ഹിമാചല്‍ പ്രദേശ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോൺഗ്രസ് മുന്നേറ്റം, ബിജെപിക്ക് തിരിച്ചടി
ദില്ലി: ഹിമാചല്‍ പ്രദേശ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട് ഭരണകക്ഷിയായ ബിജെപി. നാല് കോര്‍പറേഷനുകളിലേക്കാണ് ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് നടന്നത്. നാല് മുന്‍സിപ്പല്‍ കോര്‍പറേഷനുകളില്‍ ഒരിടത്ത് മാത്രമാണ് ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചത്. രണ്ട് കോര്‍പറേഷനുകള്‍ കോണ്‍ഗ്രസ് പിടിച്ചു. ഒരു കോര്‍പറേഷനില്‍ ബിജെപിക്ക് കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടാനായെങ്കിലും കേവല ഭൂരിപക്ഷം ലഭിച്ചില്ല. ധര്‍മശാലയിലാണ് ആര്‍ക്കും കേവല ഭൂരിപക്ഷം നേടാന്‍ സാധിക്കാതെ പോയത്
ധര്‍മശാല കൂടാതെ മാന്‍ഡിയിലും സോളനിലും പലംപൂരിലുമാണ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് നടന്നത്. പലംപൂരിലും സോളനിലും കോണ്‍ഗ്രസ് വിജയം സ്വന്തമാക്കി. പലംപൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആകെയുളള 15 വാര്‍ഡുകളില്‍ പതിനൊന്നും കോണ്‍ഗ്രസ് സ്വന്തമാക്കി. പലംപൂര്‍ ബിജെപിയുടെ പ്രമുഖ നേതാവ് ശാന്തകുമാറിന്റെ ശക്തികേന്ദ്രമാണ്. ഇവിടെയാണ് കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കിയിരിക്കുന്നത്.
ബിജെപി വിജയിച്ച ഏക മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മാന്‍ഡിയാണ്. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായ ജയ് റാം താക്കൂറിന്റെ ജില്ലയാണ് മാന്‍ഡി. ഇവിടെ 15ല്‍ പതിനൊന്ന് വാര്‍ഡുകളിലും ബിജെപി വിജയിച്ചു. ഹിമാചല്‍ പ്രദേശില്‍ 2022ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിക്ക് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഈ തിരിച്ചടി നേരിട്ടിരിക്കുന്നത്. കോണ്‍ഗ്രസിനാകട്ടെ ഈ മുന്നേറ്റം വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലടക്കം ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടിരുന്നു. വിമതരാണ് ബിജെപിക്ക് കാര്യങ്ങള്‍ ദുഷ്‌ക്കരമാക്കിയത് എന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.