എൻഡിഎയിൽ ഭിന്നത? സർക്കാർ അനുമതി നിഷേധിച്ചിട്ടും വെട്രിവേൽ യാത്രയുമായി ബിജെപി, ലക്ഷ്യം ഹിന്ദുക്കൾ!!
ചെന്നൈ: കൊവിഡ് വ്യാപനത്തിനിടെ സർക്കാർ അനുമതിയില്ലാതെ ബിജെപിയുടെ വെട്രിവേൽ യാത്രയ്ക്ക് തുടക്കമായി. കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് തമിഴ്നാട് സർക്കാർ ബിജെപി നടത്താൻ പദ്ധതിയിട്ട യാത്രയ്ക്ക് സർക്കാർ അനുമതി നിഷേധിച്ചത്. പാർട്ടി നടത്തുന്ന വേൽയാത്രയെ ആർക്കും തടയാനാകില്ലെന്നാണ് ബിജെപിയുടെ അവകാശവാദം. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് യാത്രയ്ക്ക് അനുമതി നൽകാൻ കഴിയില്ലെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചത്.

യാത്ര തുടങ്ങി
തമിഴ്നാട്ടിൽ വെട്രിവേൽ യാത്ര തുടങ്ങിയതിന് പിന്നാലെ പൂനമല്ലിയ്ക്ക് സമീപത്ത് വെച്ച് യാത്ര പോലീസ് തടഞ്ഞെങ്കിലും പ്രവർത്തകരുമായി വാക്ക്തർക്കമുണ്ടായതിന് പിന്നാലെ യാത്ര തുടരുകയായിരുന്നു. തമിഴ്നാട് ബിജെപി അധ്യക്ഷൻ എൽ മുരുകന്റെ നേതൃത്വത്തിലാണ് പര്യടനം സംഘടിപ്പിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും പങ്കെടുപ്പിക്കാനാണ് ബിജെപിയുടെ നീക്കം.

വർഗീയ വിദ്വേഷത്തിന് കാരണം
വെട്രിവേൽ യാത്രയെ വിമർശിച്ച് രംഗത്തെത്തിയ ഡിഎംകെ, വിസികെ എന്നീ പാർട്ടികൾ ഉന്നയിക്കുന്ന ആരോപണം വേൽയാത്ര വർഗ്ഗീയ വിദ്വേഷണം ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നതെന്നാണ്. ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷിക ദിനമായ ഡിസംബർ ആറിനാണ് യാത്ര അവസാനിക്കുന്നത്. ഇത് ചൂണ്ടിക്കാണിച്ചാണ് ഈ ആരോപണങ്ങൾ ഉയരുന്നത്. നവംബർ ആറ് മുതൽ ഡിസംബർ ആറ് വരെ ഒരുമാസം നീണ്ടു നിൽക്കുന്ന തരത്തിലായിരുന്നു യാത്ര നടത്താൻ പദ്ധതിയിട്ടിരുന്നത്.

ഭിന്നത പുറത്ത്
തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സഖ്യകക്ഷികളായ അണ്ണാ ഡിഎംകെയ്ക്കും ബിജെപിയ്ക്കും ഇടയിലുള്ള ഭിന്നതയാണ് ഇതോടെ മറനീക്കി പുറത്തുവന്നിട്ടുള്ളത്. ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷിക ദിനമായ ഡിസംബർ ആറിന് യാത്ര അവസാനിക്കുന്നത് സംഘർഷത്തിന് കാരണമാകുമെന്ന് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ യാത്ര നടത്താൻ ബിജെപിയെ അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എംജിആറിന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ ഉപയോഗിക്കരുതെന്ന് ബിജെപിയോട് നേരത്തെ അണ്ണാ ഡിഎംകെ ബിജെപിയോട് നിർദേശിച്ചിരുന്നു.
Recommended Video

ലക്ഷ്യം തിരഞ്ഞെടുപ്പ്
തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിലെ ഹിന്ദുമത വിശ്വാസികളെ കയ്യിലെടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. തമിഴ്നാട്ടിലെ ഹിന്ദുമത വിശ്വാസികളിൽ ഏറ്റവും കുടുതൽ ആരാധകരുള്ളത് മുരുകനാണ്. മുരുകന്റെ ആയുധമായ വേൽ മുൻനിർത്തി വേലിനെയും മുരുകനെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് യാത്ര സംഘടിപ്പിക്കുന്നതെന്നും ബിജെപി നേതാക്കൾ അവകാശപ്പെടുന്നു.












Click it and Unblock the Notifications