വാരണാസിയില്‍ മോദിയുടെ ഭൂരിപക്ഷം കുത്തനെ ഉയരും....സ്‌പെഷ്യല്‍ ടീമുമായി ബിജെപി!!
ലഖ്‌നൗ: കിഴക്കന്‍ യുപിയില്‍ ഇത്തവണ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നടത്തുന്ന മേഖലയാണ് ഇത്. എന്നാല്‍ ബിജെപി അതിശക്തമായി തന്നെ തിരിച്ചടിക്കുമെന്നാണ് വ്യക്തമാകുന്നത്. ബിജെപിയുടെ ദേശീയ സമിതി ഒന്നടങ്കം വാരണാസി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ നീക്കം. മോദിയുടെ ഭൂരിപക്ഷം വര്‍ധിപ്പിക്കുക എന്നതാണ് ആദ്യ ലക്ഷ്യം.
മറ്റൊന്ന് കിഴക്കന്‍ യുപിയില്‍ ബിജെപി കോട്ടകള്‍ നിലനിര്‍ത്താനുള്ള പോരാട്ടം കൂടിയാണിത്. ബിജെപിയുടെ അറിയപ്പെടുന്ന നേതാക്കളെല്ലാം വാരണാസിയില്‍ എത്തിയിട്ടുണ്ട്. ഇത്തവണ പ്രിയങ്ക ഗാന്ധിയാണ് പ്രധാന വെല്ലുവിളിയായി ബിജെപി കാണുന്നത്. കോണ്‍ഗ്രസ് ജാതി വോട്ടുകള്‍ക്ക് പുറത്ത് നില്‍ക്കുന്നത് മാത്രമാണ് ബിജെപിക്ക് കാര്യമായി വെല്ലുവിളിയുയര്‍ത്തുന്നത്. മണ്ഡലങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം.
വാരണാസി ലക്ഷ്യം
നരേന്ദ്ര മോദി ഇത്തവണ രണ്ട് സീറ്റുകളില്‍ നിന്ന് മത്സരിക്കുന്നില്ല. വാരണാസിയില്‍ മാത്രമാണ് അദ്ദേഹം മത്സരിക്കുന്നത്. 2014ല്‍ വാരണാസിക്ക് പുറമേ വഡോദരയിലും മോദി മത്സരിച്ചിരുന്നു. റെക്കോര്‍ഡ് മാര്‍ജിനില്‍ ഈ രണ്ട് മണ്ഡലത്തിലും മോദി വിജയിച്ചിരുന്നു. ഇത്തവണ ബിജെപിക്ക് മികച്ച നേട്ടത്തോടൊപ്പം മോദിയുടെ ഭൂരിപക്ഷം വര്‍ധിപ്പിക്കുകയും വേണം. പ്രധാനമന്ത്രിയെന്ന നിലയിലും മികച്ച നേതാവെന്ന നിലയിലും മോദിയുടെ പ്രതിച്ഛായ വര്‍ധിച്ചു എന്ന് തെളിയിക്കാന്‍ കൂടിയാണിത്.
2014ലെ നേട്ടം
2014ലെ മോദി തരംഗത്തില്‍ ബിജെപി ഗംഭീര ജയം നേടിയിരുന്നു. മോദി 3,71785 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അന്ന് അരവിന്ദ് കെജ്രിവാളിനെ പോലെ ശക്തനായ സ്ഥാനാര്‍ത്ഥിയായിരുന്നു മോദിക്ക് എതിരാളി. എന്നാല്‍ ഇത്തവണ ഭൂരിപക്ഷത്തില്‍ റെക്കോര്‍ഡിടാനാണ് ബിജെപിയുടെ നീക്കം. മോദിയുടെ ഭൂരിപക്ഷം അഞ്ച് ലക്ഷം കടത്താനാണ് ബിജെപിയുടെ ശ്രമം. ദേശീയ തലത്തിലെ എല്ലാ നേതാക്കളെയും മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനായി ബിജെപി എത്തിച്ചിട്ടുണ്ട്.
ആദ്യ നീക്കം ഇങ്ങനെ
മോദിക്ക് മണ്ഡലത്തില്‍ പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്ന് അമിത് ഷാ നിര്‍ദേശിച്ചിട്ടുണ്ട്. ഭരണ നേട്ടങ്ങളിലും പ്രചാരണങ്ങളിലും അമ്പരപ്പിക്കാനാണ് നിര്‍ദേശം. റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അദ്ദേഹത്തിനാണ് വാരണാസിയുടെ ചാര്‍ജ്. ഓരോ ബൂത്തിലെയും റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തിന് കൈമാറണം. കേന്ദ്ര ആരോഗ്യ മന്ത്രി സിദ്ധാര്‍ത്ഥ നാഥ് സിംഗ്, ഊര്‍ജ മന്ത്രി ശ്രീകാന്ത് ശര്‍മ എന്നിവരും ഗോയലിനൊപ്പമുണ്ട്.
