ബിജെപിക്ക് ഭൂരിപക്ഷം, സത്യപ്രതിജ്ഞ 21ന്
ദില്ലി: എക്‌സിറ്റ് പോളുകളെയും കവച്ചുവെക്കുന്ന ഉജ്വലവിജയത്തോടെ നരേന്ദ്ര മോദിയും ബി ജെ പിയും ചരിത്രമെഴുതി. 30 വര്‍ഷത്തിന് ശേഷം ഒറ്റയ്ക്ക് ഒരു പാര്‍ട്ടി കേവലഭൂരിപക്ഷം നേടുന്നു എന്ന റെക്കോര്‍ഡിലേക്കാണ് ഗുജറാത്തുകാരന്‍ നരേന്ദ്ര ദാമോദര്‍ദാസ് മോദി ഭാരതീയ ജനതാ പാര്‍ട്ടിയെ കൈ പിടിച്ചുയര്‍ത്തിയത്. 191 സീറ്റുകളില്‍ ഇതിനോടകം ജയിച്ചുകഴിഞ്ഞ ബി ജെ പി 90 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
വാരണാസിയിലും വഡോദരയിലും ജയിച്ച് മോജി ബി ജെ പിയുടെയും എന്‍ ഡി എയുടെയും തേരോട്ടം മുന്നില്‍ നിന്ന് ജയിച്ചപ്പോള്‍ പ്രതിപക്ഷം എന്ന് പോലും പറയാനില്ലാത്ത പടുകുഴിയിലാണ് കോണ്‍ഗ്രസിന്റെ സ്ഥാനം. 17 സീറ്റുകള്‍ ജയിച്ച കോണ്‍ഗ്രസ് കേവലം 26 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഉത്തര്‍ പ്രദേശ്, ബീഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ബി ജെ പി തൂത്തുവാരി.
നരേന്ദ്ര മോദിക്ക് പുറമേ എല്‍ കെ അദ്വാനി, രാജ് നാഥ് സിംഗ്, ഹര്‍ഷ വര്‍ദ്ധനന്‍, സുഷമ സ്വരാജ് തുടങ്ങിയ പ്രമുഖര്‍ ബി ജെ പി ക്യാംപില്‍ നിന്നും ജയിച്ചു. അരുണ്‍ ജെയ്റ്റ്‌ലിയുടെ പരാജയം ബി ജെ പിക്ക് തിരിച്ചടിയായി. സോണിയാ ഗാന്ധി റായ്ബറേലിയില്‍ എളുപ്പത്തില്‍ ജയിച്ചെങ്കിലും അമേഠിയില്‍ രാഹുല്‍ ഗാന്ധി നന്നായി വിയര്‍ത്തു. സ്മൃതി ഇറാനിക്കും കുമാര്‍ വിശ്വാസിനും പിന്നില്‍ മൂന്നാമതായിപ്പോയി രാഹുല്‍ പലപ്പോഴും.
തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നരേന്ദ്ര മോദിയെ അഭിനന്ദിച്ചു. മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ശനിയാഴ്ച രാജിവെക്കും. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യ പ്രതിജ്ഞ 21 ന് നടക്കും.