ബംഗാളിൽ ബിജെപിക്ക് തിരിച്ചടി; രണ്ട് മാസത്തിനിടെ ആറാം മുനിസിപ്പാലിറ്റിയും നഷ്ടപ്പെട്ടു!
കൊൽക്കത്ത: ബംഗാളിൽ ബിജെപിക്ക് തിരിച്ചടി. ബിജെപി ദേശീയ അധ്യക്ഷൻ അമതി ഷാ ബംഗാൾ സന്ദർശിക്കാനിരിക്കെയാണ് വീണ്ടും തിരഞ്ഞെടുപ്പിൽ തിരിച്ചടി ലഭിച്ചിരിക്കുന്നത്. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലുള്ള ഗരുലിയ മുനിസിപ്പാലിറ്റിയുടെ ഭരണം ബിജെപിക്കു നഷ്ടപ്പെട്ടുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
'നീ സിലിണ്ടര്‍ എത്തിച്ചുവല്ലേ,നിന്നെ കണ്ടോളാം'..യോഗി ആദിത്യനാഥിന്‍റെ ഭീഷണി,തുറന്നടിച്ച് കഫീല്‍ ഖാന്‍
ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ബിജെപിക്കു സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കൃത്യമായ മേല്‍ക്കൈ ലഭിച്ചിരുന്നു. ഗരുലിയ അടക്കം ഏഴ് മുനിസിപ്പാലിറ്റികളിലാണ് അവര്‍ ഭരണത്തിലെത്തിയത്. ഇതൊക്കെയും കൂറുമാറ്റത്തിലൂടെയെത്തിയ കൗണ്‍സിലര്‍മാരുടെ പിന്തുണയോടെയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ ഭത്പര മുനിസിപ്പാലിറ്റി ഒഴികെയുള്ള ആറെണ്ണവും തൃണമൂലിന്റെ കൈകളില്‍ തിരിച്ചെത്തി.
ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലുള്ള ഗരുലിയ മുനിസിപ്പാലിറ്റിയുടെ ഭരണമാണ് ഇപ്പോൾ ബിജെപിക്കു നഷ്ടമായിരിക്കുന്നത്. അവിശ്വാസ പ്രമേയത്തെത്തുടര്‍ന്നു സുനില്‍ സിങ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതോടെ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ വീണ്ടും മുനിസിപ്പാലിറ്റിയുടെ ഭരണമേറ്റെടുത്തു. തൃണമൂലിന് 13 കൗണ്‍സിലര്‍മാരുടെയും ബിജെപിക്ക് ഏഴ് കൗണ്‍സിലര്‍മാരുടെയും പിന്തുണയാണ് ഇപ്പോഴുള്ളത്. അതോടെയാണു താന്‍ രാജിവെയ്ക്കാന്‍ തീരുമാനിച്ചതെന്ന് സുനില്‍ മാധ്യമങ്ങളോടു പറഞ്ഞു.