എല്‍ജെപിയുമായി ബിജെപിക്ക് ഒരു ബന്ധവും ഇല്ല; ചിരാഗ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു: പ്രകാശ് ജാവദേക്കര്‍
പട്ന: ബിജെപിയ്ക്ക് എൽജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കർ ജെഡിയു, യുഎം, എച്ച്‌എം-എസ്, വിഐപി എന്നീ പാര്‍ട്ടികളുമായുള്ള സഖ്യത്തിലൂടെ 75 ശതമാനം സീറ്റുകളിൽ വിജയിക്കാമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നടത്തി ആശയക്കുഴപ്പം സൃഷ്ടിക്കാൻ മാത്രമാണ് ചിരാഗ് പാസ്വാൻ ശ്രമിക്കുന്നതെന്ന് ആരോപിച്ച ജാവദേക്കർ ആ ശ്രമങ്ങൾ വിജയിക്കില്ലെന്നും പറഞ്ഞു. എൽജെപിയും ബിജെപിയും തമ്മിലുള്ള പോരാട്ടം സൗഹാർദ്ദപരമാണെന്ന് ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പാസ്വാൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എല്‍ജെപിയേയും ചിരാഗിനേയും പൂര്‍ണ്ണമായി തള്ളിക്കൊണ്ട് പ്രകാശ് ജാവദേക്കര്‍ രംഗത്ത് എത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലാണ് എല്‍ജെപിയുടെ സ്ഥാാനാര്‍ത്ഥികള്‍ വോട്ട് തേടുന്നതെന്ന ആരോപണം ബിജെപി നേരത്തെ ശക്തമാക്കിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ പേര് പ്രചാരണത്തിന് ഉപയോഗിക്കേണ്ട ആവശ്യം തനിക്കില്ല എന്നായിരുന്നു ചിരാഗ് പാസ്വാന്‍റെ മറുപടി. പ്രധാനമന്ത്രി തന്റെ ഹൃദയത്തിലാണ് ഉളളത്. താന്‍ അദ്ദേഹത്തിന്റെ ഹനുമാന്‍ ആണ്. ആവശ്യമെങ്കില്‍ താന്‍ തന്റെ ഹൃദയം പിളര്‍ന്ന് അത് കാണിക്കാനും തയ്യാറാണെന്നും ചിരാഗ് പാസ്വാന്‍ അഭിപ്രായപ്പെട്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിൽ 12 റാലികൾ നടത്തുമെന്ന് പാർട്ടിയുടെ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും വ്യക്തമാക്കിയിട്ടുണ്ട്. 23 ന് മോദി സസാരാം, ഗയ, ഭാഗൽപൂർ എന്നിവിടങ്ങളിൽ റാലികൾ നടത്തും. 28 ന് അദ്ദേഹം ആദ്യം ദർഭംഗ, മുസാഫർപൂർ, പട്ന എന്നിവിടങ്ങളിലും പ്രചാരണം നടത്തുമെന്നും ഫഡ്നാവിസ് പറഞ്ഞു. ബിജെപി ദേശിയ പ്രസിഡന്റ് ജെ പി നദ്ദ യുടെ നേതൃത്വത്തിലും വിവിധ റാലികള്‍ ബിഹാറില്‍ നടന്നു വരുന്നുണ്ട്.
മോദി അധികാരത്തിൽ വന്നതിനുശേഷം "രാഷ്ട്രീയ സംസ്കാരം" എങ്ങനെ മാറിയിരിക്കുന്നു എന്നതിനെക്കുറിച്ചായിരുന്നു നദ്ദ ഇന്ന് സംസാരിച്ചത്. "2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ്, രാഷ്ട്രീയ നേതാക്കൾ തങ്ങളുടെ പ്രസംഗങ്ങളിൽ വിദ്വേഷം, ജാതി, എന്നവയെകുറിച്ചാണം പരസ്പരം സംസാരിച്ചു കൊണ്ടിരുന്നത്. എന്നാൽ പ്രധാനമന്ത്രി മോദിയുടെ വരവോടെ രാഷ്ട്രീയ സംസ്കാരം മാറി. ഇപ്പോൾ നേതാക്കൾ അവരുടെ വർക്ക് റിപ്പോർട്ട് കാർഡ് ജനങ്ങള്‍ക്ക് മുമ്പില്‍ കാണിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നും നദ്ദ പറഞ്ഞു.
മോദി ഹൃദയത്തിൽ, താൻ അദ്ദേഹത്തിന്റെ ഹനുമാനെന്ന് ചിരാഗ് പാസ്വാന്‍, 'ഹൃദയം പിളർന്ന് കാണിക്കാം'