രാജസ്ഥാനില്‍ ബിജെപി തകര്‍ന്നടിയും.... എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് കരുത്തേകും!!
ജയ്പൂര്‍: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ ഏകസ്വരത്തില്‍ എല്ലാവരും പറയുന്നത് രാജസ്ഥാന്‍ ഫലത്തെ കുറിച്ചാണ്. എല്ലാ സര്‍വേയിലും ബിജെപിയുടെ തകര്‍ച്ചയാണ് പ്രവചിക്കുന്നത്. നേരത്തെ തന്നെ ഇവിടെ ബിജെപി പരാജയപ്പെടുമെന്ന് പ്രവചിക്കപ്പെട്ടതാണ്. എന്നാല്‍ അതിനേക്കാള്‍ വലിയ തോല്‍വിയാണ് കാത്തിരിക്കുന്നതെന്നാണ് സൂചന. നിരവധി കാര്യങ്ങള്‍ രാജസ്ഥാനിലെ ബിജെപിയുടെ തോല്‍വിക്ക് കാരണങ്ങളായുണ്ട്.
ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും തമ്മിലുള്ള പോരാണ് പ്രധാന പ്രശ്‌നം. മറ്റൊന്ന് വസുന്ധര രാജയുടെ ധാര്‍ഷ്ട്യമാണ്. കടുത്ത വിഭാഗീയത ഇക്കാരണത്താല്‍ ബിജെപിക്കുള്ളില്‍ ശക്തമായിരുന്നു. അതുകൊണ്ട് തന്നെ ഒറ്റക്കെട്ടായി മുന്നോട്ട് പോകാനും പാര്‍ട്ടിക്ക് സാധിച്ചില്ല. ഇത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയും ചെയ്തു. മറ്റൊന്ന് കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരാണ്. വിജയത്തിന്റെ ക്രെഡിറ്റ് സച്ചിന്‍ പൈലറ്റിന്റെ മികവാണെന്ന് പറയേണ്ടി വരും.
എക്‌സിറ്റ് പോളുകള്‍
ഇന്ത്യ ടുഡേ സര്‍വേ പ്രവചിക്കുന്നത് 119 മുതല്‍ 141 സീറ്റ് വരെ കോണ്‍ഗ്രസിനും 55 മുതല്‍ 72 വരെ സീറ്റ് ബിജെപിക്കും ലഭിക്കുമെന്നാണ്. ടൈംസ് നൗ സര്‍വേയില്‍ 105 സീറ്റ് കോണ്‍ഗ്രസ് നേടുമെന്നാണ് പ്രവചനം. ബിജെപി 85 സീറ്റില്‍ ഒതുങ്ങും. ന്യൂസ് എക്‌സ് സര്‍വേ 112 സീറ്റാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. ബിജെപിക്ക് 80 സീറ്റും. റിപബ്ലിക്ക് സര്‍വേയില്‍ 137 സീറ്റ് കോണ്‍ഗ്രസിനും റിപബ്ലിക്ക് ജാന്‍ കി ബാത്ത് സര്‍വേയില്‍ 101 സീറ്റുകളുമാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. ബിജെപിക്ക് 60, 83 സീറ്റുകളാണ് ഇവര്‍ പറയുന്നത്.
ഭരണവിരുദ്ധ വികാരം
രാജസ്ഥാനില്‍ ഏറ്റവും ഉയര്‍ന്ന തോതിലാണ് ഭരണവിരുദ്ധ വികാരമുള്ളത്. കോണ്‍ഗ്രസിന്റെ കരുത്തുറ്റ പ്രചാരണവും ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. ജിഎസ്ടി, തൊഴിലില്ലായ്മ, നോട്ടുനിരോധനം, തുടങ്ങിയ വിഷയങ്ങള്‍ ഒരു വര്‍ഷം മുമ്പേ രാജസ്ഥാനില്‍ ശക്തമാണ്. എന്നാല്‍ ഇക്കാര്യങ്ങളില്‍ എന്തെങ്കിലും നടപടിയെടുക്കുന്നതില്‍ വന്‍പരാജയമായിരുന്നു വസുന്ധര രാജ.
2013ലെ സീറ്റ് നില
2013ല്‍ ബിജെപി വന്‍ തേരോട്ടമാണ് നടത്തിയത്. സംസ്ഥാനത്ത് ആകെയുള്ള 200 സീറ്റില്‍ 163 എണ്ണവും ബിജെപി സ്വന്തമാക്കിയിരുന്നു. കോണ്‍ഗ്രസ് 21 സീറ്റില്‍ ഒതുങ്ങിയിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷം കൊണ്ട് സര്‍ക്കാരിന്റെ ജനപ്രീതി തീര്‍ത്തും ഇല്ലാതായിരിക്കുകയാണ്. പ്രധാനമായും മോദി തരംഗം ഇല്ലാതായതാണ് വസുന്ധര രാജയ്ക്ക് തിരിച്ചടിയാവുന്നത്. കഴിഞ്ഞ തവണ മോദി തരംഗം ശക്തമായിരുന്നു. അതേസമയം സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് തവണ ഒരുപാര്‍ട്ടിയും അധികാരത്തില്‍ വന്നിട്ടില്ലെന്ന ചരിത്രവും ബിജെപിക്ക് തിരിച്ചടിയാണ്.
