ബിജെപി തന്ത്രങ്ങള്‍ ഫലംകാണുന്നു ! അസമിനു പിന്നാലെ അരുണാചലും ബിജെപിക്കൊപ്പം,ഇനി എന്ത്?
അരുണാചലില്‍ ബിജെപി ഭരണം.മുഖ്യമന്ത്രി പെമ ഖണ്ഡുവടക്കം 33 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതോടെയാണ് ബിജെപി അധികാരത്തിലെത്തിയത്.
ഇറ്റാനഗര്‍: വടക്കുകിഴക്കന്‍ മേഖലകളില്‍ ബിജെപിക്ക് എത്താന്‍ കഴിയില്ലെന്ന് കരുതിയിരുന്നവര്‍ക്ക് തെറ്റി. അസമിനു പിന്നാലെ അരുണാചല്‍ പ്രദേശും ബിജെപി കൈപ്പിടിയിലൊതുക്കി. തിരഞ്ഞെടുപ്പിലൂടെയല്ല അരുണാചലില്‍ ബിജെപി അധികാരത്തിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
അരുണാചല്‍ മുഖ്യമന്ത്രി പെമ ഖണ്ഡുവടക്കം 33 എംഎല്‍എമാരെ ഭരണപക്ഷമായ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ നിന്ന് പുറത്താക്കിയതിനു പിന്നാലെ ഇവര്‍ ബിജെപിയില്‍ ചേര്‍ന്നതോടെയാണ് അരു ണാചലില്‍ ബിജെപി ഭരണം സാധ്യമായത്. ഒരുവര്‍ഷമായി നിലനിന്നിരുന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കാണ് ഇതോടെ വിരാമമായത്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ തന്ത്രം ഫലം കണ്ട് വരുന്നുണ്ടെന്നാണ് സൂചനകള്‍.

സാഹചര്യം ഇങ്ങനെ
വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി പെമഖണ്ഡുവടക്കം 33 എംഎല്‍എമാരെ പിപിഎയില്‍ നിന്ന് പുറത്താക്കിയത്. സെപ്റ്റംബറില്‍ കോണ്‍ഗ്രസ് വിട്ടുവന്ന പേമയും 42 പേരും പിപിഎയില്‍ ചേരുകയായിരുന്നു. മറ്റ് അംഗങ്ങളെ ബിജെപിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് ഖണ്ഡുവിനെയും അഞ്ച് എംഎല്‍എമാരെയുമാണ് ആദ്യം പുറത്താക്കിയത്. പകരം തകാം പാരിയോയെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഭൂരിപക്ഷം എംഎല്‍എമാരും ഖണ്ഡുവിനെ പിന്തുണച്ചതോടെ അരുണാചലിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുകയായിരുന്നു.

ബിജെപിക്ക് നേട്ടം
60 അംഗ മന്ത്രിസഭയില്‍ 12 എംഎല്‍എമാരാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. പിപിഎയില്‍ നിന്ന് പുറത്താക്കപ്പെട്ട ഖണ്ഡുവടക്കം 33 എംഎല്‍എമാരെ കൂടാതെ രണ്ട് സ്വതന്ത്രരുടെയും മൂന്ന് കോണ്‍ഗ്രസ് അംഗങ്ങളില്‍ രണ്ടുപേരുടെയും പിന്തുണ ബിജെപിക്കുണ്ട്. ഇതോടെ 49 അംഗങ്ങളുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി.

രാഷ്ട്രീയ അനിശ്ചിതത്വം
കഴിഞ്ഞ ഡിസംബര്‍ മുതലാണ് അരുണാചലില്‍ രാഷ്ട്രീയ പ്രതിസന്ധി ആരംഭിച്ചത്. മുഖ്യമന്ത്രി നബാം തൂക്കിയുടെ ഏകാധിപത്യ ഭരണത്തില്‍ പ്രതിഷേധിച്ച് 21 എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ചേരുകയായിരുന്നു. ഇവര്‍ തൂക്കിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് തൂക്കിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിച്ചു. തുടര്‍ന്ന് വിമത നേതാവ് കലികോ പുലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബിജെപിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറി.

കോണ്‍ഗ്രസ് കോടതിയിലേക്ക്
അരുണാചലില്‍ ഭരണപ്രതിസന്ധി രൂക്ഷമായതോടെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ജനുവരി 26 മുതലാണ് രാഷ്ട്രപതി ഭരണം നിലവില്‍ വന്നത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഫെഡറല്‍ സംവിധാനങ്ങളെ അട്ടിമറിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.

സുപ്രീംകോടതി വിധി കോണ്‍ഗ്രസിന് അനുകൂലം
അതേസമയം അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ നിലനിര്‍ത്തി സുപ്രീംകോടതി ഉത്തരവ് പുറത്തിറക്കിയത് ബിജെപിക്ക് തിരിച്ചടിയായി. സര്‍ക്കാരിനെ മറികടന്ന് നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്ത ഗവര്‍ണറുടെ നീക്കത്തെ കോടതി ചോദ്യം ചെയ്തു. പുലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് നിയമസാധുതയില്ലെന്നും കോടതി പ്രഖ്യാപിച്ചു.

തൂക്കിക്ക് പിന്തുണയില്ല
സുപ്രീംകോടതി കോണ്‍ഗ്രസ് സര്‍ക്കാരിനെ പുനഃസ്ഥാപിച്ചെങ്കിലും എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പെമയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

പിപിഎയിലേക്ക്
കോണ്‍ഗ്രസ് ഭരണം സുപ്രീംകോടതി പുനഃസ്ഥാപിച്ച് രണ്ട് മാസങ്ങള്‍ക്കുള്ളില്‍ തന്നെ കോണ്‍ഗ്രസിന് ഭരണം വീണ്ടും നഷ്ടമായി. പെമ ഖണ്ഡുവടക്കമുള്ളവര്‍ കോണ്‍ഗ്രസ് വിട്ട് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ ചേരുകയായിരുന്നു. 42 അംഗങ്ങളാണ് പിപിഎയില്‍ ചേര്‍ന്നത്. തൂക്കി കോണ്‍ഗ്രസില്‍ തന്നെ തുടര്‍ന്നു.

മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിനു പിന്നാലെ
ഇതിനിടെ ഓഗസ്റ്റ് ഒമ്പതിന് കലികോ പുലിനെ ഔദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കിയതിനു പിന്നാലെയാണ് ആത്മഹത്യ. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിരുന്നെങ്കിലും പുല്‍ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

ബിജെപിയിലേക്ക്
പിപിഎയില്‍ ജനാധിപത്യമില്ലെന്നാരോപിച്ചാണ് ഖണ്ഡുവും എംഎല്‍എമാരും ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നത്. പുതിയ സര്‍ക്കാരിന് കീ ഴില്‍ ജനങ്ങള്‍ വികസനത്തിന്റെ പുതു വെളിച്ചം കാണുമെന്നാണ് ബിജെപിയില്‍ ചേര്‍ന്നു കൊണ്ട് ഖണ്ഡു പറഞ്ഞത്. പുതിയ രാഷ്ടീയ നീക്ക ങ്ങള്‍ക്കാണ് അരുണാചല്‍ കാത്തിരിക്കുന്നത്. അരുണാചല്‍ കൂടി ലഭിച്ചതോടെ കൂടുതല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ കൈപ്പിടിയിലൊതുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.












Click it and Unblock the Notifications