യെഡിയൂരപ്പ കാലുപിടിച്ചിട്ടും വഴങ്ങാതെ വിമതര്‍... യുവമോര്‍ച്ച സെക്രട്ടറിയെ ബിജെപി പുറത്താക്കി
കര്‍ണാടക: വിമത നേതാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയത് ബിജെപിക്ക് തലവേദനയാവുന്നു. കഴിഞ്ഞ ദിവസം നടത്തിയ സമവായ ചര്‍ച്ചകളൊക്കെ പൊളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി യെഡിയൂരപ്പ നേരിട്ടെത്തി നടത്തിയ ചര്‍ച്ചകള്‍ കൊണ്ടും വിമതരെ അനുനയിപ്പിക്കാന്‍ സാധിച്ചിട്ടില്ല. ഇതോടെ ബിജെപി നേതൃത്വം വിമതര്‍ക്കെതിരെ കടുത്ത നടപടികള്‍ തുടങ്ങിയിരിക്കുകയാണ്.
യുവമോര്‍ച്ച സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസ്സില്‍ നിന്നും വന്നവര്‍ക്ക് വേണ്ടി ഇത്രയും കാലം പാര്‍ട്ടിക്കൊപ്പം വിശ്വസിച്ച് നിന്നവരെ പുറത്താക്കുന്ന അവസ്ഥയാണ് ഉള്ളതെന്ന് വിമതര്‍ പരാതിപ്പെടുന്നു. സംസ്ഥാന നേതൃത്വത്തില്‍ നിന്ന് വന്‍ തുക വാങ്ങിയാണ് ഇതില്‍ പലരും മറുകണ്ടം ചാടിയതെന്ന് ഇവര്‍ ആരോപിക്കുന്നു. ഇവരെ പരാജയപ്പെടുത്താന്‍ ഉറപ്പിച്ചിരിക്കുകയാണ് ബിജെപി വിമതര്‍.
യുവമോര്‍ച്ച സെക്രട്ടറിയെ പുറത്താക്കി
ഹോസ്കോട്ടെയില്‍ നിന്നും മത്സരിക്കാന്‍ തീരുമാനിച്ച യുവമോര്‍ച്ച സെക്രട്ടറി ശരത് ബച്ചേഗൗഡയെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. വിമതര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് യെഡിയൂരപ്പ വ്യക്തമാക്കി. ചികബല്ലാപൂര് എംപിയും മുതിര്‍ന്ന നേതാവുമായ ബിഎന്‍ ബച്ചേഗൗഡയുടെ മകനാണ് ശരത്. ഹോസ്കോട്ടെയില്‍ സ്വതന്ത്രനായി മത്സരിക്കാനാണ് ശരത്തിന്റെ തീരുമാനം. ഈ മണ്ഡലത്തില്‍ വന്‍ ജനപ്രീതിയുണ്ട് അദ്ദേഹത്തിന്. അതേസമയം കോണ്‍ഗ്രസ് വിമതന് എംടിബി നാഗരാജിനാണ് ബിജെപി ഈ മണ്ഡലത്തില്‍ ടിക്കറ്റ് നല്‍കിയത്.
പ്രതിഷേധം കടുക്കുന്നു
നാഗരാജിനെതിരെ ഹോസ്കോട്ടെയില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ഇയാളെ തോല്‍പ്പിക്കാന്‍ ബിജെപി നേതാക്കള്‍ പരസ്യമായി ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് ഇവിടെ ശരത്തിനെ പിന്തുണയ്ക്കുമെന്നാണ് സൂചന. ഡികെ ശിവകുമാറിന് ശരത്തുമായി നല്ല ബന്ധമാണ് ഉള്ളത്. കോണ്‍ഗ്രസ് വിട്ട ശേഷം 53 നിക്ഷേപങ്ങളില്‍ നിന്നായി 200 കോടിയോളം രൂപ നാഗരാജിന്റെ അക്കൗണ്ടിലെത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ വന്‍ തുക ഇവര്‍ക്ക് നല്‍കിയെന്ന് ബിജെപി വിമതര്‍ വെളിപ്പെടുത്തുന്നു.
