ബിജെപിക്ക് കേരളത്തിൽ 24x7 മാസ്റ്റർ പ്ലാൻ, വീടും കുടുംബവും വേണ്ട.. പാർട്ടിക്ക് വേണ്ടി പണി മാത്രം
തിരുവനന്തപുരം: 2014ല്‍ മോദി തരംഗമെന്ന കാറ്റ് ആഞ്ഞ് വീശിയപ്പോഴും ഒരു അനക്കവും കാണിക്കാതിരുന്ന സംസ്ഥാനമാണ് കേരളം. ലോക്‌സഭാ തെരഞ്ഞെടുപ്പായാലും നിയമസഭാ തെരഞ്ഞെടുപ്പായാലും കേരളം സംഘപരിവാറിനോട് മുഖം തിരിച്ച് തന്നെ നിന്നു. നേമത്ത് നിന്ന് ഒരു എംഎല്‍എയെ നിയമസഭയില്‍ എത്തിക്കാനായി എന്നതില്‍ കവിഞ്ഞ് ഇതുവരെ തെരഞ്ഞെടുപ്പ് രംഗത്ത് ഒരു നേട്ടവും കേരളത്തില്‍ ബിജെപിക്ക് അവകാശപ്പെടാനില്ല.
എന്നാല്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കയ്യും കെട്ടി നോക്കി ഇരിക്കാനല്ല രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നീക്കം. ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെ നേതൃത്വം കൊടുക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ കേരളത്തിനായി ബിജെപിക്ക് പ്രത്യേക പ്ലാനുകളുണ്ട്.
പഴയ ബിജെപിയല്ല
2014ല്‍ നിന്നും 2018ലേക്ക് എത്തുമ്പോള്‍ പാര്‍ട്ടിക്ക് സംസ്ഥാനത്ത് പഴയതിനേക്കാള്‍ ശക്തി ഏറിയിട്ടുണ്ടെന്ന് ബിജെപി തിരിച്ചറിയുന്നുണ്ട്. പല വിഷയങ്ങളിലും കോണ്‍ഗ്രസിനെ മറികടന്ന് പ്രതിപക്ഷ വേഷത്തിലെത്താന്‍ പോലും ബിജെപിക്ക് സാധിച്ചിട്ടുണ്ട് എന്നതൊരു യാഥാര്‍ത്ഥ്യവുമാണ്. അതുകൊണ്ട് തന്നെ 2019ല്‍ കേരളത്തെക്കുറിച്ച് ബിജെപിക്ക് ചെറുതല്ലാത്ത പ്രതീക്ഷകള്‍ ഉണ്ട് തന്നെ.
പ്ലാന്‍ ടി ട്വന്റി
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ബിജെപിയുടെ ആക്ഷന്‍ പ്ലാന്‍ ടി ട്വന്റിയാണ്. ഓരോ ബൂത്തിലും പത്ത് യുവാക്കളെ വീതം നിയോഗിച്ച് പ്രചരണം നടത്തുന്ന പുത്തന്‍ തന്ത്രം. ബൂത്തിലെ 20 വീടുകളില്‍ കയറി ചായ കുടിക്കുക എന്ന പദ്ധതിയാണിത്. എന്നാൽ സംഘപരിവാറിന് സ്വാധീനമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രചരണ തന്ത്രങ്ങളൊന്നും കേരളത്തില്‍ വേര് പിടിക്കുമെന്ന് കരുതാനാവില്ല.
മുഴുവൻ സമയ പ്രവർത്തനം
അതുകൊണ്ട് തന്നെ കേരളത്തിന് വേണ്ടി പ്രവര്‍ത്തകരുടെ മുഴുവന്‍ സമയവുമാണ് ബിജെപി നേതൃത്വം ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് കഴിയും വരും 24 മണിക്കൂറും പാര്‍ട്ടിക്ക് വേണ്ടി മാറ്റി വെയ്ക്കുന്നു. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും ഇത്തരത്തില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരെ പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നിയോഗിക്കും.
