മിഷൻ 2023; കെസിആറിന്റെ ഉരുക്ക് കോട്ടയിൽ വിള്ളൽ വീഴ്ത്താൻ അമിത് ഷായുടെ വമ്പൻ പദ്ധതി, 12ൽ നിന്നും 20
ഹൈദരാബാദ്: കെസിആറിന്റെ ഉരുക്ക് കോട്ടയിൽ വിളളൽ വീഴ്ത്താൻ അമിത് ഷായുടെ മിഷൻ 2013. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനമായ തെലങ്കാനയിൽ അധികാരത്തിലെത്തുകയാണ് അടുത്ത ലക്ഷ്യമെന്ന് അമിത് ഷാ വ്യക്തമാക്കി. സംസ്ഥാനത്ത് ബിജെപിയുടെ അടിത്തറ കൂടുതൽ ശക്തമാക്കാൻ നടപടികൾ തുടങ്ങാൻ സംസ്ഥാന നേതൃത്വത്തിന് അമിത് ഷാ നിർദ്ദേശം നൽകി. തെലങ്കാനയിൽ ബിജെപിയുടെ അംഗത്വക്യാംപെയിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അമിത് ഷാ.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കാൻ യോഗ്യതകൾ ഇതൊക്കെ.... വനിതാ നേതാവിനും സാധ്യത
ഡിസംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കാര്യമായ നേട്ടങ്ങളൊന്നും നേടാനായില്ലെങ്കിലും 5 മാസം പിന്നിട്ടപ്പോൾ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ മുന്നേറ്റം പ്രതീക്ഷ നൽകുന്നതാണെന്നാണ് അമിത് ഷാ വിലയിരുത്തുന്നത്. ടിഡിപി അടക്കമുള്ള പാർട്ടിയിൽ നിന്നുള്ള പ്രമുഖർ അടുത്തിടെ ബിജെപി പാളത്തിൽ എത്തിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ കെസിആറിന്റെ മുഖ്യമന്ത്രിക്കസേര ലക്ഷ്യംവെച്ച് വമ്പൻ പദ്ധതികളാണ് തെലങ്കാനയിൽ ബിജെപി ആസൂത്രണം ചെയ്യുന്നത്.
അധികാരത്തിലെത്തണം
തെലങ്കാനയിൽ ബിജെപി സർക്കാരിനെ അധികാരത്തിലെത്തിക്കാൻ സാധ്യമായ എല്ലാ വഴികളും തേടണമെന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. 12 പുതിയ അംഗങ്ങളെ പാർട്ടിയിൽ എത്തിക്കുമെന്നാണ് തെലങ്കാനയിലെ മുതിർന്ന നേതാവ് പി മുരളീധർ റാവു അമിത് ഷായെ അറിയിച്ചത്. എന്നാൽ ചുരുങ്ങിയത് 18 മുതൽ 20 ലക്ഷം പുതിയ അംഗങ്ങളെ ബിജെപിയിൽ എത്തിക്കണമെന്ന കർശന നിർദ്ദേശമാണ് അമിത് ഷാ മുന്നോട്ട് വയ്ക്കുന്നത്.
വോട്ട് വിഹിതം കൂടി
തെലങ്കാനയിലെ ഉയർന്ന ജാതിക്കാർക്കിടയിൽ ബിജെപിയുടെ സ്വാധീനം വർദ്ധിച്ചിച്ചുണ്ട്. ഉന്നത ജാതിയിൽ നിന്നുമുള്ള ബിജെപിയുടെ വോട്ട് വിഹിതം 13 ശതമാനത്തിൽ നിന്നും 41 ശതമാനമായി ഉയർന്നു. വെറും ആറ് മാസത്തിനുള്ളിലാണ് ഈ നേട്ടം ഉണ്ടായിരിക്കുന്നത്. തെലങ്കാനയിലെ ആകെ വോട്ട് വിഹിതം 7.5 ശതമാനത്തിൽ നിന്നും 22 ശതമാനമായും ഉയർന്നിട്ടുണ്ട്. സാഹചര്യങ്ങൾ ബിജെപിക്ക് അനുകൂലമാണെന്നാണ് ഈ കണക്കുകൾ തെളിയിക്കുന്നത്. വ്യക്തമായ പദ്ധതികളോടെ മുന്നോട്ട് പോകണമെന്ന് അമിത് ഷാ നേതാക്കൾക്ക് നിർദ്ദേശം നൽകി.
