നിർണായക ഗുജ്ജർ വോട്ടിൽ കണ്ണുവെച്ച് ബിജെപി, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലേക്ക്
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് വിജയത്തിൽ ഗുജ്ജർ വോട്ടുകൾ നിർണായക പങ്കുവഹിച്ചിരുന്നു.
ജയ്പൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന രാജസ്ഥാനിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജ്ജര്‍ സമുദായം ഏറെ ആരാധിക്കുന്ന ഭഗവാന്‍ ദേവ് നാരായണിന്റെ 1111മത് ജന്മവാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയാണ് ബില്‍വാരയിലുളള മലസേരിയിലേക്ക് നരേന്ദ്ര മോദി എത്തുന്നത്. സാംസ്‌ക്കാരിക വകുപ്പാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഒരുക്കുന്നത് എങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന് പത്ത് മാസങ്ങള്‍ മാത്രമുളള രാജസ്ഥാനില്‍ മോദിയുടെ വരവിന് രാഷ്ട്രീയ വലിയ പ്രാധാന്യവുമുണ്ട്.
രാജസ്ഥാനിലെ പ്രധാനപ്പെട്ട വോട്ട് ബാങ്കാണ് ഗുജ്ജര്‍ സമുദായം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുജ്ജര്‍ സമുദായത്തില്‍ നിന്നുളള ഒന്‍പത് പേര്‍ക്ക് ബിജെപി ടിക്കറ്റ് നല്‍കിയിരുന്നു. എന്നാല്‍ 9 ബിജെപി സ്ഥാനാര്‍ത്ഥികളുും തിരഞ്ഞെടുപ്പില്‍ തോല്‍വി രുചിച്ചു. ഗുജ്ജര്‍ വോട്ടുകള്‍ വലിയ തോതില്‍ കോണ്‍ഗ്രസിലേക്ക് മറിഞ്ഞതായിരുന്നു കാരണം. ഗുജ്ജര്‍ സമുദായത്തില്‍ നിന്നുളള സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്നുളള പ്രതീക്ഷയിലായിരുന്നു വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയത്.
എന്നാല്‍ അശോക് ഗെഹ്ലോട്ടിനെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ഇത് ഗുജ്ജര്‍ വോട്ടര്‍മാര്‍ക്കിടയില്‍ കാര്യമായ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഈ സാഹചര്യം ഇത്തവണ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനാകുമോ എന്നാണ് ബിജെപി നോക്കുന്നത്. ഗുജ്ജറുകളുടെ മതപരിപാടിയിലേക്ക് പ്രധാനമന്ത്രിയെ എത്തിക്കുന്നതിന് പിന്നിലും ഇത് തന്നെയാണ് ഉദ്ദേശമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
രാജസ്ഥാന്‍ ജനസംഖ്യയുടെ ഏകദേശം 9-12 ശതമാനത്തോളമാണ് ഗുജ്ജര്‍ സമുദായമുളളത്. കിഴക്കന്‍ രാജസ്ഥാനിലെ 40 മുതല്‍ 50 വരെയുളള മണ്ഡലങ്ങളില്‍ ഗുജ്ജര്‍ വോട്ടുകള്‍ ഏറെ നിര്‍ണായകമാണ്. കാശി വിശ്വനാഥ ക്ഷേത്രത്തിലും ഉജ്ജയനി ക്ഷേത്രത്തിലുമടക്കം നിരവധി മത-സാംസ്‌ക്കാരിക പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ദേവ് നാരായണ്‍ ക്ഷേത്രത്തിന് വേണ്ടിയും അദ്ദേഹം ചിലത് ചെയ്യുമെന്നാണ് കരുതുന്നത്. എല്ലാത്തിനേയും രാഷ്ട്രീയത്തിന്റെ കണ്ണുകളിലൂടെ നോക്കി കാണേണ്ടതില്ല, രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്‍ പറഞ്ഞു.
സംവരണം ആവശ്യപ്പെട്ട് ഗുജ്ജര്‍ സമുദായത്തിലെ ആളുകള്‍ സംസ്ഥാനത്ത് വലിയ പ്രക്ഷോഭം കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ നടത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ യാത്ര തടയുമെന്നടക്കമുളള ഭീഷണികള്‍ സമരക്കാര്‍ മുഴക്കുകയുണ്ടായി. കഴിഞ്ഞ തവണ സംഭവിച്ചത് ഇനിയുണ്ടാകില്ല.. കഴിഞ്ഞ തവണ ഗുജ്ജറുകള്‍ തോറ്റുപോയി. അതുകൊണ്ട് തന്നെ പാഠവും പഠിച്ചു. തങ്ങളുടെ സമുദായത്തില്‍ നിന്ന് എംഎല്‍എമാര്‍ വേണം. 40 സീറ്റുകളില്‍ തങ്ങള്‍ക്ക് സ്വാധീനമുണ്ട്. എന്താണ് സംഭവിക്കുകയെന്ന് നോക്കാം, സംവരണ സമരത്തിന്റെ മുന്‍നിര നേതാക്കളില്‍ ഒരാളായ വിജയ് ബെയ്സ്ല പറഞ്ഞു.