കുടുംബത്തെ മറന്നേക്കുക
ഇത്തരത്തില്‍ പാര്‍ട്ടിക്ക് വേണ്ടി മുഴുവന്‍ സമയവും നീക്കി വെയ്ക്കാന്‍ തയ്യാറായാല്‍ മാത്രം പോര. സ്വന്തം വീടിനേയും കുടുംബത്തേയും തല്‍ക്കാലത്തേക്ക് മറക്കേണ്ടതായും വരും. അതായത് തെരഞ്ഞെടുപ്പ് കഴിയും വരെ കുടുംബത്ത് കയറുന്ന കാര്യം ആലോചിക്കുക പോലും അരുത്. ബിജെപിയുടെ വിജയത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമാവണം മനസ്സിലെന്നാണ് നിര്‍ദേശം.
പട്ടിക നൽകണം
ഇത്തരത്തില്‍ ത്യാഗം ചെയ്യാന്‍ തയ്യാറുള്ളവരുടെ പട്ടിക ഒക്ടോബര്‍ 1നകം കേന്ദ്ര നേതൃത്വത്തിന് മുന്നിലെത്തേണ്ടതുണ്ട്. ജില്ലാ തലത്തില്‍ പ്രവര്‍ത്തന പരിചയമുള്ള നേതാക്കളെയാണ് ഈ മിഷനില്‍ പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഇവര്‍ക്ക് വീട്ടില്‍ പോകണമെങ്കില്‍ നേതാക്കളുടെ മുന്‍കൂര്‍ അനുമതി വാങ്ങണം.
അഞ്ച് തല പദ്ധതി
അഞ്ച് തലത്തിലായി ദേശീയ തലത്തില്‍ നടപ്പിലാക്കുന്ന മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമാണ് കേരളത്തിലേയും ഈ പദ്ധതികള്‍. ലോക്‌സഭാ മണ്ഡലം, നിയമസഭാ മണ്ഡലം, പഞ്ചായത്ത്, ബൂത്തുകള്‍ എന്നിങ്ങെനെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുക. പ്രത്യേക സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന സംസ്ഥാനത്തെ മണ്ഡലങ്ങളില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരായി ഒന്നില്‍ കൂടുതല്‍ പേരുണ്ടായേക്കും.
തയ്യാറെടുപ്പ് തുടരുന്നു
സംസ്ഥാന പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാന്‍ വൈകിയതും സംഘടനാ തെരഞ്ഞെടുപ്പിലെ വൈകലുമടക്കം കേരളത്തില്‍ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ താളത്തിലായി വരുന്നതേ ഉളളൂ. അതിനിടെ പാര്‍ട്ടിയിലെ വളര്‍ന്നു വരുന്ന വിഭാഗീയതയും ഒരു കല്ലുകടിയാണ്. എന്നാലീ ന്യായീകരണങ്ങളൊന്നും കേന്ദ്രത്തിന് മുന്നില്‍ ഏശില്ല. അരയും തലയും മുറുക്കി സംസ്ഥാനത്ത് രംഗത്ത് ഇറങ്ങിയേ പറ്റൂ.
വരുന്നത് രാജ്നാഥ് സിംഗ്
കേരളത്തില്‍ നിന്നും പരമാവധി സീറ്റുകള്‍ നേടിയേ മതിയാവൂ. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ ദേശീയ നേതൃത്വം നേരിട്ടുള്ള ഇടപെടലുകളാണ് കേരളത്തില്‍ നടത്തുക. 26, 27 തിയ്യതികളില്‍ കൊച്ചിയില്‍ വെച്ച് പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. രാജ്‌നാഥ് സിംഗ് അടക്കമുള്ളവര്‍ പങ്കെടുക്കുന്ന യോഗത്തിന്റെ അജണ്ടയും തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളാണ്.
ആ കുട്ടി നിലവിളിച്ച് വീട്ടിലേക്ക് ഓടിക്കയറി വന്നു, നടി ആക്രമിക്കപ്പെട്ട രാത്രിയെക്കുറിച്ച് ലാൽ