മോദിയുടെ പ്രചാരണം കുറഞ്ഞു
രാജസ്ഥാനില്‍ ഇത്തവണ വളരെ കുറച്ച് പ്രചാരണങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. കഴിഞ്ഞ തവണ നിരവധി റാലികള്‍ അദ്ദേഹം സംഘടിപ്പിച്ചിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് ഫലം ഒറ്റയ്ക്ക് മാറ്റാന്‍ കഴിവുള്ള നേതാവാണ് അദ്ദേഹം. കര്‍ണാടകയിലും യുപിയിലും അവസാന നിമിഷമാണ് അദ്ദേഹം ഫലത്തെ മാറ്റിമറിച്ചത്. എന്നാല്‍ ഇത്തവണ തോല്‍വി ഭയന്നാണ് അദ്ദേഹം പിന്‍മാറിയതെന്നാണ് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മറ്റൊന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ അദ്ദേഹത്തിന്റെ പ്രചാരണത്തിനെതിരെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.
കര്‍ഷക രോഷം
വസുന്ധര രാജയുടെ സര്‍ക്കാരിനെതിരെ കര്‍ഷക രോഷം ആളിക്കത്തുന്നുണ്ട്. രാഹുല്‍ ഗാന്ധി ഈ പ്രശ്‌നങ്ങളാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തിയത്. കര്‍ഷക വായ്പ എഴുതി തള്ളുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. ആള്‍ക്കൂട്ട കൊലപാതകം അടക്കമുള്ള വിഷയങ്ങളും ഇത്തവണ ബിജെപിയെ തളര്‍ത്തിയ കാര്യമാണ്. അവസാന നിമിഷം പുതുമുഖങ്ങളെ നിര്‍ത്തി രക്ഷപ്പെടാനുള്ള ബിജെപിയുടെ തന്ത്രവും വിജയിക്കില്ലെന്നാണ് എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്.
പൈലറ്റിന്റെ വരവ്
കോണ്‍ഗ്രസ് സംസ്ഥാനത്ത് ഉയിര്‍ത്തെഴുന്നേറ്റത് സച്ചിന്‍ പൈലറ്റിന്റെ മികവിലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം അദ്ദേഹം സംസ്ഥാനത്ത് മുഴുവന്‍ പ്രചാരണം നടത്തിയാണ് ബിജെപിയുടെ കോട്ടകളെല്ലാം പൊളിച്ചത്. യുവാവാണെന്ന നേട്ടവും അദ്ദേഹത്തിന് ഗുണം ചെയ്തു. മുസ്ലീങ്ങളും രജപുത്രും ഗുജ്ജാറുകളും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി അദ്ദേഹം ആവുമെന്ന സൂചനയും രാഹുല്‍ ഇടക്കിടെ നല്‍കിയിരുന്നു.
വിഭാഗീയത തകര്‍ക്കും
ബിജെപിയെ തകര്‍ക്കുന്ന പ്രധാന വിഷയം വിഭാഗീയതയാണ്. കോണ്‍ഗ്രസിനകത്ത് പ്രതിസന്ധിയാണെന്ന് പറഞ്ഞ ബിജെപി പക്ഷേ സച്ചിന്‍ പൈലറ്റ്, അശോക് ഗെലോട്ട് എന്നീ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തെ ഗൗനിച്ചില്ല. എന്നാല്‍ ബിജെപിയില്‍ വിഭാഗീയത വളര്‍ന്നപ്പോള്‍ ഇരുവരും കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കുകയും ചെയ്തു. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് നിരവധി പേര്‍ ഇതോടെ കോണ്‍ഗ്രസിലെത്തി. ബിജെപിയുടെ ആഭ്യന്തര മന്ത്രി അടക്കമുള്ളവര്‍ തോല്‍വിയുടെ വക്കിലാണ്. പലരും വിമതന്‍മാരായി മത്സരിക്കുന്നുമുണ്ട്.
മധ്യപ്രദേശിൽ ബിജെപി കുത്തക തകരും, കോൺഗ്രസ് അധികാരത്തിലേറും,126 സീറ്റുകളെന്ന് എബിപി- സിഎസ്ഡിഎസ്
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തിരിച്ചുവരും.... എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം അനുകൂലം!!