സ്വാധീനം കുറഞ്ഞ ഇടങ്ങളിൽ
ബിജെപിക്ക് സ്വാധീനം കുറഞ്ഞ പ്രദേശങ്ങളിൽ നിന്നു വേണം പ്രവർത്തനം തുടങ്ങാനെന്ന് അമിത് ഷാ നിർദ്ദേശിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ 4 സീറ്റുകൾ നേടാൻ ബിജെപിക്ക് സാധിച്ചു. കുടുതൽ ആളുകളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ ഈ നേട്ടം പ്രയോജനപ്പെടുത്താമെന്ന് അമിത് ഷാ നിർദ്ദേശിച്ചു. സംസ്ഥാനത്ത് കോൺഗ്രസിന്റെ നിലയും പരുങ്ങലിലാണ്. എംഎൽഎമാർ കൂട്ടത്തോടെ ടിആർഎസിലേക്ക് എത്തിയതോടെ കോൺഗ്രസിന് പ്രതിപക്ഷ പാർട്ടി സ്ഥാനം പോലും നഷ്ടമായിരുന്നു.
പ്രമുഖർ ബിജെപിയിലേക്ക്
അംഗത്വ ക്യാപെയിന്റെ പ്രമുഖരായ പലരെയും പാർട്ടിയിലെത്തിക്കാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. വിഭജനത്തിന് മുമ്പ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന നദേന്ദ്ല ഭാസ്കർ റാവു, മുൻ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ആർ വി ചന്ദ്രവദൻ എന്നിവർ ബിജെപിയിൽ ചേർന്നു. എല്ലാ ബൂത്തിലും 50 ശതമാനം വോട്ട് വിഹിതം ഉറപ്പിക്കാനും സമൂഹത്തിലെ എല്ലാ വിഭാഗത്തിൽ നിന്നും ഉള്ളവരെ പാർട്ടിയിൽ ചേർക്കാനും അമിത് ഷാ നിർദ്ദേശം നൽകി.
രാജീവ് ഗാന്ധിക്ക് വിമർശനം
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് നേരെയും അമിത് ഷാ വിമർശനം ഉന്നയിച്ചു. നിങ്ങൾക്ക് രണ്ട് എംപിമാർ മാത്രമാണ് ഉള്ളതെന്ന് രാജീവ് ഗാന്ധി ബിജെപിയെ പരിഹസിച്ചിരുന്നു. നാം രണ്ട്, നമുക്ക് രണ്ട് എന്ന കുടുംബാസൂത്രണത്തിന്റെ മുദ്രാവാക്യത്തിൽ വിശ്വസിക്കുന്നവരാണ് ബിജെപിക്കാരെന്ന് അദ്ദേഹം പരിഹസിച്ചിട്ടുണ്ട്. ഇപ്പോൾ കോൺഗ്രസിന്റെ അവസ്ഥ എന്താണെന്ന് എല്ലാവരും കാണുന്നുണ്ടല്ലോ, ഉൾപ്പാർട്ടി ജനാധിപത്യവും അടിയുറച്ച ആശയങ്ങളും ഉള്ള പാർട്ടിയാണ് ബിജെപി, ഒരു തിരഞ്ഞെടുപ്പ് തോൽവികൊണ്ട് ബിജെപിക്ക് ഒന്നും സംഭവിക്കില്ല, എന്നാൽ കോൺഗ്രസിന്റെ സ്ഥിതി അങ്ങനെയല്ലെന്നും എ മുതൽ ഇസ്ഡ് വരെയുള്ള ഗ്രൂപ്പുകളുള്ള പാർട്ടിയാണ് കോൺഗ്രസെന്നും അമിത് ഷാ പരിഹസിച്ചു.