നടപടി ശക്തമാക്കി
ബിജെപിയിലെ വിമതരെ നേരിടാന്‍ തന്നെയാണ് യെഡിയൂരപ്പയുടെ തീരുമാനം. ബച്ചേഗൗഡയ്ക്കെതിരെയും നടപടിയുണ്ടാവുമെന്ന് യെഡി പറയുന്നു. ഇയാള്‍ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ബച്ചേഗൗഡയുടെ ഓരോ പ്രവര്‍ത്തനവും പാര്‍ട്ടി വിലയിരുത്തുന്നുണ്ടെന്ന് യെഡിയൂരപ്പ വ്യക്തമാക്കി. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയും യെഡിയൂരപ്പയ്ക്കുണ്ട്. എന്നാല്‍ പകുതി മണ്ഡലങ്ങളിലും ബിജെപിയുടെ പ്രവര്‍ത്തകര്‍ സംസ്ഥാന നേതൃത്വത്തിനെതിരെയാണ് പ്രവര്‍ത്തിക്കുന്നത്.
യശ്വന്ത്പൂരില്‍ ട്വിസ്റ്റ്
യശ്വന്ത്പൂരില്‍ സദാനന്ദ് ഗൗഡയായിരുന്നു ബിജെപി നേതൃത്വത്തിനെതിരെ രംഗത്ത് വന്നത്. എന്നാല്‍ യെഡിയൂരപ്പയുടെ അനുനയ നീക്കത്തില്‍ ഗൗഡയുടെ പ്രശ്നം പരിഹരിക്കപ്പെട്ടെന്നാണ് സൂചന. ഇവിടെ എസ്ടി സോമശേഖറിനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. പാര്‍ട്ടികള്‍ തമ്മില്‍ പ്രശ്നമുണ്ടാവുമെന്നും, എന്നാല്‍ വികസനത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ ഒന്നിക്കുമെന്നും സദാനന്ദ ഗൗഡ പറഞ്ഞു. സോമശേഖര്‍ യശ്വന്ത്പൂരില്‍ നിന്നുള്ള സിറ്റിംഗ് എംപിയാണ്.
അത്താനിയിലും പടയൊരുക്കം
അത്താനി സീറ്റിലും ബിജെപി തോല്‍ക്കുമെന്നാണ് സൂചന. ഉപമുഖ്യമന്ത്രി ലക്ഷ്മണ് സവാദിയുടെ അനുയായികള്‍ ഇവിടെ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്. മഹേഷ് കൂമത്തഹള്ളിയെ സ്ഥാനാര്‍ത്ഥിയാക്കിയതിലാണ് പ്രതിഷേധം. അതേസമയം പ്രമുഖ ബിജെപി നേതാവ് അശോക് പൂജാരി ജെഡിഎസ്സില്‍ ചേരാന്‍ ഒരുങ്ങുകയാണ്. മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആര് ശങ്കര്‍ ടിക്കറ്റ് ലഭിക്കാത്തതില്‍ നിരാശയിലാണ്. റാണിബെന്നൂരില്‍ ഇയാളെ മത്സരിക്കുമെന്നായിരുന്നു പ്രതീക്ഷ. അതേസമയം ഇയാള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും.
കോണ്‍ഗ്രസിലും ആസ്തി വര്‍ധന
ഹോസ്കോട്ടെയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്മാവതിയുടെ ആസ്തി കഴിഞ്ഞ 18 മാസത്തിനിടെ എട്ട് കോടി വര്‍ധിച്ചെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. പത്മാവതി കോണ്‍ഗ്രസ് എംഎല്‍എ ബൈരാതി സുരേഷിന്റെ ഭാര്യയാണ്. സുരേഷിന്റെ ആസ്തി 425.5 കോടി രൂപയാണ്. 2018ല്‍ ഇത് 416.7 കോടി രൂപയായിരുന്നു. ഇവര്‍ പുതിയ രണ്ട് കാറുകളും സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം കര്‍ണാടകത്തിലെ ഏറ്റവും ആസ്തിയുള്ള നാഗരാജിനെതിരെയാണ് പത്മാവതി മത്സരിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും ഗ്ലാമര്‍ പോരാട്ടം നടക്കുന്നതും ഹോസ്കോട്ടെയിലാണ്.
മഹാരാഷ്ട്രയില്‍ ട്വിസ്റ്റ്,50:50 അംഗീകരിച്ച് ബിജെപി, ശിവസേനയ്ക്ക് രണ്ട് വര്‍ഷം മുഖ്യമന്ത്രി പദം