൺഗ്രസ് ശക്തികേന്ദ്രമായ റായ്ബറേലിയിൽ നിന്ന് പ്രതാപ് സിങ്ങിനെ മത്സരിപ്പിക്കാനും ബി ജെ പി തീരുമാനിച്ചു. സോണിയ ഗാന്ധിയുടെ സിറ്റിങ് സീറ്റായ റായബറേലിയിലെ സ്ഥാനാർത്ഥിത്വം കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആറ് തവണ എംപിയായ ബ്രിജ് ഭൂഷൺ ശരൺ സിംഗിന് അദ്ദേഹത്തിനെതിരായ ലൈംഗികാരോപണങ്ങളെത്തുടർന്നാണ് ഇത്തവണ സീറ്റ് നഷ്ടമായിരിക്കുന്നത്. ഗുസ്തി ഫെഡറേഷന്‍ മേധാവിയായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ വലിയ ആരോപണങ്ങളും പ്രതിഷേധങ്ങളുമായിരുന്ന രാജ്യത്തെ മുൻനിര ഗുസ്തിക്കാർ നടത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി ഗുസ്തി താരങ്ങള്‍ ദില്ലിയുടെ തെരുവില്‍ നടത്തിയ പ്രതിഷേധം രാജ്യാന്തര തലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.
രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള യു പിയില്‍ തങ്ങളുടെ സാധ്യതകള്‍ യാതൊരുവിധ കോട്ടവും സംഭവിക്കരുതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ മാറ്റി നിർത്താന്‍ പാർട്ടി തീരുമാനിച്ചത്. അതേസമയം തന്നെ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ പൂർണ്ണമായി അവഗണിച്ചാല്‍ സീറ്റ് നഷ്ടപ്പെടുന്നതിലേക്കും എത്തിക്കും. മകന് സീറ്റ് നല്‍കിയതോടെ ഈ രണ്ട് പ്രശ്നങ്ങളും പരിഹരിക്കാമെന്ന് ബി ജെ പി കരുതുന്നു.
സീറ്റിനായി ബ്രിജ് ഭൂഷൺ ശക്തമായ ശ്രമം നടത്തിയതായും റിപ്പോർട്ടുണ്ട്. ഇദ്ദേഹത്തിന്റെ മൂത്ത മകന്‍മൂത്തമകൻ പ്രതീക് ഭൂഷൺ സിംഗ് എംഎൽഎയാണ്. കരൺ ഭൂഷൺ സിംഗ് നിലവിൽ ഉത്തർപ്രദേശ് ഗുസ്തി ഫെഡറേഷന്റെ തലവനുമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടത്തിൽ മെയ് 20നാണ് കൈസർഗഞ്ചിൽ വോട്ടെടുപ്പ്. നാളെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.












Click it and Unblock the Notifications