പ്രിയങ്കയെ പൊളിക്കാന്‍
കോണ്‍ഗ്രസിന് കിഴക്കന്‍ യുപിയിലെ വിവിധ സമുദായങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടായിരുന്നില്ല. എന്നാല്‍ പ്രിയങ്ക ഗാന്ധി വന്നതോടെ ഇതില്‍ മാറ്റമുണ്ടായി. ജാതി സമവാക്യങ്ങള്‍ക്ക് പുറത്ത് നില്‍ക്കുന്ന നേതാവാണ് പ്രിയങ്ക. അതുകൊണ്ട് ഇവരെ പൊളിക്കുകയാണ് പ്രധാന ലക്ഷ്യം. കിഴക്കന്‍ യുപിയില്‍ 41 മണ്ഡലങ്ങളുണ്ട്. ഇതില്‍ 36 മണ്ഡലങ്ങള്‍ നിലനിര്‍ത്താനാണ് ബിജെപിയുടെ ശ്രമം. പ്രത്യേക ടെക്‌നിക്കല്‍ ടീമിനെ വാരണാസി കേന്ദ്രീകരിച്ച് നിര്‍ത്തിയതും ഇതിന്റെ അടിസ്ഥാനത്തിലാണ്.
ഡോര്‍ ടു ഡോര്‍ ക്യാമ്പയിന്‍
സുഷമ സ്വരാജിന്റെ സ്‌കൂട്ടര്‍ റാലിയായിരുന്നു കഴിഞ്ഞ ദിവസം വാരണാസിയെ ഇളക്കി മറിച്ചത്. വനിതകള്‍ മാത്രമായിട്ടായിരുന്നു ഈ റാലി. ഒരുപാര്‍ട്ടിയും പരീക്ഷിക്കാത്ത രീതിയായിരുന്നു ഇത്. സുഷമയാണ് ഇത് ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇതിന് പിന്നാലെ രാജ്യവര്‍ധനന്‍ സിംഗ് റാത്തോഡും മണ്ഡലത്തിലെത്തി. ഡോര്‍ ടു ഡോര്‍ കെക്യാമ്പയിന്‍ അദ്ദേഹമാണ് തുടങ്ങിയത്. ഓരോ വീടുകളിലും കയറിയിറങ്ങിയാണ് പ്രചാരണം നടത്തുന്നത്. വിദേശകാര്യ സഹമന്ത്രി വികെ സിംഗും അടുത്ത ദിവസം എത്തുന്നുണ്ട്.
അടുത്ത നീക്കം ഇങ്ങനെ
ബിജെപി സമ്പര്‍ക്ക യോഗങ്ങള്‍ മണ്ഡലത്തില്‍ ആരംഭിച്ചിട്ടുണ്ട്. 100 യോഗങ്ങള്‍ വികെ സിംഗും പിയൂഷ് ഗോയലും ചേര്‍ന്നാണ് നടത്തുന്നത്. വിവിധ സമുദായങ്ങളുമായി മന്ത്രിമാര്‍ മോദിക്ക് ഭൂരിപക്ഷം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബിസിനസ് ഗ്രൂപ്പുകളെയും കാണുന്നുണ്ട്. ജിഎസ്ടിയില്‍ അടക്കമുള്ള ഇളവുകളും മന്ത്രിമാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് വലിയ സ്വാധീനം വ്യാപാരികള്‍ക്കിടയില്‍ ഉണ്ടാക്കും. അതേസമയം മഹാസഖ്യത്തിന്റെ പ്രചാരണം ദുര്‍ബലമായതും ബിജെപിക്ക് ഗുണകരമാണ്.
വികസന പ്രവര്‍ത്തനങ്ങള്‍
മോദി തന്നെ വിജയിക്കുമെന്ന് വാരണാസിയില്‍ പൊതുവികാരമുണ്ട്. ഭരണവിരുദ്ധ വികാരം ഒട്ടുമില്ല. ഇതാണ് ഭൂരിപക്ഷം വര്‍ധിക്കുമെന്ന് ഉറപ്പിക്കാനുള്ള കാരണം. ആയുഷ് പദ്ധതിയും, ശൗചാലയ പദ്ധതികളും വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. മുസ്ലീങ്ങള്‍ക്കും ഇതിന്റെ ഗുണം ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് മുസ്ലീം വോട്ടുകളും ഇത്തവണ ബിജെപിക്ക് ലഭിക്കും. അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് ഇത്തവണ രണ്ടാം സ്ഥാനം നേടുമെന്ന് ഉറപ്പായിരിക്കുകയാണ്.
വാര്‍ത്താസമ്മേളനം നല്ല കാര്യം, എന്തുകൊണ്ട് മോദി സംവാദത്തിന് വരുന്നില്ലെന്ന് രാഹുല്‍!!