ഹിന്ദുത്വം പറഞ്ഞിട്ടും ദളിതരെ കൂട്ടാനാകാതെ ബിജെപി... ആളില്ലാത്തതിനാല്‍ അമിത് ഷായുടെ റാലി റദ്ദാക്കി
ആഗ്ര: ബിജെപിയുടെ ഹിന്ദുത്വ നിലപാടുകള്‍ ദളിതരെ ആകര്‍ഷിയ്ക്കുന്നുണ്ടോ എന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. ഗോ സംരക്ഷണ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഉത്തരേന്ത്യയില്‍ ദളിതര്‍ക്കിടയില്‍ ബിജെപിയുടെ സ്വാധീനം ഇല്ലാതാക്കുകയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
Read Also: ഡിജിപിയെ പോലും ഞെട്ടിച്ച എസ്‌ഐ!!! ആരാണ് 'ആക്ഷൻ ഹീറോ രോഗമുള്ള' കോഴിക്കോട്ടെ എസ്‌ഐ വിമോദ്?
അതിനിടയിലാണ് ആഗ്രയില്‍ അമിത് ഷായുടെ റാലി ബിജെപി റദ്ദാക്കി എന്ന വാര്‍ത്ത വരുന്നത്. നാല്‍പതിനായിരത്തോളം ദളിതരെ അണിനിരത്തി നടത്താനുദ്ദേശിച്ചതായിരുന്നു റാലി. എന്നാല്‍ ആളുകളെ സംഘടിപ്പിയ്ക്കാനാകാത്തതിനാല്‍ റാലി റദ്ദാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
മോശം കാലാവസ്ഥയാണ് റാലി റദ്ദാക്കാനുള്ള കാരണം എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ സത്യം അതല്ലെന്നാണ് സൂചന. ഉത്തര്‍ പ്രദേശിലെ ദളിത് സമൂഹം ബിജെപിയെ തള്ളിയ മട്ടാണ്.
പെട്ടെന്നുണ്ടായ ഒരു സംഭവ വികാസമല്ലിത്. രോഹിത് വെമുല വിഷയം മുതല്‍ ബിജെപിയുടെ ദളിത് വിരുദ്ധത ചോദ്യം ചെയ്യപ്പെട്ടുവരികയാണ്. അതിനിടയിലാണ് ആര്‍എസ്എസിന്റെ സംവരണ വിരുദ്ധ നിലപാടുകള്‍ വരുന്നത്. ബിഎസ്പി നേതാവ് മായവതിയ്‌ക്കെതിരെ ബിജെപി എംഎല്‍എ നടത്തിയ പരാമര്‍ശവും ഗോ സംരക്ഷണ സേനയുടെ അതിക്രമങ്ങളും ദളിത് വിഭാഗങ്ങളുടെ ശക്തമായ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.
അംബേദ്കറെ കൂട്ടുപിടിച്ച് ദളിതരെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ആഗ്രയില്‍ അമിത് ഷായുടെ റാലി നിശ്ചയിച്ചിരുന്നത്. ബുദ്ധ സന്യാസിമാരുടെ ധമ്മ ചേതന യാത്ര ആഗ്രയില്‍ എത്തുന്ന ദിവസം തന്നെയാണ് ഈ റാലി നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഉദ്ദേശിച്ചത് പോലെ ആളെ എത്തിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ പരിപാടി ഉപേക്ഷിയ്ക്കുകയായിരുന്നു. ജൂലായ് 31 ഞായറാഴ്ചയായിരുന്നു റാലി നിശ്ചയിച്ചിരുന്നത്.